കൊച്ചി: വിദ്യാര്‍ത്ഥികളുടെ കായികക്ഷമത പരമപ്രധാനമാണെന്നും ദേശീയ വിദ്യാഭ്യാസ പ്രസ്ഥാനമായ വിദ്യാഭാരതി വിദ്യാര്‍ത്ഥികളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിലും കായികമേളകള്‍ സംഘടിപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ടെന്നും വിദ്യാഭാരതി ക്ഷേത്രീയ അധ്യക്ഷന്‍ ഡോ. പി.കെ.മാധവന് അഭിപ്രായപ്പെട്ടു.
തികഞ്ഞ കായികക്ഷമതയുള്ള വിദ്യാര്‍ത്ഥികളാണ് മാനസികവും ബുദ്ധിപരവുമായ വികാസത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലുള്ളതെന്നും, ആദ്യം ഫുട്ബോള്‍ കളിക്കുവാനും പിന്നീട് ഭഗവദ്ഗീത പഠിക്കുവാനും ഉപദേശിച്ച വിവേകാനന്ദസ്വാമികളുടെ വാക്കുകളുടെ സാരം മനസ്സിലാക്കിക്കൊടുത്തുകൊണ്ട് വിദ്യാര്‍ത്ഥികളെ സമഗ്ര വികാസത്തിന്റെ മാര്‍ഗത്തിലൂടെ വിജയത്തിലേക്ക് നയിക്കുവാന്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വിദ്യാഭാരതി ദക്ഷിണഭാരത സംസ്ഥാനങ്ങളുടെ കായികമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.എന്‍.ശങ്കരനാരായണ (ബംഗളൂരു) അധ്യക്ഷത വഹിച്ച യോഗത്തില്‍ അശോകന് കുന്നുങ്ങല്‍, സത്യനാരായണ്ജി, സ്ഥാണുമൂര്‍ത്തി, എ.സി.ഗോപിനാഥ്, എ.ജി.രാധാകൃഷ്ണന്, ജി.ദേവന് തുടങ്ങിയവര്‍ പ്രസംഗിച്ചു. അശോകന് കുന്നുങ്ങല്‍ ധ്വജാരോഹണം നടത്തി. ഡോ. പി.കെ.മാധവന് കായികമേളയുടെ ആരംഭപ്രഖ്യാപനം നടത്തി. മത്സരാര്‍ത്ഥികള്‍ ബാന്‍ഡ്മേളത്തിന്റെ അകമ്പടിയോടെ മാര്‍ച്ച്പാസ്റ്റ് നടത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന കായികമത്സരങ്ങള്‍ രണ്ട്ദിവസം നീണ്ടുനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: