കല്‍പ്പറ്റ: ബത്തേരി മണിച്ചിറയില്‍ മാവാടിക്കുന്ന് ഹൈന്ദവ ശ്മശാനത്തിലെ ശവക്കുഴി തോണ്ടി തെരുവുനായ്ക്കളെ കൊന്ന് മറവുചെയ്തു. കഴിഞ്ഞ ദിവസം ബത്തേരി പഞ്ചായത്ത് അധികൃതര്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതിനുവേണ്ടി കരാറുകൊടുത്തിരുന്നു. ചത്ത തെരുവുനായ്ക്കളെ അടക്കം ചെയ്യാനാണ് പഞ്ചായത്ത് ശ്മശാനഭൂമി അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് അയൂബിന്റെ വീടിന് സമീപത്താണ് ശ്മശാനം നിലകൊള്ളുന്നത്.
കഴിഞ്ഞ ദിവസം മൃതദേഹം മറവുചെയ്തവര് അനന്തരചടങ്ങുകള്ക്കായി ശ്മശാനത്തിലെത്തിയപ്പോഴാണ് ശവക്കുഴി തോണ്ടി നായ്ക്കളെ മറവു ചെയ്തതായി കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഹിന്ദു ശ്മശാനഭൂമിയില്‍ ശവക്കുഴി തോണ്ടി നായ്ക്കളെ മറവു ചെയ്തത് വര്‍ഗ്ഗീയ സ്പര്‍ദ്ധ വളര്ത്തുന്നതിനുവേണ്ടിയാണെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.ജി.സുരേഷ് പറഞ്ഞു.
ജില്ലയില്‍ ഹൈന്ദവ ശ്മശാനങ്ങള്‍ വ്യാപകമായി കൈയ്യേറ്റം ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരെ നല്കുന്ന പരാതികളില്‍ തീരുമാനമെടുക്കുന്നതിന് ജില്ലാ ഭരണകൂടം കാണിക്കുന്ന അലംഭാവമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശവക്കുഴി തോണ്ടി നായ്ക്കളെ മറവു ചെയ്യാന്‍ കാരണമായത്. ഇത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയായേ കാണാന്‍ കഴിയൂ. നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് പന്ത്രണ്ട് മണിക്കൂര്‍ പകല്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജില്ലാ കാര്യവാഹ് സുരേഷ് പറഞ്ഞു.
നായ്ക്കളെ അടക്കം ചെയ്തതിനു പിന്നില്‍ ജില്ലയില്‍ വര്‍ഗ്ഗീയ സ്പര്‍ദ്ധ വളര്‍ത്തിയെടുത്ത് സംഘട്ടനം ഉണ്ടാക്കണമെന്നുള്ള ചിലരുടെ താല്‍പ്പര്യമാണ്. ഇതിനെതിരെ നടപടിയെടുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ അറിയിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.മധു, താലൂക്ക് പ്രചാരക് എസ്.എല്‍.രമേശന്, സി.ആര്.ഷാജി, പി.കെ.ഹരികുമാര്‍ പ്രസംഗിച്ചു.
അതേസമയം ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ നിന്ന് ഹൈന്ദവനേതാക്കളായ പി.കെ.അച്ചുതന്, സജിത്ത്, എം.പി.ദിനേശന്, ഹരി, ഷാജി എന്നിവര്‍ ഇറങ്ങിപ്പോയി. പഞ്ചായത്ത് പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നേതാക്കള്‍ യോഗം ബഹിഷ്ക്കരിച്ചത്. തുര്‍ന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: