കണ്ണൂര്‍: രാഷ്ട്രം ഇന്നകപ്പെട്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം ആത്മീതയും സ്വദേശിവല്ക്കരണവുമാണെന്ന് ആര്‍എസ്എസ് പ്രചാരകനും ഭാരത പദയാത്രാ നായകനുമായ സീതാറാം കേത്ലായ പറഞ്ഞു. പദയാത്രയായി കണ്ണൂരിലെത്തിയ കേത്ലായ മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഭാരതത്തിലുടനീളം നടത്തിയ വിശ്വമംഗള ഗോ ഗ്രാമയാത്രയുടെ തുടര്‍ച്ചയായാണ് ഭാരത പരിക്രമ യാത്രയെന്നും കഴിഞ്ഞ ആഗസ്ത് 9ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച പദയാത്ര രാജ്യത്തെ 18,000 ത്തോളം ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് 4 വര്‍ഷം കൊണ്ട് കന്യാകുമാരിയില്‍ തന്നെ പര്യവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ജീവിതത്തിലൂടെ സന്ദേശം നല്കിയ ഗാന്ധിജിയുടെയും ശ്രീകൃഷ്ണന്റെയും ആശയങ്ങള്‍ മാറിയ സാഹചര്യത്തില്‍ നമ്മുടെ നാടിന് അത്യാവശ്യമാണ്. പരിസ്ഥിതിയും ഗ്രാമീണതയും കൈവെടിഞ്ഞ് നഗരങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ആത്മാവ് അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ്. പഴയ ഗ്രാമീണ-കാര്‍ഷിക പശ്ചാത്തലവും പരിസ്ഥിതിയും തിരിച്ചുപിടിക്കുകയാണ് ഇന്നത്തെ ആവശ്യം. ജീവിതത്തില്‍, ഭാഷയില്‍, വേഷത്തില്‍, ജീവിതശൈലിയില്‍, ഉപഭോഗ വസ്തുക്കളില്‍ എല്ലാം ഭാരതീയത കൈമോശം വന്നിരിക്കുന്നു. സ്വദേശി ജീവിതശൈലിയല്ലാതായിരിക്കുന്നു അദ്ദേഹം പറഞ്ഞു. എല്ലാം പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടു. നേരത്തെ ഗാന്ധിയന്‍, നെഹ്റു മാതൃകകളാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ വികസനത്തിനിടയില്‍ നാം പാശ്ചാത്യമാതൃകയ്ക്ക് അടിമപ്പെട്ടിരിക്കുകയാണ്.
ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോകവെ രാജ്യം വിഭജിക്കപ്പെട്ടു. നിരവധി പ്രദേശങ്ങള്‍ നഷ്ടപ്പെട്ടു. ഇവയെല്ലാം ഒന്നായി അഖണ്ഡഭാരതം ഉണ്ടാവണം. രാഷ്ട്രീയവല്‍ക്കരണവും കമ്പോളവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും ഉപേക്ഷിച്ച് ആത്മീയവല്‍ക്കരണം രാജ്യത്തെ മുഴുവന്‍ മേഖലയിലും ഉണ്ടാക്കാന്‍ സാധിക്കണം. കമ്പോളവല്‍ക്കരിക്കപ്പെട്ട ജീവിതത്തില്‍ മനുഷ്യന് ഉള്‍പ്പെടെയെല്ലാം വില്പന വസ്തുവായി മാറിയിരിക്കുകയാണ്. ഇത് അശാന്തിക്ക് കാരണമായിരിക്കുന്നു. ജീവിതം ഒരു തത്വശാസ്ത്രമാണ്. വിശ്വം മുഴുവന്‍ ഒരു കുടുംബമെന്ന് കണ്ട് എല്ലാവര്‍ക്കുമായി ജീവിക്കുമ്പോഴേ, വസുധൈവ കുടുംബം എന്ന ചിന്തയുണ്ടാവൂ. അപ്പോഴേ ശാന്തിയും സമാധാനവുമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കാഴ്ചപ്പാടുകള്‍ മാറണം. വ്യക്തിപരമായ ആവശ്യത്തിനല്ലാതെ സമൂഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയാവണം നടത്തമെന്നും കേത്ലായ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
വെള്ളം, മണ്ണ്, വനം, ജൈവസമ്പത്ത്, ഗോസമ്പത്ത്, കുടില്‍ വ്യവസായം, നാട്ടുവൈദ്യമടക്കമുള്ള സമ്പത്തുകള്‍ സംരക്ഷിക്കുകയെന്നതാണ് യാത്രയുടെ ലക്ഷ്യം. ഇത് സംരക്ഷിച്ചാല്‍ ഗ്രാമങ്ങള്‍ ആരോഗ്യപരമായും സാമ്പത്തികമായും മെച്ചപ്പെടും. കഴിഞ്ഞ 54 ദിവസത്തെ യാത്രയില്‍ കേരളം ഒരു ഗ്രാമമാണെന്ന വസ്തുത ബോധ്യപ്പെട്ടു. രണ്ട് ശതമാനം പേര് മാത്രമാണ് രാജ്യത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരായുള്ളത്. ഇവര്‍ സമൂഹത്തില്‍ ഉയര്ത്തിക്കാണിക്കപ്പെടുകയാണ്. ദേശീയ വീക്ഷണമുള്ളവര്‍ ഒന്നിച്ചാല്‍ ഈ ന്യൂനപക്ഷവിഭാഗം ഇല്ലാതാവുമെന്നും കേത്ലായ പറഞ്ഞു.
യാത്ര കടന്നുവന്നയിടങ്ങളിലെല്ലാം സാമൂഹ്യ-സാംസ്കാരിക-സാമുദായിക മേഖലയിലെ പ്രമുഖരായ പലരെയും സന്ദര്‍ശിച്ചതായും പലരും തന്നെ നേരിട്ട് വന്നുകണ്ട് യാത്രാ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം, യാത്രാ സംയോജകന്‍ കെ.ബി.പ്രജില്‍ എന്നിവരും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു. തന്റെ വ്യക്തിപരമായതെല്ലാം ഉപേക്ഷിച്ച് സൂര്യാസ്തമയത്തിന് മുമ്പ് ദിവസത്തില്‍ ഒരുനേരം മാത്രം യാത്ര എത്തിച്ചേരുന്ന സ്ഥലത്തെ ഏതെങ്കിലും വീട്ടില്‍ നിന്ന് ഭിക്ഷയായി ലഭിക്കുന്ന ഭക്ഷണം കഴിക്കുന്ന കേത്ലായ ഓരോ ദിവസവും രാവിലെ 6.30ന് യാത്ര പുറപ്പെട്ട് 10 കി.മി. സഞ്ചരിച്ചാണ് ഗ്രാമങ്ങള്‍ താണ്ടുന്നത്. കഴിഞ്ഞ 2ന് ജില്ലയില്‍ പ്രവേശിച്ച യാത്ര ഇന്നലെ താവക്കര വലിയ വളപ്പ് കാവിലെത്തി. ഇന്ന് രാവിലെ പുറപ്പെടുന്ന യാത്ര പാപ്പിനിശ്ശേരിയില്‍ എത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തളിപ്പറമ്പ്, പിലാത്തറ, പയ്യന്നൂര്‍ എന്നിവിടങ്ങളിലൂടെ കാസര്‍കോട് ജില്ലാ പര്യടനത്തിന് ശേഷം കര്‍ണാടകയിലേക്ക് പ്രവേശിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: