കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പുതിയ മദ്യഷാപ്പുകള്‍ക്ക് അനുമതി നല്കാന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അധികാരം നല്കുന്ന ഓര്‍ഡിനന്‍സ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. പഞ്ചായത്ത് രാജ്-നഗരപാലിക നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മദ്യഷാപ്പ് അനുവദിക്കുന്നതിനുള്ള അധികാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് പുനസ്ഥാപിച്ച് കഴിഞ്ഞ നവംബറില്‍ തീരുമാനമെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
മദ്യവ്യവസായത്തെ വരുമാന സ്രോതസായി കാണാനോ എക്സൈസ് വകുപ്പിനെ റഗുലേറ്ററി സംവിധാനമായി മുന്നോട്ടു കൊണ്ടുപോകാനോ ഉദ്ദേശ്യമില്ലെന്നു വ്യക്തമാക്കിയ മന്ത്രി മദ്യത്തിന്റെ അമിത വ്യാപനം തടയുമെന്നും സാമൂഹ്യപ്രതിബദ്ധതയുള്ള സംവിധാനമായി വകുപ്പിനെ മാറ്റുമെന്നും വ്യക്തമാക്കി.
താത്വികമായോ വികാരപരമായോ അല്ല മദ്യവിപത്തിനെ നേരിടേണ്ടതെന്നും മിറച്ച് പ്രായോഗികമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല. മദ്യവര്‍ജനം പ്രോല്‍സാഹിപ്പിക്കണമെന്നും അതിനായി ബോധവല്‍ക്കരണം ശക്തമാക്കണമെന്നും പറഞ്ഞ മന്ത്രി സംസ്ഥാനത്തെ ലഹരിവിരുദ്ധ ക്ലിനിക്കുകള്‍ക്ക് സഹായം നല്‍കുന്നത് സംബന്ധിച്ച് ബിവറേജസ് കോര്‍പറേഷന്റെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.
വകുപ്പിന്റെ ചരിത്രത്തിലാദ്യമായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജോയിന്റ് കമ്മീഷണറുടെ ഒരു പുതിയ തസ്തിക സൃഷ്ടിച്ചു. സംസ്ഥാനത്തെ സ്കൂള്‍, കോളേജുകളിലായി ഇതിനകം 306 ലഹരിവിരുദ്ധ ക്ലബ്ബുകള്‍ ആരംഭിച്ചു. അടുത്ത വര്‍ഷത്തിനകം ഇത് 800 ക്ലബ്ബുകളായി ഉയര്‍ത്തും. നാളിതുവരെ കേവലം 20 ലക്ഷം രൂപ അനുവദിച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം രണ്ടു കോടി രൂപയാണ് ബോധവല്‍ക്കരണത്തിനായി നീക്കിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: