തിരുവനന്തപുരം: കേരളകൗമുദി എഡിറ്റര്‍ എം.എസ്.മധുസൂദനന് (70) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ നാലര മണിയോടെ തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധുസൂദനന് ആശുപത്രി വിട്ട് വസതിയില്‍ മടങ്ങിയെത്തിയിരുന്നു. എങ്കിലും വ്യാഴാഴ്ച ഉച്ചയോടെ കടുത്തപനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വരമ്പശ്ശേരി കുടുംബാംഗം പരേതനായ കോണ്ട്രാക്ടര് പി.സദാശിവന്റെ മകള്‍ ഗീതാമധുസൂദനനാണ് ഭാര്യ.
അമേരിക്കയിലെ സിയാറ്റിലില്‍ മൈക്രോസോഫ്റ്റില്‍ എന്‍ജിനീയറായ ജൂലി മധുസൂദനന്, ഫ്ലോറിഡയില്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറായ വിശാഖ് മധുസൂദനന് എന്നിവര്‍ മക്കളും വിവേക്, സന്ധ്യ(ഇരുവരും അമേരിക്ക) എന്നിവര്‍ മരുമക്കളുമാണ്. സഹോദരങ്ങള്‍: എം. എസ്.മണി (എഡിറ്റര്‍ ഇന്‍ ചീഫ്, കേരളകൗമുദി), പരേതനായ എം.എസ്.ശ്രീനിവാസന്, എം.എസ്.രവി (മാനേജിംഗ് ഡയറക്ടര്‍, കേരളകൗമുദി). എസ്എന്‍ഡിപി യോഗം ഭാരവാഹി രഞ്ജിത് ഭാര്യാസഹോദരനുമാണ്.
മക്കള്‍ ഇരുവരും തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. ഇപ്പോള്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച രാവിലെ ആറിന് കുമാരപുരം പൊതുജനം റോഡിലുള്ള വസതിയായ പത്മഗിരിയിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. വിപുലമായ സുഹൃത് വലയത്തിനുടമയായ മധുസൂദനന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ഫ്ലൈയിംഗ് ലൈസന്‍സ് നേടി. എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും കേരളകൗമുദിയെ മുന്നോട്ടുനയിക്കുന്നതില്‍ സീജവപങ്കാളിത്തം വഹിച്ച വ്യക്തികളിലൊരാളായിരുന്നു മധുസൂദനന്.
സാങ്കേതികവിദ്യയില്‍ മികവ് പുലര്‍ത്തിയ മധുസൂദനന് ശാസ്ത്രവിഷയങ്ങളിലും അതീവ തത്പരനായിരുന്നു. സോവിയറ്റ് യൂണിയനുമായി ചേര്‍ന്ന് ഇന്ത്യ രാകേഷ് ശര്‍മ്മയെ ബഹിരാകാശത്തേക്ക് അയച്ചപ്പോള്‍ റഷ്യയില്‍ പോയി കേരളകൗമുദിക്കുവേണ്ടി മധുസൂദനന് നേരിട്ടു തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ അതീവശ്രദ്ധ നേടിയിരുന്നു. മധുസൂദനന്റെ നിര്യാണത്തില്‍ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി.കാര്ത്തികേയന്, മറ്റു മന്ത്രിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: