കുമളി: അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വാങ്ങാനാളില്ലാതെ വിലത്തകര്‍ച്ചയെ നേരിടുമ്പോള്‍ കേരളത്തില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും പൊള്ളുന്ന വില. കടുത്ത വേനല്‍ നേരിടുന്ന തമിഴ്നാട്ടില്‍ കാലാവസ്ഥാവ്യതിയാനം നേരത്തെ തന്നെ മനസ്സിലാക്കുകയും ആവുന്നിടത്തെല്ലാം വെള്ളം സംഭരിക്കുകയും ചെയ്തപ്പോള്‍ കൃഷിയിറക്കാന്‍ വെള്ളത്തിന്റെ കുറവുണ്ടായിരുന്നില്ല. മഴക്കെടുതിമൂലം ഒട്ടും തന്നെ കൃഷിനാശം സംഭവിക്കാതിരിക്കുകയും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ഉല്‍പ്പാദനം നടക്കുകയും ചെയ്തതിലൂടെ തമിഴ്നാട്ടില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കുമിഞ്ഞു കൂടുകയായിരുന്നു.
ദിനംപ്രതി ടണ്‍കണക്കിന് പച്ചക്കറികളാണ് നമ്മുടെ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ താണ്ടി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്നത്. നിസ്സാരവിലയ്ക്കുവാങ്ങുന്ന വസ്തുക്കള്‍ക്ക് നമ്മുടെ വിപണികളില്‍ അന്യായവില ഈടാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്രകണ്ട് വിലക്കുതിപ്പുണ്ടായിട്ടും ഇത് ശ്രദ്ധിക്കേണ്ട അധികാരികള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
നാലു മുതല്‍ അഞ്ച് രൂപവരെ വിലയുള്ള തക്കാളിക്ക് കേരളത്തില്‍ ഇരുപത് രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടിവരുന്നു. പച്ചമുളക് 10, വെണ്ടയ്ക്കാ 10, കത്രിക്ക 7, മുരിങ്ങക്കായ് 10, പടവലങ്ങ 8, ക്യാരറ്റ് 20, ഉള്ളി 20-25, ഉരുളക്കിഴങ്ങ് 16, ബീന്‍സ് 20-25, ക്യാബേജ് 10, കോവയ്കാ 8, അച്ചിങ്ങാ 17, പാവയ്ക്കാ 17 എന്നീ ക്രമത്തിലായിരുന്നു തമിഴ്നാട്ടിലെ കമ്പംമാര്ക്കറ്റില് ഇന്നലത്തെ വില. എന്നാല്‍ ഇവ ഓരോന്നിന്റെയും വില മൂന്നിരട്ടിയില്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചിട്ടാണ് കേരളത്തിലെ മുഴുവന്‍ വ്യാപാരികളും വില്പന നടത്തുന്നത്.
മുല്ലപ്പെരിയാര്‍ വിഷയം കലാപത്തില്‍ കലാശിച്ചതുമുതല് അതിര്‍ത്തി പട്ടണമായ കുമളി ഉള്‍പ്പെടെ ഇടുക്കി ജില്ലയില്‍ നിന്ന് ആള്ക്കാര് സാധനം വാങ്ങാനായി തമിഴ്നാട്ടിലേക്ക് പോകാറില്ല. കമ്പത്ത് ചന്ത ദിവസങ്ങളായ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഇവിടെയെത്തുന്ന ഇടപാടുകാരില്‍ എഴുപതുശതമാനവും മലയാളികളായിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയം കൂടാതെ തമിഴ്നാട്ടില്‍ അമിതമായ കീടനാശിനി പ്രയോഗവും രാസവളപ്രയോഗവം നടക്കുന്നെന്ന വാര്‍ത്ത പരന്നതും തമിഴ്കര്ഷകര്ക്ക് വിനയായി. മുല്ലപ്പെരിയാര്‍ വിഷയവും മാരകവിഷപ്രയോഗം നടത്തുന്നെന്ന തിരിച്ചറിവും കേരളത്തിലെ ജനങ്ങളെ കൃഷിയിലേക്ക് ഇറക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടിലെ പച്ചക്കറി വിലക്കുറവ് അധികനാള്‍ തുടരില്ലെന്ന് തന്നെയാണ് അവിടുത്തെ കര്‍ഷകരുടെയും ഇവിടുത്തെ വ്യാപാരികളുടെയും വിലയിരുത്തല്‍. ഇത്തരത്തില്‍ വേനല്‍ തുടരുകയും മഴ പെയ്യാതിരിക്കുകയും തുടര്‍ന്നാല്‍ ഓണക്കാലമാകുമ്പോഴേക്കും വില കൂടുതല്‍ കുതിച്ചുയരാനാണ് സാധ്യതയെന്നാണ് കമ്പത്തെ വ്യാപാരികളും കര്‍ഷകരും പറയുന്നത്. ഇപ്പോള്‍ തീര്‍ത്തും വിലകുറച്ച് സാധനങ്ങള്‍ വിറ്റാല്‍ തിരുവോണമാകുമ്പോഴേക്കും വിലകയറ്റം വന്നാല്‍ ഗുണഭോക്താവിന് ഞെട്ടല്‍ ഉണ്ടാവുമെന്നും അതൊഴിവാക്കാനായി ഇപ്പോള്‍ മുതലേ അല്പാല്പമായി വില കയറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് ഒരു വ്യാപാരി തമാശരൂപേണ പറഞ്ഞത് കാര്യമാക്കിയാല്‍ ഓണത്തിന് ഞെട്ടലില്‍ നിന്നൊഴിവാകാം.
ഞാലിപ്പൂവനും പാളയന്‍കോടനും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തമിഴ്നാട്ടില്‍ വിലക്കുറവാണെങ്കിലും ഇത് കേരളത്തിലെ മാര്‍ക്കറ്റിലെത്തുമ്പോള്‍ കിട്ടാക്കനിയാണെന്നു പറഞ്ഞ് അന്യായവില ഈടാക്കുന്നു. അതിന് കുറേക്കൂടി ബലമേകാന്‍ നോമ്പുകാലമായതുകൊണ്ട് പഴവര്‍ഗ്ഗങ്ങള്‍ക്ക് ചെലവുകൂടുതലാണെന്നും കിട്ടാനില്ലെന്നും അടിച്ചു വിടുകയും ചെയ്യും. പാവം ഗുണഭോക്താവ് അതു വിശ്വസിച്ച് അന്യായവിലയ്ക്ക് വാങ്ങിക്കൊണ്ടുപോവുകയും ചെയ്യുന്നു.
ഓണത്തെ വരവേല്‍ക്കാനായി കാത്തുനില്ക്കുന്ന മലയാളികള്‍ക്ക് പച്ചക്കറിവിലകേട്ട് ഷോക്കാകാതിരിക്കണമെങ്കില് നമ്മുടെ സിവില്‍സപ്ലൈസ് വകുപ്പ് ഇപ്പോള്‍ മുതലേ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
കെ.പി രഘുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: