വിശാലിനെ ഞാന്‍ കണ്ടിട്ടില്ല. കഴിഞ്ഞയാഴ്ച കൊലക്കത്തിക്കിരയാവുന്ന വരെ വിശാല്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ കുറിച്ച് ഞാന്‍ കേട്ടിട്ടുമില്ല. വിദ്യാര്‍ത്ഥി പരിഷത്തിന്റെ സജീവപ്രവര്ത്തകനായിരുന്നിട്ടു കൂടി ആ കുട്ടിയെക്കുറിച്ച് അറിയാനും അതിനുമുമ്പ് ഇടയായിട്ടില്ല. പക്ഷെ ചെങ്ങന്നൂര്‍ കോളേജിലെ അതിദാരുണമായ ആ സംഭവത്തിന്റെ വാര്‍ത്തയും ചിത്രവും മറ്റും പത്രമാഫീസിലെത്തിയ നിമിഷം മുതല്‍ വിശാലിന്റെ പിഞ്ചുമുഖമാണ് എന്റെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നത്. എന്റെ മാത്രമല്ല, മനുഷ്യത്വവും മനഃസാക്ഷിയും ഉള്ളവരുടെയാകെ അവസ്ഥ അതുതന്നെ ആയിരിക്കുമെന്നാണ് എന്റെ വിശ്വാസം.
ജാതിയോ മതമോ കക്ഷിയോ ഒന്നും അതിന് വിഘാതമാവില്ല. അത്രയേറെ നിഷ്ക്കളങ്കത നിറഞ്ഞുനിന്നിരുന്നു വിശാലിന്റെ മുഖത്ത്. അനുപമമായ ആദര്‍ശധീരത നിറഞ്ഞതായിരുന്നു വിടരുന്നതിനുമുമ്പ് കൊഴിഞ്ഞുപോയ വിശാലിന്റെ വിദ്യാര്‍ത്ഥി ജീവിതം. നാളുകള്‍ കഴിയുന്തോറും വിശാലിനെക്കുറിച്ച് കൂടുതല്‍ കേട്ടറിയുമ്പോള്‍ ഒരു വലിയ നഷ്ടമാണ് ആ കുട്ടിയുടെ കുടുംബത്തിന് മാത്രമല്ല അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും അദ്ദേഹത്തെ അറിയുമായിരുന്നവര്ക്കാകെ സംഭവിച്ചിട്ടുള്ളത് എന്ന് ബോധ്യമാവുന്നു. വിശാല്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ആദര്‍ശനത്തിനുവേണ്ടി കൂടുതല്‍ വീറോടെ വാശിയോടെ പൊരുതുന്നതിനുവേണ്ടി വീണ്ടും സ്വയം സമര്‍പ്പിക്കുകയാവും അദ്ദേഹത്തെ സ്നേഹിച്ചിരുന്നവര്‍ക്ക് ഇനി ചെയ്യാവുന്നതും ചെയ്യേണ്ടതും. ‘പതദ്വേഷകായോ നമസ്തേ നമസ്തേ’ എന്ന മഹാമന്ത്രം ഉരുവിട്ട് കൊണ്ടുതന്നെയാവണം വിശാല്‍ അന്ത്യശ്വാസം വലിച്ചത്. ആ പ്രാര്ത്ഥനതന്നെയാവണം അവസാന നിമിഷങ്ങളിലും ആ മുഖത്ത് പ്രതിഫലിച്ചിരുന്നത്.
വിശാലിന്റെ വാര്‍ത്ത കേട്ടപ്പോള്‍ ചിലര്‍ക്കെങ്കിലും തങ്ങളുടെ വിദ്യാര്‍ത്ഥി ജീവിതം ഓര്‍മ്മ വന്നിട്ടുണ്ടാവും. ഞാനും എന്റെ സംഭവബഹുലമായ വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക് ഒരു മാത്ര ഓടിപ്പോയി. വിശാലിന്റെ ജീവനപഹരിച്ച ആ കൊലക്കത്തി എനിക്കെതിരെയും അന്നൊരിക്കല്‍ ഉയര്‍ന്നത് ഓര്‍ത്തുപോയി. വിശാലിനെ പോലെ എനിക്കും അന്ന് വയസ് പത്തൊമ്പത്. എനിക്കെതിരെ അന്നുയര്‍ന്ന ആ കത്തി ലക്ഷ്യം തെറ്റാതെ തലനാരിഴ മാറി എന്റെ നെഞ്ചില്‍ ആഴ്ന്നിറങ്ങിയിരുന്നെങ്കില്‍ ഇന്നിത് കുറിയ്ക്കാന്‍ ഞാന്‍ അവശേഷിക്കുമായിരുന്നില്ല. എനിക്ക് സംഭവിക്കാത്തതാണ് വിശാലിന് സംഭവിച്ചത്. എത്രയെത്ര വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ ഇങ്ങനെ പിടഞ്ഞു മരിച്ചു. അവരെയോര്‍ത്ത് എത്രയേറെ അച്ഛനമ്മമാര്‍ കണ്ണീര് തൂകുന്നുണ്ടാവും. പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടി പൊരുതി മരിച്ച തങ്ങളുടെ പിഞ്ചുപൈതങ്ങള്‍, പുരാണങ്ങളില്‍ പറയുന്ന വീരസ്വര്‍ഗം പ്രാപിച്ചിരിക്കുമെന്ന വിശ്വാസമാവാം ഒരുപക്ഷെ അവര്‍ക്ക് ഏക ആശ്വാസം.
വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തിനിടയില്‍ സംഘട്ടനവും സംഘര്‍ഷവും സ്വാഭാവികമാണ്. പക്ഷെ ആക്രമണങ്ങള്‍ ആസൂത്രിതമാവുന്നത് ഒരിക്കലും ഒരുകാരണവശാലും അനുവദിക്കാനാവില്ല. വിശാലിന്റെ കൊലപാതകം ആസൂത്രിതമായിരുന്നു. അങ്ങനെയെങ്കില്‍ ആ കാപാലികര്‍ക്ക് കാലം മാപ്പ് കൊടുക്കില്ല. ഇന്നല്ലെങ്കില്‍ നാളെ കാലം അവരോട് കണക്ക് തീര്‍ക്കുമെന്നതില്‍ സംശയമില്ല. കലാലയത്തിലെ പ്രവേശനോത്സവത്തിനിടയിലാണ് കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിച്ച് വിശാലിനും സഹപാഠികള്‍ക്കുമെതിരെ സംഹാരതാണ്ഡവമാടിയത്. സരസ്വതി ദേവിയുടേയും സ്വാമി വിവേകാനന്ദന്റേയും ചിത്രങ്ങള്‍ കലാലയ വളപ്പില്‍ പുതിയ കുട്ടികള്‍ കടന്നുവരുന്ന ദിവസം സ്ഥാപിച്ചുവെന്നതാണ് വിശാലിനേയും കൂട്ടുകാരേയും ആക്രമിക്കാന്‍ പെട്ടെന്നുണ്ടായ പ്രകോപനം.
സരസ്വതിയെന്നും ഗംഗയെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ വിറളി പിടിക്കുന്നവരുടേയും വിളക്കുകൊളുത്താന്‍ വിസമ്മതിക്കുന്നവരുടേയും വിഹാരരംഗമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ നമ്മുടെ കേരളം അടുത്തകാലത്തായി. ദൈവകണം അന്വേഷിക്കുന്ന അത്യുന്നത ശാസ്ത്ര ഗവേഷണ കേന്ദ്രമായ ‘സേണി’ല്‍ വരെ നടരാജ വിഗ്രഹം വിളങ്ങിനില്ക്കുന്നുവെന്ന വാര്‍ത്ത പോലും കേരളത്തിലെ ഈ കൂപമണ്ഡൂകങ്ങള്‍ കണ്ടതായോ കേട്ടതായോ ഭാവിക്കില്ലല്ലൊ. അധികം വൈകാതെ അമ്മ എന്ന അതിമഹത്തായ അഭിസംബോധന പോലും അവര്‍ക്ക് ‘ഹറാ’മാവും. അതംഗീകരിക്കാനും ഏറ്റുപാടാനും ഇവിടെ ആള്‍ക്കാരുമുണ്ടാവും. വിവേകാനന്ദ സ്വാമികളുടെ സന്ദേശം വിദ്യാര്ത്ഥികള്ക്കിടയിലെത്തിക്കാന് ശ്രമിച്ചുവെന്നതാണ് വിശാല്‍ ചെയ്ത പാതകം. അതുകൊണ്ടാണ് ‘കാവിയുടുത്ത പട്ടികളെ’ അനുവദിക്കില്ലെന്ന് വിശാലിനെ ആക്രമിച്ചവര്‍ ആക്രോശിച്ചത്. അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിഞ്ഞിരുന്നുവെന്നര്ത്ഥം. അരിഞ്ഞുവീഴ്ത്താന്‍ ഉറച്ചുതന്നെയാണവരെത്തിയത്. സംഘിടതമായി, സായുധരായി.
‘ഇക്കൂട്ടര്‍ക്ക് അമ്മയില്ലേ ഈശ്വരചിന്തയില്ലേ’ എന്ന കേരളത്തിന്റെ നവോത്ഥാന നായകന്റെ സര്‍വകാല പ്രസക്തമായ വരികളാണ് ഇവിടെ ഇവരുടെ ചെയ്തികള്‍ മനസ്സിലെത്തിക്കുന്നത്. പക്ഷെ ‘പ്രബുദ്ധ കേരളം’ വിശാലിന്റെ കൊലപാതകത്തോട് എങ്ങനെ പ്രതികരിച്ചു എന്ന് പരിശോധിക്കുമ്പോഴാണ് മനസ്സ് ഏറെ പ്രക്ഷുബ്ധമാവുന്നത്. ഒരു മാസം മുമ്പ് ഒഞ്ചിയത്തെ ‘ഒരു ധീരനായ കമ്മ്യൂണിസ്റ്റ്’ കൊല ചെയ്യപ്പെട്ടപ്പോള്‍ ഇവിടെ എന്തായിരുന്നു പ്രതികരണം. എത്ര ഉഗ്രമായിരുന്നു അന്ന് പ്രതിഷേധം. പ്രതികരിക്കാനും പ്രതിഷേധിക്കാനും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മറ്റും ദല്‍ഹി പരിപാടി പോലും റദ്ദാക്കി പാഞ്ഞെത്തിയിരുന്നു. പരസ്പ്പരം മത്സരമായിരുന്നു നേതാക്കള്‍ തമ്മില്‍ അന്ന് അക്രമത്തെ അപലപിക്കുന്നതിന്. ഇനിയും കെട്ടടങ്ങിയിട്ടില്ല അതിന്റെ അലയൊലികള്‍. പാര്‍ട്ടിയെ ധിക്കരിച്ചും അനുശോചനവുമായെത്തി പ്രതിപക്ഷനേതാവ്. സാഹിത്യനായകന്മാരും സാഹിത്യകാരന്മാരും പ്രതികരിക്കാന്‍ വൈകിയതിനെതിരെ മുഖ്യമന്ത്രിക്ക് ധാര്‍മിക രോഷമുണര്‍ന്നു. പിന്നെയങ്ങോട്ട് ആ കൊലപാതകത്തെപ്പറ്റി കഥകളും കവിതയും കഥാപ്രസംഗവുമൊക്കെ കുമുകുമാ പ്രവഹിക്കാന്‍ തുടങ്ങി ആ കൊലപാതകത്തെപ്പറ്റി. കൊലപാതകത്തെ അപലപിച്ചില്ലെന്ന കാരണം പറഞ്ഞ് ഒരു കവിയുടെ ഖണ്ഡകാവ്യത്തിന്റെ പ്രസിദ്ധീകരണം പരിണതപ്രജ്ഞനായ ഒരു പത്രാധിപര്‍ പാതി വഴി നിര്‍ത്തിവച്ച അഭൂതപൂര്‍വമായ സംഭവം വരെ ഉണ്ടായി. എന്തിനേറെ, അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിക്കുകയായിരുന്നു മലയാള മാധ്യമരംഗം ആ കൊലപാതകത്തെ. കൊല ചെയ്യപ്പെട്ട ആ നേതാവ് തന്റെ പാര്‍ട്ടി വിട്ടത്, ആദര്‍ശത്തിന്റെ പേരിലോ ആശയപരമായ വിയോജിപ്പിന്റെ പേരിലോ അല്ല. തികച്ചും പ്രാദേശികമായ സ്ഥാനമാനങ്ങളുടെ പേരിലായിരുന്നു കൊലയില്‍ കലാശിച്ച പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ കലാപം. പക്ഷെ ആരോ അടുത്തിടെ ചൂണ്ടിക്കാട്ടിയതുപോലെ മഹാത്മാഗാന്ധിയോ ഇന്ദിരാഗാന്ധിയോ രാജീവ് ഗാന്ധിയോ വധിക്കപ്പെട്ടപ്പോള്‍ പോലും മാധ്യമങ്ങള്‍ ഇത്രയേറെ ഇത്രനാള്‍ അത് ചര്‍ച്ച ചെയ്തില്ല. കേരളത്തിലുയര്‍ത്തിയ പ്രതിഷേധ സുനാമി കണ്ടപ്പോള്‍ തോന്നിയത് ഒഞ്ചിയത്തേത് സംസ്ഥാനത്തെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമായിരിക്കുമെന്നാണ്. അതല്ലെന്ന് തെളിയിക്കാന്‍ പക്ഷെ, ഏതാനും ആഴ്ചകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
എന്നാല്‍ വിശാലിന്റെ കൊലപാതകം പ്രത്യേക പരിശീലനം നേടിയവര്‍ ആസൂത്രണം ചെയ്ത് ആവിഷ്ക്കരിച്ചതാണെന്നറിഞ്ഞിട്ടും, അതിന് പിന്നില്‍ ചില ഭീകര സംഘടനകളുടെ അദൃശ്യ കരങ്ങളുണ്ടെന്ന് വ്യക്തമായിട്ടും വലിയ വാര്‍ത്താ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന നിലപാടാണ് മലയാളത്തിലെ മുഖ്യധാരാ പത്ര, ദൃശ്യമാധ്യമങ്ങള്‍ സ്വീകരിച്ചത്. ഒഞ്ചിയം കൊല ഒരു മാസത്തിലേറെ ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്ന്, അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാനത്തുയര്ന്ന അഭൂതപൂര്‍വമായ വികാരത്തിന്റെ വേലിയേറ്റത്തിന്റെ വെളിച്ചത്തില്‍ വിശാലിന്റെ കൊലപാതകത്തിന് അത്ഭുതകരമായ അവഗണനയാണുണ്ടായത്. അതിന് കാരണം വിശാല്‍ പിടിച്ച കൊടിയുടെ നിറവും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുമാണെങ്കില് അത് അതിഹീനമാണ്. എന്തായാലും ഒരുകാര്യം പകല്‍പോലെ വ്യക്തം.
വിശാലിന്റെ മരണത്തിന് രാഷ്ട്രീയ കച്ചവട സാധ്യതകള്‍ കമ്മിയാണെന്നതാണത്. അതുകൊണ്ടുമാത്രമാണല്ലോ മരിച്ചെന്ന് കേട്ടാല്‍ മത്സരിച്ചു ഞെട്ടുന്ന വലത്-ഇടത് മുന്നണി നേതാക്കള്‍ അനുശോചനത്തിനോ പ്രതികരണത്തിനോ ഒന്നും മിനക്കെടാത്തത്. ഇടതിനോ വലതിനോ പ്രത്യേക നേട്ടങ്ങളൊന്നും വിശാലിന്റെ വധത്തെ അപലപിച്ചതു കൊണ്ടില്ലെന്ന് മാത്രമല്ല കോട്ടങ്ങളേറെയുണ്ട് താനും. പണ്ട് ഒരദ്ധ്യാപകനെ ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് വെട്ടിനുറുക്കിയപ്പോള്‍ അതിനേയും സൈദ്ധാന്തികമായി ന്യായീകരിക്കാന്‍ കേരളത്തില്‍ ഒരു ബുദ്ധിരാക്ഷസനുണ്ടായിരുന്നു. രണ്ടുവര്‍ഷംമുമ്പ് മറ്റൊരദ്ധ്യാപകന്റെ കൈപ്പത്തി പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിയെറിഞ്ഞപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ സ്വന്തം സമുദായത്തിന്റെ നേതാക്കള്‍ക്കുപോലും ഭയമായിരുന്നെന്നോര്ക്കുക.
അതിനിടയിലാണ് കേരളത്തിലെ സഖാക്കളേയും സഹപ്രവര്‍ത്തകരേയും അവഗണിച്ചുകൊണ്ട് അവരുടെ കേന്ദ്രനേതാക്കള്‍ അങ്ങ് ദല്‍ഹിയില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കും സഖ്യങ്ങള്‍ക്കും അണിയറയില്‍ രൂപം നല്‍കിയത്. ശത്രുവിന്റെ ശത്രുമിത്രമെന്ന സിദ്ധാന്തത്തിന്റെ അടിത്തറയില്‍ കേരളത്തിലെ ശത്രുക്കള്‍ കേന്ദ്രത്തില്‍ കൈകോര്‍ത്ത് മിത്രങ്ങളായി. അതിന്റെ ആദ്യപ്രഖ്യാപനമായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമൊപ്പം സിപിഎമ്മും ആവേശത്തോടെ അണിനിരന്നത്. അടുത്ത പരീക്ഷണം ഇനി പശ്ചിമബംഗാളിലാവും. അങ്ങനെ ‘പുതിയ ആകാശവും പുതിയ ഭൂമിയും’ തീര്‍ക്കാന്‍ കൈകോര്‍ക്കുമ്പോള്‍ കേരളത്തിലും വേണ്ടിവന്നു വെടിനിര്‍ത്തല്‍. പാര്‍ട്ടി ഗ്രാമങ്ങള്‍ തുടച്ചുനീക്കുമെന്ന് വീമ്പിളക്കി നടന്ന സംസ്ഥാന ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും മറ്റും മൗനം ദീക്ഷിക്കാന്‍ തുടങ്ങിയത് ഈ വെടിനിര്‍ത്തല്‍ മുതലാണ്. ഒഞ്ചിയം വധാന്വേഷണവും ഏതാണ്ട് അവസാനിപ്പിച്ച അവസ്ഥയാണ്. അതിനുമുമ്പ് തന്നെ മുന്‍ ആഭ്യന്തരമന്ത്രിയുടെ മകനെതിരായ കേസും അന്വേഷണവും മറ്റും പോലീസ് ഉദ്യോഗസ്ഥന്മാരുടെ കടുത്ത എതിര്‍പ്പിനെ തൃണവല്‍ഗണിച്ചുകൊണ്ട് പുതിയ ആഭ്യന്തരമന്ത്രി ഇടപെട്ട് വേണ്ടെന്ന് വച്ചത് അധികമാരും അറിഞ്ഞില്ല. അതാണ് സമകാലിക കേരള രാഷ്ട്രീയം. അനന്തം, അജ്ഞാതം, അവര്ണനീയം.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: