തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിവരിക്കാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും വി.എസിന് ഉറച്ച നിലപാട്. നയവ്യതിയാനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അച്യുതാനന്ദന് വ്യക്തമാക്കി. എന്നാല്‍ ചില കാര്യങ്ങളില്‍ തെറ്റു പറ്റിയെന്ന് വി.എസ് ജനങ്ങളോട് പറയുമെന്ന് കേന്ദ്ര കമ്മിറ്റി പ്രമേയം വിവരിച്ച പ്രകാശ് കാരാട്ട് അറിയിച്ചു.
ടി.പി.ചന്ദ്രശേഖരന് വധം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി വിലയിരുത്തി. പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്തിയപ്പോള്‍ കൈവന്ന അനുകൂലാന്തരീക്ഷം അപ്പാടെ മാറി മറിഞ്ഞെന്നും അദ്ദേഹം വിലപിച്ചു. പിണറായിയെ ഡാങ്കേയോട് ഉപമിച്ചതും നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു ദിവസം വി.എസ് ഒഞ്ചിയത്ത് ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതും തെറ്റായിപ്പോയെന്ന് പറഞ്ഞ കാരാട്ട്, ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണിക്കും വി.എസിനെ ആക്ഷേപിച്ച ടി.കെ.ഹംസയ്ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു. അതു സംബന്ധിച്ച ചര്‍ച്ചയും തീരുമാനവും ഇന്നുണ്ടാകും.
വി.എസിനെതിരെ അച്ചടക്ക നടപടിയും സമവായ ശ്രമങ്ങളും ഒക്കെ തുടരുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ സംഘര്‍ഷത്തിന് ശമനമുണ്ടാക്കാന്‍ കഴിയാത്തതില്‍ സിപിഎം അങ്കലാപ്പിലാണ്. ഇന്നലെ തുടങ്ങിയ സംസ്ഥാന സമിതിയോഗത്തില്‍ വി.എസ്.അച്യുതാനന്ദന് പരസ്യ ശാസന നല്‍കാനിടയായ സാഹചര്യം വിശദീകരിച്ചു. പലപ്പോഴായി വി.എസ് ഉന്നയിച്ച നയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണെന്നും കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ പ്രമേയത്തില്‍ പറയുന്നു. ഇനി ഒരു അവസരം വി.എസ്. അച്യുതാനന്ദന് ലഭിക്കില്ല എന്ന് പ്രമേയം വ്യക്തമാക്കുന്നു.
തനിക്ക് പറ്റിയ തെറ്റുകള്‍ വി.എസ് സംസ്ഥാനസമിതിയിലും സമ്മതിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുണ്ടായ അനുകൂലസാഹചര്യം വി.എസിന്റെ നിലപാട് കാരണം നഷ്ടപ്പെട്ടു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ പാര്‍ട്ടിയെ ജനങ്ങളുടെ മുന്നില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നതായും പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: