ആലപ്പുഴ: ഭൂരിപക്ഷ സമുദായത്തെ അവഗണിക്കുകയും അവഹേളിക്കുകയും, ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചും കെപിസിസി പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കാന്‍ എന്‍എസ്എസ് തീരുമാനം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പെരുന്നയില്‍ കൂടിയ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഹരിപ്പാട് നടന്ന ആയാപറമ്പ് വലിയദിവാന്ജിയുടെ നീരണിയില്‍ ചടങ്ങില്‍ നിന്ന് രമേശ് ചെന്നിത്തലയ്ക്ക് വിട്ടുനില്‍ക്കേണ്ടി വന്നു.
സംസ്ഥാനത്തെ എല്ലാ കരയോഗങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം ഉടന്‍ ലഭിക്കും. മറ്റൊരിക്കലുമില്ലാത്ത തരത്തില്‍ ഭൂരിപക്ഷ സമുദായത്തെ ചവിട്ടിമെതിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് മുന്നില്‍ അടിയറ പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായി പ്രതികരിക്കാനാണ് എന്‍എസ്എസ് തീരുമാനം. ഇന്ന് സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് രണ്ട് ന്യൂനപക്ഷ സമുദായങ്ങള്‍ നേതൃത്വം നല്കുന്ന പാര്‍ട്ടികളാണ്. ഇവരുടെ മേല്‍ കോണ്‍ഗ്രസിന് യാതൊരു നിയന്ത്രണവുമില്ലെന്ന് എന്‍എസ്എസ് വിലയിരുത്തി.
ഇതുവരെ കോണ്‍ഗ്രസിനോട് എന്‍എസ്എസ് പുലര്‍ത്തിയിരുന്ന മൃദുസമീപനങ്ങള്‍ ഇനി തുടരേണ്ടതില്ലെന്നാണ് ഭൂരിഭാഗം കരയോഗങ്ങളുടെയും അഭിപ്രായം. സ്വന്തം അസ്തിത്വം ഇല്ലാതാക്കിക്കൊണ്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും എന്‍എസ്എസ് തയാറാകരുതെന്നും കരയോഗങ്ങളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇത്തരമൊരു തീരുമാനമുണ്ടായതെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: