തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദല്ലാളായി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ഭൂമാഫിയയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജും ഉമ്മന്‍ചാണ്ടിയും നിയമസഭയില്‍ ഒളിച്ചുകളി നടത്തുകയാണ്. വനം കയ്യേറ്റക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ് ലോബിക്കും സഹായകരമായി പി.സി.ജോര്‍ജ്ജ് സ്വീകരിക്കുന്ന നിലപാടുകള്‍ ഉമ്മന്‍ചാണ്ടിയുടെ താല്പര്യത്തിന് അനുസരിച്ചാണെന്നും വി.മുരളീധരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ക്കുന്ന തീരുമാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുരളീധരന് ആരോപിച്ചു. നെല്ലിയാമ്പതി ഉള്‍പ്പെടുന്ന തോട്ടങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടും 2005നു മുമ്പ് നെല്പാടം നികത്തിയതിനു നിയമപരിരക്ഷ നല്‍കാനുള്ള തീരുമാനവും ഭൂമാഫിയയെ സഹായിക്കാനും കാര്‍ഷിക മേഖലയെ തകര്ക്കാനുമുദ്ദേശിച്ചു കൊണ്ടുള്ളതാണ്. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ തിരിച്ചെടുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പാട്ടാക്കരാര് ലംഘിച്ച തോട്ടങ്ങളുടെ കരാര്‍ റദ്ദാക്കി അവ പിടിച്ചെടുക്കണം. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് വനം കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ്. പാലായിലും കോട്ടയത്തുമുള്ള ഭൂപ്രമുഖന്മാരെ സംരക്ഷിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ലക്ഷ്യം. പ്രത്യക്ഷത്തില്‍ പി.സി.ജോര്‍ജ്ജ് മാത്രമാണ് ഭൂമാഫിയയ്ക്കു വേണ്ടി നില്‍ക്കുന്നതെന്ന് തോന്നുമെങ്കിലും ഉമ്മന്‍ചാണ്ടിക്കും കെ.എം.മാണിക്കും വേണ്ടിയാണ് ജോര്‍ജ്ജ് കരുക്കള്‍ നീക്കുന്നത്. ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മില്‍ നിന്ന് രാജിവയ്പ്പിച്ച് യുഡിഎഫിനൊപ്പം കൊണ്ടു വന്നതും പാമൊലിന്‍ കേസില്‍ വിധിപറഞ്ഞ വിജിലന്‍സ് ജഡ്ജിക്കെതിരെ പരാതി നല്‍കിയതുമെല്ലാം ജോര്‍ജ്ജ്, ഉമ്മന്‍ചാണ്ടിക്കു വേണ്ടി ചെയ്ത കാര്യങ്ങളാണ്.
ഇപ്പോള്‍ വനംകയ്യേറ്റക്കാര്ക്കായി വാദിക്കുന്ന പി.സി.ജോര്‍ജ്ജിന്റെ നടപടിയും ഉമ്മന്‍ചാണ്ടിയുടെ താല്പര്യത്തിന് അനുസരിച്ചാണെന്ന് വി.മുരളീധരന് പറഞ്ഞു. ഒരു വശത്ത് മന്ത്രി ഗണേശിനെക്കൊണ്ട് സംസ്ഥാന താല്പര്യം സംരക്ഷിക്കുന്നു എന്ന് വരുത്തിതീര്‍ത്ത് മറുവശത്ത് ഭൂമാഫിയയുടെയും വനംകയ്യേറ്റക്കാരുടെയും താല്പര്യങ്ങള് ജോര്‍ജ്ജു വഴി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ നയം ആദ്യം മുതല്‍ തന്നെ വനം കയ്യേറ്റത്തിന് സഹായകരമായിട്ടുള്ളതാണ്. ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച ബജറ്റില്‍ തോട്ടങ്ങളുടെ അഞ്ചു ശതമാനം റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിന് നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായ നിലപാടാണ് നെല്ലിയാമ്പതി വിഷയത്തിലും ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ കോടതിക്കാര്യത്തില്‍ മനഃപ്പൂര്‍വ്വം വരുത്തിയ വീഴ്ചയാണ് തോട്ടം ഉടമകള്‍ക്ക് സഹായകരമായത്. വസ്തുതകള്‍ കോടതിയെ വേണ്ട വിധത്തില്‍ ധരിപ്പിക്കുന്നതില്‍ വീഴ്ചവരുത്തി. തോട്ടങ്ങള്‍ ഭൂമാഫിയയ്ക്ക് നല്കാന് മനഃപ്പൂര്‍വ്വമായി നടത്തിയ ഒളിച്ചുകളിയാണിത്.
2005 നു മുമ്പുള്ള നെല്‍വയല്‍ നികത്തലിന് നിയമപരിരക്ഷ നല്‍കാനുള്ള തീരുമാനവും ഭൂമാഫിയയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്ന് ബിജെപി ആരോപിച്ചു. ആറന്മുള വിമാനത്താവളത്തിന് 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദു ചെയ്തെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തലും ദുരൂഹതയുണ്ട്. 500 ഏക്കര്‍ മാത്രമാണ് വ്യാവസായിക മേഖലയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 2000 ഏക്കറിന്റെ വിജ്ഞാപനം റദ്ദാക്കുന്നുവെന്ന് പറഞ്ഞതില്‍ അവ്യക്തതയുണ്ട്. ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കുന്ന കെജിഎസ് ഗ്രൂപ്പിനെ സംരക്ഷിക്കാനാണ് സര്‍ക്കാരും കോണ്‍ഗ്രസും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ താല്പര്യം അനുസരിച്ചാണിത്. കെ.ജി.എസ് ഗ്രൂപ്പിന് കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ബന്ധമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് വരെ നീളുന്ന കണ്ണിയാണ് കെ.ജി.എസ് ഗ്രൂപ്പിലുള്ളത്. പ്രതിപക്ഷവും ഭൂമാഫിയയ്ക്ക് സഹാകരമായ നിലപാടാണ് സ്വീകരിക്കുന്നത്. നെല്‍വയല്‍ നികത്തുന്നതും നിയമത്തെ അട്ടിമറിക്കുന്നതുമൊന്നും പ്രതിപക്ഷത്തിന് പ്രശ്നമല്ല. നിയമസഭയില്‍ അപ്രധാന വിഷയങ്ങളില്‍ വിവാദം ഉണ്ടാക്കി യാഥാര്‍ത്ഥ പ്രശ്നത്തെ അവര്‍ വഴിതിരിച്ചു വിടുകയാണെന്ന് മുരളീധരന് പറഞ്ഞു.
വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത്. ഇവിടെ വിമാനത്താവളം വരുമെന്ന് ബിജെപി കരുതുന്നില്ല. ഭൂമാഫിയയുടെ താല്‍പര്യങ്ങള്‍മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. വിമാനത്താവളത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിധരിപ്പിച്ച് റിയല്‍ എസ്റ്റേറ്റ് ലോബിയുടെ തട്ടിപ്പിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ്. 500 ഏക്കറില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് സാങ്കേതികമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആറന്മുളയിലും നെല്ലിയാമ്പതിയിലും ഉമ്മന്‍ചാണ്ടി, കെ.എം.മാണി, പി.സി.ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് ഒളിച്ചികളി നടത്തി ഭൂമാഫിയയ്ക്ക് സഹായം ചെയ്തുകൊടുക്കുകയാണന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: