കൊച്ചി: നെല്ലിയാമ്പതി, ചെറുതോണി, എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉപസമിതി രൂപീകരിച്ച കാര്യം വനംമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.എം ഹസനെ കണ്‍വീനറാക്കി ഏഴംഗ യുഡിഎഫ് ഉപസമിതി രൂപീകരിച്ച വിവരം അറിയിച്ച് വനംമന്ത്രി കെ.ബി ഗണേഷ് കുമാറിന് കത്ത് നല്‍കിയിരുന്നതായും തങ്കച്ചന് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 28നാണ് ഉപസമിതിക്ക് രൂപം നല്‍കിയത്. ഇക്കാര്യങ്ങള്‍ അന്നുതന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നതാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സമിതി കൂടിച്ചേരാന്‍ സാധിച്ചിരുന്നില്ല. പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് സമിതി ഉടന്‍ ചേരണമെന്നും ആവശ്യമെങ്കില്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കാനം കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്റ്റേറ്റ് പ്രശ്നം സംബന്ധിച്ച് വനംമന്ത്രി കെ.ബി. ഗണേഷ് കുമാറും ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഗൗരവമായി കാണേണ്ടതില്ല. അഭിപ്രായവ്യത്യാസങ്ങള്‍ മുന്നണിയില്‍ സ്വാഭാവികമാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഇരുവരും കുറേക്കൂടി മാന്യമായി പ്രതികരിക്കണമായിരുന്നു. നിയമസഭയില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ പി.സി.ജോര്‍ജ്ജ് വാര്‍ത്താസമ്മേളനം നടത്തേണ്ട ആവശ്യമില്ലായിരുന്നു. വിവാദത്തിനിടവരുത്തിയ പി.സി. ജോര്‍ജ്ജിന്റെ നടപടി ഒഴിവാക്കേണ്ടതായിരുന്നു. പരാതികള്‍ യുഡിഎഫ് യോഗത്തിലോ യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രിയെയോ അറിയിക്കണമായിരുന്നുവെന്നും പി.പി. തങ്കച്ചന്.
കാലാവധി പൂര്‍ത്തിയായ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനും കരാര്‍ ലംഘിക്കുന്ന എസ്റ്റേറ്റുകള്‍ക്കെതിരെ എന്ത് നടപടിയെടുക്കണമെന്നതിനെക്കുറിച്ചും എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിലൂടെ ജോലി നഷ്ടമാകുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നത് സംബന്ധിച്ചും യുഡിഎഫ് യോഗത്തില്‍ വ്യത്യസ്ത അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് സമിതിയെ രൂപീകരിച്ചത്. ഈ മാസം 17ന് ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിയാമ്പതി, ചെറുതോണി എസ്റ്റേറ്റുകളുടെ കേസുകള്‍ തോറ്റത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. തോട്ടം സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്. സ്ഥലം വിട്ട് നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഒരിഞ്ച് ഭൂമിപോലും യുഡിഎഫ് നഷ്ടപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ കേസുകളില്‍ അഡ്വക്കറ്റ് ജനറല്‍ ഒത്തുകളിക്കുകയാണെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സിപിഎമ്മിന്റെ നിരപരാധിത്വം തെളിയിക്കാന്‍ അന്വേഷണവുമായി സഹകരിക്കണം. പ്രതിരോധിക്കുകയല്ല വേണ്ടത്. കേസന്വേഷണത്തെ തടസപ്പെടുത്തുന്നതില്നിന്ന് സിപിഎം പിന്തിരിയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: