ആലപ്പുഴ: രാഷ്ട്രത്തേക്കള്‍ പ്രാധാന്യം മതത്തിന് നല്‍കുന്നതാണ് കശ്മീര്‍ അടക്കമുള്ള മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. ഭരണാധികാരികള്‍ സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി സ്വന്തം നാടിനെ പോലും ഒറ്റുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിനെ മുറിച്ചുമാറ്റി പാക്കിസ്ഥാന് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജമ്മു-കശ്മീര്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിനും പണത്തിനും പ്രാധാന്യം നല്കുന്ന ഭരണാധികാരികളുടെ വികലമായ നയങ്ങളുടെ ദുരന്തഫലമാണ് കശ്മീര്‍ വിഷയം നാടിന്റെ തലവേദനയായി മാറാന്‍ കാരണം. ഭാരതത്തിലെ മറ്റൊരു സ്വതന്ത്ര രാജ്യമെന്ന നിലയിലുള്ള കശ്മീരിന്റെ പ്രത്യേക പദവികള്‍ റദ്ദുചെയ്യണം.
കേരളമടക്കം രാജ്യത്തിലെ മറ്റുപ്രദേശങ്ങളും അതിവേഗം കശ്മീരായി മാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ പത്ത് വര്‍ഷത്തിനകം കേരളത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഇത്തരത്തില്‍ ധര്‍ണകള്‍ രാജ്യത്തെമ്പാടും നടത്തേണ്ട ഗതികേടുണ്ടാകാനാണ് സാധ്യത. ക്ഷേത്രധ്വംസനങ്ങളിലും ഭീകര പ്രവര്‍ത്തനങ്ങളിലും കേരളം അതിവേഗം കശ്മീരിനെ പിന്തുടരുകയാണ്.
കള്ളന്മാര് പോലും മതം നോക്കി മോഷണം നടത്തുന്ന സാഹചര്യമാണ്. ക്ഷേത്രങ്ങളില്‍ മോഷണം പതിവാകുമ്പോള്‍ മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങള്‍ സുരക്ഷിതമാണ്. കല്ലുപാറയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ഭജനമിരുന്ന ഭക്തനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിയമസഭയില്‍ ഉന്നയിക്കാനോ അതിന്റെ പേരില്‍ പ്രതിഷേധിക്കാനോ ആപ്രദേശത്തെ എംഎല്‍എ പോലും തയാറായില്ല. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ നിയമസഭയില്‍ ആരുമില്ലാത്ത ദുരവസ്ഥയാണുള്ളത്.
രാഷ്ട്രത്തെ അമ്മയായി ആരാധിക്കുന്ന ദേശാഭിമാനികള്‍ ഉള്ളിടത്തോളം കാലം രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് കെ.എന്‍.ജനാര്ദനന്കുട്ടി കര്‍ത്ത അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കെ.ജയകുമാര്‍ പ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വി.പദ്മനാഭന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് പി.ആര്.രാധാകൃഷ്ണന്, വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി കെ.ടി.ധനഞ്ജയന്, എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്.രഞ്ജിത്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.എന്‍.പങ്കജാക്ഷന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എസ്.ജയകൃഷ്ണന് സ്വാഗതവും ജില്ലാ പ്രചാര്‍പ്രമുഖ് സന്തോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: