ഭൗതികശാസ്ത്രജ്ഞന്മാരുടെ ദശാബ്ദങ്ങളായുള്ള അന്വേഷണത്തിന്റെയും പരീക്ഷണങ്ങളുടെയും ഒടുവില്‍ പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായി കരുതപ്പെടുന്ന ഹിഗ്സ് ബോസോണ്‍ എന്ന ദൈവകണം പ്രത്യക്ഷപ്പെട്ടതായി സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് (സേണ്‍) എന്ന പരീക്ഷണശാല അവകാശപ്പെട്ടിരിക്കുകയാണ്. ഹിഗ്സും ഇന്ത്യന്‍ ശാസ്ത്രജ്ഞനായിരുന്ന ബോസും മറ്റനേകം പേരും അടങ്ങിയ ടീമിന്റെ കണ്ടുപിടിത്തം 125 ജിഇവി പിണ്ഡമുള്ള കണിക ഉണ്ടെന്നാണ്. ഇത് ഹിഗ്സ് ബോസോണ്‍ തന്നെയാണോ എന്ന് തെളിയിക്കാന്‍ പരീക്ഷണത്തിന്റെ മെയിലുകള്‍ താണ്ടേണ്ടതുണ്ടെങ്കിലും ഈ ദൈവകണം പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യം വെളിവാക്കുന്നതിലേക്കുള്ള സുപ്രധാന നാഴികക്കല്ലുതന്നെയാണ്. ഹിഗ്സ് ബോസോണ്‍ കണത്തിന് ദൈവകണം എന്ന വിശേഷണം നേടിക്കൊടുത്തത് ലിയോണ്‍ ലെഡര്‍മാന്‍ എന്ന ഗ്രന്ഥകാരനാണ്. വളരെ ഉയര്‍ന്ന ഊര്‍ജ നിലവാരമുള്ള കണികകളെ കൂട്ടിയിടിപ്പിച്ച് അവയുടെ സംയോജന-വിയോജന-വിനാശങ്ങളുടെ ഫലം നിരീക്ഷിച്ചാണ് ഈ കണത്തെ കണ്ടെത്തിയത്. പ്രപഞ്ചോല്‍പ്പത്തിക്ക് കാരണം മഹാവിസ്ഫോടനമാണെന്നാണല്ലോ കരുതപ്പെടുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്ന ഗണിതമാതൃകയാണ് പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെയും ഊര്‍ജത്തിന്റെയും മൂലകണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നത്. കണികകള്‍ക്ക് പിണ്ഡം നല്കുന്നതാര് എന്നാണ് ശാസ്ത്രജ്ഞര്‍ ഉയര്‍ത്തിയ ചോദ്യം. ഇതിനുള്ള ഉത്തരം തേടിയാണ് ഇവരുടെ ഗവേഷണം പുരോഗമിച്ചത്.
പ്രകാശത്തിന്റെ വേഗത്തില്‍ ഉയര്‍ന്ന ഊര്‍ജത്തില്‍ പ്രോട്ടോണ്‍ ധാരകള്‍ കൂട്ടിയിടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. പ്രപഞ്ചത്തിലെ ചരാചരങ്ങള്‍ക്ക് പിണ്ഡമേകുന്ന പ്രതിഭാസമേത് എന്ന അന്വേഷണത്തിന് ഇടയാക്കിയത് പ്രകാശരശ്മികള്‍ക്കും മറ്റും പിണ്ഡമില്ല എന്ന വസ്തുതയാണ്. സ്വിറ്റ്സര്ലണ്ടിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ 170 മീറ്റര്‍ ആഴത്തില്‍ പണിത എന്എച്ച്സി തുരങ്കത്തിലായിരുന്നു പരീക്ഷണം. ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളും ഈ പരീക്ഷണത്തില്‍ പങ്കാളികളാണ് എന്നതില്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം. പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞന് സത്യേന്ദ്രനാഥ് ബോസാണ് 1924 ല്‍ ബോസോണ്‍ കണിക സിദ്ധാന്തം ലോകത്തിന് മുന്നില്‍വെച്ചത്. ഇതിന് സൈദ്ധാന്തിക രൂപം നല്കിയതും ഡോ. ബോസാണ്. ബോസിന്റെ സിദ്ധാന്തത്തെ ഐന്സ്റ്റീന് പരിഷ്കരിച്ച് ബോസ്-ഐന്സ്റ്റീന് സാംഘികമാണ് ബോസോണ്‍ എന്ന മൗലികകണം. ഇപ്പോള്‍ കണ്ടെത്തിയ കണം 99.999 ശതമാനം ഹിഗ്സ് ബോസോണ്‍ തന്നെയാണ് എന്നാണ് ഭൗതികശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. പക്ഷെ തുടര്പരീക്ഷണങ്ങള്ക്ക്മാത്രമേ ബാക്കി 0-1 ശതമാനം കൂടിയുള്ള സ്ഥിരീകരണം നല്‍കാനാകൂ.
സേണിന്റെ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യൂയറും പറഞ്ഞത് “സാധാരണക്കാരനെന്ന നിലയില്‍ നമ്മളത് കണ്ടെത്തിക്കഴിഞ്ഞു. എങ്കിലും ശാസ്ത്രലോകത്തിന് ഇനിയും ബഹുദൂരം പോകേണ്ടതുണ്ട്” എന്നാണല്ലോ. ദൈവകണം പദാര്‍ത്ഥങ്ങള്‍ക്ക് പിണ്ഡം നല്കുന്നതിനാലാണ് ദൈവകണം എന്ന വിശേഷണം. പിണ്ഡം തരുന്ന എന്തോ ഒന്ന് ഒരു കണികയിലുണ്ട് എന്ന് ദൃഢമായി വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാര് ഇതിന്റെ പൂര്‍ണരൂപം വെളിപ്പെടാതെ തൃപ്തരാകില്ല. പ്രപഞ്ചത്തിന്റെ ദ്രവ്യത്തിന് പിണ്ഡം എങ്ങനെ ലഭിക്കുന്നു എന്നറിഞ്ഞാല്‍ മാത്രമേ പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യങ്ങള്‍ വെളിപ്പെടുകയുള്ളൂ. ഇപ്പോള്‍ കണ്ടുപിടിച്ച കണം മൗലിക കണമാണോ അതോ മറ്റ് കണങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണോ എന്നെല്ലാം തെളിയുമ്പോഴും ഫിസിക്സിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സ്ഥിരീകരിക്കുമ്പോഴും സൂപ്പര്‍ സിമട്രി പോലുള്ള വളരെ അധികം രഹസ്യതലങ്ങള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. സൂപ്പര്‍ സിമട്രി സിദ്ധാന്തം സ്ഥാപിക്കുന്നത് പ്രകൃതിയിലെ കാന്തശക്തി, ഗുരുത്വാകര്‍ഷണം മുതലായവ പ്രപഞ്ചോല്‍പ്പത്തിക്കൊപ്പം ഉണ്ടായതാണെന്നാണല്ലോ. വളരെ പ്രതീക്ഷ നല്കുന്ന ഈ കണ്ടുപിടിത്തം പ്രപഞ്ചഘടനയെപ്പറ്റി കൂടുതല്‍ വ്യക്തമായ ധാരണകള്‍ ലഭിക്കുന്നതിനുള്ള അനന്തമായ പരീക്ഷണയാത്ര തുടരാന്‍ പ്രചോദനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: