കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ മുഖ്യഗൂഢാലോചനക്കാരനായ പി.കെ. കുഞ്ഞനന്തന്റെ കോടതിയിലുള്ള കീഴടങ്ങല്‍ അന്വേഷണസംഘത്തിനേറ്റ കനത്ത തിരിച്ചടി. കഴിഞ്ഞ മെയ് 21ന് അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും എന്ത് തന്നെയായാലും അറസ്റ്റിന് വഴങ്ങരുതെന്ന നിര്‍ദ്ദേശമായിരുന്നു സിപിഎം നേതൃത്വത്തിന്റേത്. ഇതനുസരിച്ച് പാര്ട്ടിസംരക്ഷണത്തില് വിവിധ സ്ഥലങ്ങളില്‍ ഒരു മാസമായി ഒളിവില്‍ കഴിഞ്ഞ സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗവും പാറാട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പി.കെ.കുഞ്ഞനന്തന് അന്വേഷണസംഘത്തെ സമര്‍ത്ഥമായി കബളിപ്പിക്കുകയായിരുന്നു. സിപിഎം ഔദ്യോഗിക പക്ഷത്തെ ഉന്നതരുടെ വിശ്വസ്തസേവകനാണ് കുഞ്ഞനന്തന്. ഇന്നലെ വടകര കോടതിയില്‍ ഉച്ചക്ക് 12 മണിയോടെ ഓട്ടോയില്‍ രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയതും കുഞ്ഞനന്തന് പോലീസിന്റെ കണ്ണ് വെട്ടിച്ചായിരുന്നു. കോടതിയിലെ ചില ജീവനക്കാര്‍ക്ക് ഇയാളുടെ കീഴടങ്ങലിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു എന്നാണ് പറയപ്പെടുന്നതെങ്കിലും ഇക്കാര്യവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.
തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും വ്യാഴാഴ്ച സിബിഐ സംഘത്തെ കബളിപ്പിച്ച് ഹൈക്കോടതിയില്‍ നേരിട്ട് കീഴടങ്ങുകയായിരുന്നു. ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയാണുണ്ടായത്. ഇത്തരമൊരവസ്ഥയിലാണ് ഇന്നലെ കോടതിയില്‍ കീഴടങ്ങാന്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കുഞ്ഞനന്തന് തയ്യാറായതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ഇയാളെ കോടതി ആദ്യത്തെ പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായി. രോഗിയാണെന്ന അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ നിത്യവും കുഞ്ഞനന്തനെ വൈദ്യപരിശോധനക്ക് വിധേയമാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരനെ വധിച്ച ഏഴംഗ കൊലയാളി സംഘത്തിനും കുറ്റാരോപിതരായ പാര്‍ട്ടിയിലെ ഉന്നതര്‍ക്കും ഇടയില്‍ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച കുഞ്ഞനന്തനില്‍നിന്ന് വിലപ്പെട്ട വിവരങ്ങളാണ് പുറത്ത് വരാനുള്ളത്. ടിപി വധത്തില്‍ പാര്‍ട്ടിയിലെ ഉന്നതര്‍ക്കുള്ള പങ്ക് കുഞ്ഞനന്തനെ ചോദ്യംചെയ്യുന്നതിലൂടയെ പൂര്‍ണ്ണമായും വ്യക്തമാകുകയുള്ളൂ. എന്നാല്‍ പോലീസിനെ കബളിപ്പിച്ച് കോടതിയില്‍ കീഴടങ്ങിയതിലൂടെ പോലീസിന്റെ ചോദ്യംചെയ്യലിലുള്ള മൃദുസമീപനമാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. ഈ നിലയ്ക്ക് ടി.പി.ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണം കുഞ്ഞനന്തനില്‍ വരെ മാത്രം ഒതുക്കാമെന്നും പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് പ്രതീക്ഷയുണ്ട്.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ടി.പി. വധക്കേസിലെ പ്രതികള്‍ എത്ര ഉന്നതരായാലും അകത്ത്പോകുമെന്നും എത്ര ദിവസമായാലും മുഴുവന്‍ പ്രതികളെയും പിടിച്ചാല്‍ മാത്രമേ അന്വേഷണം അവസാനിപ്പിക്കുകയുള്ളൂ എന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഒരു മാസത്തിലധികമായുള്ള കുഞ്ഞനന്തന്റെ ഒളിജീവിതവും ഇന്നലെ കോടതിയിലുള്ള കീഴടങ്ങലും അന്വേഷണം കുഞ്ഞനന്തനില്‍ അവസാനിച്ചേക്കുമെന്ന് സൂചന നല്കുന്നു. കോണ്‍ഗ്രസ്-സിപിഎം നേതൃത്വങ്ങള്‍ തമ്മില്‍ രാഷ്ട്രപതി തെരെഞ്ഞെടുപ്പിലടക്കം പല സുപ്രധാന കാര്യങ്ങളുമുള്ള രഹസ്യധാരണ ഇത് ബലപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: