ന്യൂദല്‍ഹി: യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്‍.സി.പി നേതാവ് പി.എ.സാംഗ്മയോട് പിന്മാറാന് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചു. എന്‍.സി.പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
യു.പി.എയുടെ സ്ഥാനാര്‍ത്ഥിയായ പ്രണാബ് മുഖര്‍ജിയെ നിരുപാധികം പിന്തുണയ്ക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും സാംഗ്മയെ എന്‍.സി.പി അറിയിച്ചു. മത്സരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് സാംഗ്മയ്ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് സാംഗ്മ മുതിര്‍ന്ന നേതാവാണെന്നും ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ താന്‍ ആളല്ലെന്നും പ്രഫുല്‍ മറുപടി നല്കി.
എന്നാല്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് അപ്പുറത്തേക്ക് ഒരു നേതാവും പോകരുതെന്നും അങ്ങനെ ചെയ്യുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വ്യവസ്ഥകളുമില്ലാതെ പ്രണബ് മുഖര്‍ജിയെ പാര്‍ട്ടി പിന്തുണയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സാംഗ്മ പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും ഒരു എന്‍.സി.പി സ്ഥാനാര്‍ഥിയായിട്ടല്ല, ഗോത്രവര്‍ഗ സ്ഥാനാര്‍ത്ഥിയായിട്ടാണ് താന്‍ മത്സരിക്കുകയെന്നും സാംഗ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: