തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് കൊലപാതകം അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ വിന്‍സണ്‍.എം.പോളിന് ആഭ്യന്തര വകുപ്പ് വ്യവസ്ഥകളോടെ അവധി അനുവദിച്ചു. ജൂണ്‍ 15 മുതല്‍ 27 ദിവസത്തേക്കാണ് അവധി. വ്യവസ്ഥകള്‍ പ്രകാരം അന്വേഷണ തലവന്റെ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റില്ല. തുടര്‍ന്നുള്ള അന്വേഷണവും വിന്‍സണ്‍ എം. പോളിന്റെ മേല്‍നോട്ടത്തിലായിരിക്കും. അന്വേഷണത്തില്‍ വീഴ്ചയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.
വിദേശത്ത് ആയിരുന്നാലും അന്വേഷണ മേല്‍നോട്ടം ഇദ്ദേഹത്തിനായിരിക്കും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഏതുനിമിഷവും തിരിച്ചുവരാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി. വിന്‍സണ്‍ എം. പോള്‍ അവധിയില്‍ പോകുന്ന പശ്ചാത്തലത്തില്‍ ക്രൈം എഡിജിപിയുടെ ചുമതല താല്‍ക്കാലികമായി വിജിലന്‍സ് എഡിജിപി ടി.പി.സെന്‍കുമാറിന് കൈമാറിയിട്ടുണ്ട്.
അമേരിക്കയില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ 27 ദിവസത്തെ അവധിവേണമെന്ന് മൂന്നുമാസം മുമ്പുതന്നെ വിന്‍സണ്‍ പോള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റില്‍ വിസയ്ക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞു. മറ്റ് യാത്രാരേഖകളും ശരിയായ പശ്ചാത്തലത്തിലാണ് അവധി നല്കാന് തീരുമാനിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: