ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ കനൗജ് ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേതാവും യു.പി മുഖ്യമന്ത്രിയുമായ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇതോടെ കനൗജ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഡിംപിളിന് ലഭിച്ചേക്കും.
എസ് പിയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗാണ് നയം വ്യക്തമാക്കിയത്. 2009ല്‍ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കനൗജ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ലെന്ന് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. കനൗജ് കൂടാതെ മുലായം സിംഗ് യാദവ് മത്സരിക്കുന്ന മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും ദിഗ് വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കനൗജിലെ ലോക്സഭാ എം.പിയായിരുന്ന അഖിലേഷ് നിയമസഭയിലേക്ക് മത്സരിക്കാനായി രാജിവച്ചതിനെ തുടര്‍ന്നാണ് കനൗജിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എസ്.പിയുടെ സുരക്ഷിത മണ്ഡലമാണ് കനൗജ്. ഇവിടെ നിന്നു മൂന്നു തവണ അഖിലേഷ് ലോക്സഭയിലെത്തിയത്. ജൂലൈ 24നാണ് ഉപതെരഞ്ഞെടുപ്പ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ നാളായി ശത്രുതയില്‍ കഴിഞ്ഞിരുന്ന സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഭാഗമായാണ് കനൗജ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആണവ കരാറില്‍ പ്രതിഷേധിച്ച് ഇടതു പാര്‍ട്ടികള്‍ 2008ല്‍ യു.പി.എ സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നു മുലായം പിന്തുണ വാഗ്ദാനവുമായി വന്നിരുന്നു. സഖ്യകക്ഷികളായ തൃണമൂല്‍, ഡിഎംകെയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ വീണ്ടും എസ്.പിയുടെ പിന്തുണ കോണ്‍ഗ്രസിനു നിര്‍ണായകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: