തിരുവനന്തപുരം: കൂറുമാറ്റത്തിന്റെയും കുതികാല്‍വെട്ടിന്റെയും ചരിത്രം പേറുന്ന ഇരുമുന്നണി സ്ഥാനാര്‍ഥികളെയും പിന്നിലാക്കി നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ മുന്നേറുന്നു. മുന്നണികളെ വിറപ്പിച്ച് ഒരു വര്‍ഷം മുമ്പ് നേമത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജഗോപാലിനെ നെയ്യാറ്റിന്‍കരയില്‍ ഒന്നാം സ്ഥാനത്തെത്തിക്കണമെന്ന് ജനങ്ങള്‍ അടക്കം പറഞ്ഞു തുടങ്ങി. രാജഗോപാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാ പാര്‍ട്ടിയിലും പെട്ടവര്‍ അണിനിരക്കുന്ന പ്രത്യേകതയുണ്ട്.
കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും എംഎല്‍എമാരുമെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥിക്കായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ പോലും ലംഘിച്ച് തമ്പടിച്ചിരിക്കുകയാണ്. മുന്മന്ത്രിമാരും എംഎല്‍എമാരും ഇരുമുന്നണികള്‍ക്കും വീടുകള്‍ കയറി ഇറങ്ങാന്‍ നെയ്യാറ്റിന്‍കരയിലുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ലഭിക്കാത്ത അനുകൂല പ്രതികരണമാണ് രാജഗോപാലിന് ലഭിക്കുന്നത്. പാര്‍ലമെന്റിലേക്കു മത്സരിച്ചപ്പോള്‍ 45,000ത്തോളം വോട്ടുകളാണ് നെയ്യാറ്റിന്‍കരയില്‍ രാജഗോപാല്‍ നേടിയത്. പാര്‍ട്ടിക്കതീതമായ വോട്ട് രാജഗോപാലിന് ലഭിക്കുമെന്ന പ്രതീക്ഷ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഇരുമുന്നണികളിലും പ്രശ്നങ്ങളുണ്ട്. തലയെടുപ്പുള്ള നേതാക്കളുടെ സാന്നിധ്യം പ്രാദേശിക നേതാക്കളെ തട്ടിയുണര്ത്തിയിട്ടുണ്ടാകാം. എന്നാല്‍ സാധാരണ ജനങ്ങള്‍ ഒരു പരീക്ഷണത്തിനായി തയ്യാറെടുത്തു കഴിഞ്ഞു. രണ്ടു കൂട്ടരെയും പരീക്ഷിച്ചു. നെയ്യാറ്റിന്‍കരയെ പ്രതിനിധീകരിച്ചവര്‍ മന്ത്രിമാരുമായി. എന്നിട്ടും നെയ്യാറ്റിന്‍കരയുടെ ദുരവസ്ഥ മാറിയിട്ടില്ലെന്ന് അവര്‍ തിരിച്ചറിയണം. കുടിവെള്ളമാണ് മുഖ്യവിഷയം. നെയ്യാറിന്റെ കര പങ്കിടുന്ന മണ്ഡലമായിട്ടും വെള്ളം പല സ്ഥലത്തും കിട്ടാക്കനിയാണ്. ജനപ്രതിനിധികള്‍ക്ക് വാക്കു പാലിക്കാനായിട്ടില്ല. റോഡുകളുടെ ശോചനീയാവസ്ഥ പല പ്രദേശങ്ങളും അനുഭവിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ ഇതുവരെയായി ഒരു കോളേജ് സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഈ മണ്ഡലത്തില്‍ പൊതുശ്മശാനം പോലും സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നതും വോട്ടര്‍മാരെ മുന്നണികള്‍ക്കെതിരെ ചിന്തിപ്പിക്കുന്ന ഘടകങ്ങളാണ്.
രണ്ടു കൂട്ടരെയും പരീക്ഷിച്ചു. ഒരു തവണ രാജഗോപാല്‍ വിജയിച്ചാലെന്താ എന്ന ചിന്തയാണ് സാധാരണ ജനങ്ങളില്‍ ഉയരുന്നത്. അവസരം ലഭിച്ചപ്പോള്‍ രാജഗോപാല്‍ ജനങ്ങളോട് കൂറും പ്രതിബദ്ധതയും പുലര്‍ത്തിയത് അവരോര്‍ക്കുന്നു. റെയില്‍വെ മന്ത്രി എന്ന നിലയില്‍ അദ്ദേഹം ചെയ്ത സേവനങ്ങളെ നന്ദിയോടെ അവര്‍ സ്മരിക്കുന്നു. ഇത്തവണ രാജഗോപാലിനെ വിജയിപ്പിക്കണമെന്ന് അവര്‍ മന്ത്രിക്കുന്നു. കാതോടു കാതോരം അത് പരന്നു കഴിഞ്ഞു. ഇതു മനസ്സിലാക്കിയ മുന്നണികള്‍ രണ്ടും അവസാനത്തെ ആയുധമെന്ന നിലയില്‍ എ.കെ.ആന്റണിയെയും വി.എസ്.അച്യുതാനന്ദനെയും രംഗത്തിറക്കുകയാണ്. അഖിലേന്ത്യാ നേതാക്കളില്‍ പലരും ബിജെപിക്കായി പ്രചരണത്തിനെത്തുന്നുണ്ട്. മണ്ഡലത്തില്‍ മുന്‍നിര നേതാക്കള്‍ നയിക്കുന്ന പ്രചാരണം കൊടുംപിരിക്കൊണ്ടിട്ടുണ്ട്. ഒ.രാജഗോപാല്‍ കഴിഞ്ഞ ദിവസം യുഡിഎഫ് ശക്തികേന്ദ്രമായ പൊഴിയൂരില്‍ മൂന്നു കിലോമീറ്ററോളം പദയാത്ര നടത്തി.
അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നു പോലും അനൂകൂല പ്രതികരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. എസ്എന്‍ഡിപി യോഗം, എന്‍എസ്എസ് എന്നിവരുടെ നിലപാട് നിര്‍ണായകമാണ്. വിവിധ ക്രൈസ്തവ സഭകള്‍ പ്രത്യക്ഷത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. വിവിധ സംഘടനകള്‍ ഇതിനകം രാജഗോപാലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി ഇന്നലെ നൂറു കണക്കിന് സ്ത്രീകള്‍ അണിനിരന്ന പൊങ്കാല നിവേദ്യം നടത്തി. ഇവിടെ ഒരു വനിതാ സ്ഥാനാര്‍ഥിയേ ഉള്ളൂ എങ്കിലും ബിജെപിക്കും മുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. പിറവത്തെക്കാള്‍ വീറും വാശിയും നെയ്യാറ്റിന്‍കരയില്‍ ദൃശ്യമാണ്. തെരഞ്ഞെടുപ്പുണ്ടാക്കിയ സാഹചര്യവും വര്‍ത്തമാന കാല രാഷ്ട്രീയ സംഭവങ്ങളും തന്നെയാണ് അതിനു കാരണം.
അച്യുതാനന്ദനെ വെട്ടിനിരത്താന്‍ കാത്തിരിക്കുന്ന നേതാക്കള്‍ തന്നെ വി.എസിന്റെ പര്യടനം പ്രതീക്ഷിച്ചിരിക്കുകയാണ്. വി.എസ്സിന് സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായം തേടിയിരുന്നില്ല. യുഡിഎഫിന്റെ ഭാഗമായിരുന്ന ഒരു വ്യക്തിയെ മത പരിഗണന മാത്രം കണക്കിലെടുത്ത് പാര്‍ട്ടി ചിഹ്നം നല്കി മത്സരിപ്പിച്ചതില്‍ വി.എസ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ടു തന്നെയാകാം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇതിനകം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു കഴിഞ്ഞു. എല്‍ഡിഎഫില്‍ നിന്നും ജയിച്ച് കൂറുമാറി കോണ്‍ഗ്രസിലെത്തിയ സ്ഥാനാര്‍ഥിയാണ് യുഡിഎഫിന്റെത്. എന്തു വില കൊടുത്തും ശെല്‍വനെ തോല്പ്പിക്കണമെന്നാഗ്രഹിക്കുന്നവര് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്ത് നിരാശപ്പെടാനാഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ രാജഗോപാലിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: