കൊല്ലം: അടിസ്ഥാനജനവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഹിന്ദുക്കള്‍ ഇനിയും രാഷ്ട്രീയപാര്‍ട്ടികളുടെ കാഴ്ചപ്പണ്ടങ്ങളാകരുതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലടീച്ചര്‍. ചിന്നക്കട പ്രസ് ക്ലബ് മൈതാനിയില്‍ സാമൂഹ്യനീതിജാഥയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാക്യാപ്റ്റന് കൂടിയായ ശശികലടീച്ചര്‍.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയസമ്മേളനത്തിന് കോഴിക്കോട് പ്രതിമയായത് പാവപ്പെട്ട പുലയരും പറയരുമാണ്. അവര്‍ ആവേശപൂര്‍വം പാര്‍ട്ടിയേല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത വിഷയം മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം കൊടുക്കുന്നതിനെപ്പറ്റിയായിരുന്നു; പട്ടികജാതിക്കാരന്റെ പങ്കില്‍ നിന്നും എങ്ങനെ സംവരണം തട്ടിയെടുക്കാമെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടി.
കരഞ്ഞുതളര്‍ന്ന പല സമാജങ്ങളാണ് ഹിന്ദുസമൂഹത്തിലുള്ളത്. ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരില്‍ അവരെ പതിറ്റാണ്ടുകളായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ഇന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ജാഥയിലുടനീളം അത് ബോധ്യമായി. സ്വാതന്ത്ര്യത്തിന് ശേഷം ആറര പതിറ്റാണ്ടായെങ്കിലും ഇന്നും ഹിന്ദുക്കള്‍ക്ക് കപടമതേതരന്മാരില് നിന്നും സംഘടിതമതശക്തികളില് നിന്നും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. ചോരയും നീരും ഊറ്റിയെടുത്ത ശേഷം ഹിന്ദുവിനെ അവഗണിക്കുന്ന സമീപനമാണ് സിപിഎമ്മിനും കോണ്‍ഗ്രസിനുമുള്ളത്. 140 രൂപ മാത്രമാണ് പട്ടികജാതിക്കാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അതേസമയം മുസ്ലിങ്ങള്‍ക്ക് ആയിരവും.
സിപിഎമ്മുകാരന്റെ പാര്‍ട്ടികോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് പാര്‍ട്ടിയും അറിയാതെയല്ല ഈ വിവേചനം. ഇതവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കുട്ടികളെ തട്ടിലാക്കരുത്. അവഗണനയുടെയും അപമാനത്തിന്റെയും അങ്ങേയറ്റത്താണിന്ന് ഹിന്ദു കേരളത്തില്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. എസ്.എന്‍.ട്രസ്റ്റ് ട്രഷറര്‍ ഡോ.എന്‍.ജയദേവന് അധ്യക്ഷനായിരുന്നു. മങ്ങാട് ആശ്രമം ശാന്താനന്ദഗിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരന്, ബ്രഹ്മചാരി ഭാര്‍ഗവറാം, തുറവൂര്‍ സുരേഷ്, ഇ.എസ്.ബിജു, കെ.ആര്.കണ്ണന്, ജി.സുരേന്ദ്രന്, കെ.ജി.ഭാസ്കരന്, മോഹനന് ഉണ്ണിത്താന്, പി.കെ.ബാഹുലേയന്, അഡ്വ.വി.പത്മനാഭന്, ലിഷ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: