ചെന്നൈ: ഡിഎംകെ ട്രഷറര്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച നടത്തിയ രണ്ട് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതിന് 17 നേതാക്കള്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസയച്ചു. കേന്ദ്രമന്ത്രിയും സ്റ്റാലിന്റെ ജ്യേഷ്ഠസഹോദരനുമായ എം.കെ. അഴഗിരിയെ പിന്തുണക്കുന്നവര്‍ക്കെതിരെയുള്ള ഈ നടപടി പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത കൂടുതല്‍ ശക്തമായതിന്റെ പ്രതിഫലനമായും വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞവര്‍ഷം മെയ്മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയം സഹോദരങ്ങള്‍ക്കിടയില്‍ ആഭ്യന്തര കലഹത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ മാസം ശങ്കരന്‍കോവിലില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ‘ഒറ്റക്കെട്ടായി’ പങ്കെടുത്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കലഹം കൂടുതല്‍ ശക്തമാകുകയായിരുന്നു.
കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തിലേക്കുള്ള യുവനേതാക്കളെ തെരഞ്ഞെടുക്കാന്‍ നടത്തിയ യോഗത്തില്‍നിന്നും വിട്ടുനിന്നതിനാണ് നേതാക്കള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അഴഗിരിയുടെ പ്രധാനകേന്ദ്രമായ മധുരയില്‍വെച്ച് നടന്ന യോഗത്തില്‍നിന്നും പാര്‍ട്ടിയുടെ ദക്ഷിണ മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറികൂടിയായ അഴഗിരിയുടെ അസാന്നിധ്യവും പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. ഒരു ദശാബ്ദക്കാലത്തിനുശേഷം ആദ്യമായിട്ടാണ് മധുരയില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഒരു യോഗം ചേരുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: