ചാലക്കുടി : മൃതദേഹത്തോട് അനാദരവ് കാട്ടിയ ഇരിങ്ങാലക്കുട രൂപത ബിഷപ്പിനും പുളിങ്കര സെന്റ് മേരീസ് പള്ളി വികാരിക്കുമെതിരെ വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തു. കോടശ്ശേരി പഞ്ചായത്തിലെ പൊന്നമ്പിയോളി സ്വദേശി കൂട്ടാടി വീട്ടില്‍ ദേവസ്സിക്കുട്ടി മകന് പൗലോസ് (52) ഗൂഡല്ലൂരില്‍ കാവല്മാടത്തിന് തീപിടിച്ച് മരിച്ചതിനെത്തുടര്‍ന്ന് പുളിങ്കര പള്ളിവികാരി സഭാപരമായ സംസ്കാരചടങ്ങ് നിഷേധിച്ച് പള്ളിപൂട്ടിയ സംഭവത്തിലാണ് വികാരി ഫാ.പോള്‍ ചെറുവത്തൂരിനെ ഒന്നാം പ്രതിയും അതിന് നിര്‍ദ്ദേശം നല്‍കിയകുറ്റത്തിന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനെ രണ്ടാംപ്രതിയാക്കി ഐപിസി 297-ാം വകുപ്പനുസരിച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് കേസെടുത്തിരിക്കുന്നത്. ഒരു വര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന കേസാണിത്. മരിച്ച പൗലോസിന്റെ ഇളയസഹോദരന് സണ്ണി കാത്തലിക് ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി.കെ.ജോയി എന്നിവരുടെ പരാതിയെതുടര്‍ന്നാണ് വെള്ളിക്കുളങ്ങര എസ്ഐ: എം.ഐ.ബേബി കേസെടുത്തിരിക്കുന്നത്.
പോലീസ് ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെയാണ്: വര്‍ഷങ്ങളായി ഗൂഡല്ലൂരില്‍ താമസിച്ച് ഭൂമിപാട്ടത്തിനെടുത്ത് കൃഷിനടത്തി വരുന്നതിനിടയിലാണ് ഷെഡിന് തീപിടിച്ചത്. കഴിഞ്ഞ മാസം 24 നാണ് മരണപ്പെട്ടത്. വിവരമറിഞ്ഞപ്പോള്‍ തന്നെ വീട്ടുകാര്‍ വികാരിയച്ചനെ വിവരമറിയിക്കുകയും മൃതദേഹം തറവാട്ടില്‍ കൊണ്ടുവന്ന് ഇവിടെ സംസ്കരിക്കാന്‍ എന്തെങ്കിലും നിയമതടസ്സം ഉണ്ടോയെന്ന് അന്വേഷിച്ചപ്പോള്‍ ഗൂഡല്ലൂര്‍ പള്ളിയിലെ വികാരിയുടെ കത്തും പോസ്റ്റ്മോര്‍ട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റടക്കം കൊണ്ടുവന്നാല്‍ മതിയെന്നായിരുന്നു മറുപടി.
അതനുസരിച്ച് 25ന് പുലര്‍ച്ചെ മൃതദേഹം നാട്ടിലെത്തിച്ചു. മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ പുലര്‍ച്ചെതന്നെ പള്ളിവികാരിയെ കാണിച്ചു. വായിച്ച് നോക്കിയ വികാരി നിലപാട് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൗലോസിന്റെ സഹോദരന്മാരായ സണ്ണി, ജോസ്, റപ്പായി, ജോണ്സണ്, അയല്ക്കാരന് പയ്യപ്പിള്ളി ജോസഫ് എന്നിവര്‍ വികാരിയുടെ കത്തുമായി ഇരിങ്ങാലക്കുട ബിഷപ്പിനെ കണ്ട് പരാതി പറഞ്ഞപ്പോള്‍ അച്ചന്മാര് ആരും സംസ്കാരത്തിന് വരില്ല എന്ന് ബിഷപ്പ് അറിയിച്ചു. എന്നാല്‍ സഹോദരന്മാരെ ആശ്വസിപ്പിക്കേണ്ട ബിഷപ്പ് അവരെ കളിയാക്കിക്കൊണ്ട് ഏഴാം ചരമദിനം ഗംഭീരമായി നടത്താം എന്നാണ് പറഞ്ഞത്.
മരിച്ച പൗലോസും ഭാര്യയും കുട്ടികളും അടക്കം ഗൂഡല്ലൂരിലാണ് താമസമെങ്കിലും ഇടക്ക് നാട്ടില്‍ വരികയും ഇവിടത്തെ കുടുംബ രജിസ്റ്ററില്‍ പേര് നിലവിലുള്ളതുമാണ്. പരേതന്റെ മകന് മന്ദബുദ്ധിയാണ്. ശവസംസ്കാരയാത്ര ഉച്ചക്ക് ഒന്നരയോടെ പള്ളിയില്‍ എത്തിയപ്പോള്‍ വികാരിയച്ചന് മൃതദേഹത്തോട് അനാദരവും അവഹേളനവും കാണിച്ച് പള്ളിയുടെ വാതിലും മറ്റും പൂട്ടി പുറത്ത് പോയി. വിശ്വാസികള്‍ ശവമഞ്ചം പള്ളിയില്‍ വെച്ച് കാത്തിരുന്നുവെങ്കിലും അച്ചന് വരികയോ പകരം മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നറിഞ്ഞ വിശ്വാസികള്‍ മൃതദേഹം ശലക്കല്ലറയില്‍ വെച്ച് സ്ലാബിട്ട് മൂടുകയായിരുന്നു.
പുളിങ്കര സംഭവത്തില്‍ കൂട്ടാടി സണ്ണിയുടെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന വിശ്വാസികളുടെ യോഗം ശക്തമായി പ്രതിഷേധിച്ചു.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ആന്റോ കോക്കാട്ട്, കേരള കാത്തലിക് ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി.കെ.ജോയി, വി.എ.ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. മേല്‍നടപടികള്‍ക്കായി ബിജു കൂട്ടാടി, ഷിജു ചില്ലായി, സാബു പരിയാടന്‍, വര്‍ഗ്ഗീസ് കുട്ടാടി എന്നിവരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ച് രൂപത ആസ്ഥാനത്തേക്കും പഞ്ചായത്ത് ഓഫീസിലേക്കും മാര്‍ച്ച് നടത്തുവാനും തീരുമാനിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: