ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി കോടതിയില്‍ നല്കിയ അഭ്യര്‍ത്ഥന പിന്‍വലിച്ചു. ആവശ്യമായ ഘട്ടത്തില്‍ മാത്രം കോടതിയില്‍ ഹാജരാകാതിരിക്കുന്നതാണ് ഉചിതമെന്ന് സിബിഐ ജഡ്ജ് ഒ.പി.സായ്നി കനിമൊഴിയോട് സൂചിപ്പിച്ചിരുന്നു. അതുകൊണ്ടാണ് കോടതിയില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ലെന്ന് കനിമൊഴി തീരുമാനിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതിയിലെ ദൈനംദിന വിചാരണവേളയില്‍ ഹാജരാകുന്നതില്‍നിന്നും ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കനിമൊഴിയുടെ അഭിഭാഷകന് കോടതിയില്‍ അപേക്ഷ നല്‍കിയത്. എംപി എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഹാജരാകേണ്ടതുണ്ടെന്നും സ്വന്തം മകനെ ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.
ഈ കാര്യം ചൂണ്ടിക്കാട്ടി മാര്‍ച്ച് 14 ന് മുന്‍പായി മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി സിബിഐക്ക് നോട്ടീസ് അയക്കുകയായിരുന്നു. കനിമൊഴിക്ക് പുറമെ കലൈഞ്ചര്‍ ടിവി എംഡി ശരത്കുമാര്, റിലയന്‍സ് ഗ്രൂപ്പിന്റെ സുരേന്ദ്ര വിപാര തുടങ്ങിയവരും അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം മെയ് ഇരുപതിനാണ് കനിമൊഴിയെ സിബിഐ കോടതി അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയാണെന്ന പരിഗണനയും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും പരിഗണിച്ചാണ് ദല്‍ഹി ഹൈക്കോടതി അവര്‍ക്ക് ജാമ്യം നല്‍കിയത്.
അതേസമയം, സ്വാന് ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ് ബല്‍വ, വിനോദ് ഗോയങ്ക എന്നിവര്‍ രണ്ട് ദിവസം കേസ് നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷനല്‍കി. വിദേശ പങ്കാളിയായ എത്തിസലാത്തിനെതിരെ കേസ് തയ്യാറാക്കേണ്ടതുകൊണ്ടാണിതെന്ന് അഡ്വ.വിജയ് അഗര്‍വാള്‍ പറഞ്ഞു. സിബിഐ കോടതി നേരത്തെ മൂന്ന് ദിവസത്തെ സമയം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: