കൊല്‍ക്കത്ത: 1994ല്‍ ജ്യോതിബസു സര്‍ക്കാര്‍ ആവിഷ്കരിച്ച വ്യവസായ നയങ്ങള്‍ക്ക് അനുസൃതമായാണു സിംഗൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയതെന്ന് ശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നു. ഭൂമി ഏറ്റെടുക്കുമ്പോള്‍ പൊതുജനാഭിപ്രായം മാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊല്‍ക്കത്തയിലെ പ്രമോദ് ദാസ് ഗുപ്ത ഭവനില്‍ ബുധനാഴ്ച മുതല്‍ നടന്നുവരുന്ന സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ച ആക്ഷേപങ്ങളെ പ്രതിരോധിക്കുകയായിരുന്നു ബുദ്ധദേബ്. പാര്‍ട്ടി മുഖപത്രമായ ഗണശക്തിയില്‍ പ്രസിദ്ധീകരിച്ച ബുദ്ധദേബിന്റെ പ്രസംഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പണിമുടക്കുകള്‍ക്കും സമരങ്ങള്‍ക്കുമെതിരെ പ്രസ്താവന നടത്തിയതിനും ബുദ്ധദേബ് ഭട്ടാചാര്യ മാപ്പു പറഞ്ഞു. അത്തരം പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. ഇതുപോലുള്ള തെറ്റ് തന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാലു വര്‍ഷം മുന്‍പു ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പരിപാടിയിലാണു ബുദ്ധദേബ് വിവാദമായ പ്രസ്താവന നടത്തിയത്.
തന്റെ പാര്‍ട്ടിയായ സി.പി.എം ബന്ദ് നടത്തിയാലും താന്‍ എതിര്‍ക്കുമെന്നും ഘൊരാവോ അടക്കമുള്ള സമരമുറകളെ എതിര്‍ക്കുമെന്നുമായിരുന്നു പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: