ന്യൂദല്‍ഹി: ഏകപക്ഷീയമായ അധികാരങ്ങളോടെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി) സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണു തീരുമാനമെന്ന് കാണിച്ച് മമത പ്രധാനമന്ത്രിക്ക് കത്തയച്ചു.
സംസ്ഥാനങ്ങളുടെ അധികാരപരിധിക്കു മേലുള്ള കടന്നു കയറ്റമാണെന്നും സംസ്ഥാനങ്ങളോട് ആലോചിക്കാതെ ഇതുപോലുള്ള കാര്യങ്ങളില്‍ ഏകപക്ഷീയ തീരുമാനം കൈക്കൊള്ളുന്നത് ശരിയല്ലെന്നും മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ തന്നെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍) സര്‍ക്കാര്‍ സ്ഥാപിക്കുന്നത്.
മമതയ്ക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരും രംഗത്തുണ്ട്. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം, പ്രത്യേക അധികാരം തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുമാണ്. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അറസ്റ്റോ മറ്റു അന്വേഷണങ്ങളോ നടത്തുന്നതിന് സംസ്ഥാനങ്ങളെ അറിയിക്കേണ്ട ചുമതലയോ ബാദ്ധ്യതയോ എന്‍.സി.ടി.സിക്കില്ല. എന്‍.സി.ടി.സിയുടെ ഈ പ്രത്യേകാധികാരത്തിനോടാണ് സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പ്.
കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബി.ജെ.പിയും രംഗത്ത് വന്നിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: