ന്യൂദല്‍ഹി: വിവാദപരമായ ഉള്ളടക്കങ്ങള്‍ സൈറ്റില്‍ നിന്നും നീക്കണമെന്ന കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഫെയ്സ് ബുക്ക് (ഇന്ത്യ) ദല്‍ഹി കോടതിയില്‍ ഇന്നലെ സമ്മതപത്രം സമര്‍പ്പിച്ചു. ഫെയ്സ്ബുക്കുള്പ്പെടെ 22 നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ക്കെതിരെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
പരാതിയെത്തുടര്‍ന്ന് വിവാദഭാഗങ്ങള്‍ സൈറ്റില്‍ നിന്നും നീക്കം ചെയ്തതായി ഗൂഗിള്‍ (ഇന്ത്യ) കോടതിയെ അറിയിച്ചു. അതേസമയം ഈ കേസില്‍ യാതൊരു പങ്കുമില്ലെന്നും തങ്ങള്‍ക്കെതിരെ നടപടിയെടുക്കരുതെന്നും ഫെയ്സ് ബുക്ക്, യാഹൂ, മൈക്രോ സോഫ്റ്റ് എന്നീ സൈറ്റുകള്‍ കോടതിയില്‍ ബോധിപ്പിച്ചു. പരാതിക്കാരനായ മുഫ്തി ഐജാസ് അര്‍ഷാദ് ഖ്വസ്മിയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഡീഷണല്‍ സിവില്‍ ജഡ്ജ് പ്രവീണ്‍ സിംഗ് കേസില്‍ അന്വേഷണമാവശ്യപ്പെട്ടു. ബ്ലോഗില്‍ ഇത്തരം പ്രസ്താവനകള്‍ പോസ്റ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്കെതിരെ ബ്ലോഗ് സേവനം നല്കുന്ന കമ്പനികള്‍ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ കേസില്‍ വ്യക്തമായി മറുപടി നല്‍കാത്ത ഗൂഗിളിനെതിരെ കോടതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. കേസില്‍ ഇതുവരെ കോടതിയില്‍ ഹാജരാകാനോ സംഭവത്തെക്കുറിച്ച് കോടതി നിര്‍ദ്ദേശിച്ചിട്ടും മറുപടി നല്‍കാനോ ഗൂഗിള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരനോട് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഫോട്ടോകളും വീഡിയോകളുമടക്കമുള്ള എല്ലാ വിവാദ ഭാഗങ്ങളും സൈറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 20നാണ് 22 വെബ്സൈറ്റുകള്‍ക്ക് ദല്‍ഹി കോടതി സമന്‍സയച്ചത്. ഡിസംബര്‍ 24 മുതല്‍ ഫെബ്രുവരി 6 വരെയാണ് കോടതി ഇതിന് സാവകാശമനുവദിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: