കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനം ലോകായുക്ത റദ്ദാക്കിയിരിക്കുകയാണ്. നിയമനങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് 2005 മുതല്‍ തുടര്‍ന്നുവന്ന എല്ലാ നിയമനങ്ങളും റദ്ദാക്കി പുതിയ പ്രവേശനപരീക്ഷ നടത്തി നിയമനം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്. നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നുവെന്നാരോപിച്ചാണ് ഉത്തരവ്. യോഗ്യത മാനദണ്ഡമാക്കാതെ രാഷ്ട്രീയവും പണവും മാനദണ്ഡമാക്കിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. മെറിറ്റ് ലിസ്റ്റില്‍ സ്ഥാനം നേടിയവരെ പുറംതള്ളി യോഗ്യത ഇല്ലാത്തവര്‍ക്കാണ് നിയമനം നല്‍കിയത്. ഇപ്പോള്‍ ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത് അന്നത്തെ അപേക്ഷകര്‍ക്കായി പുതിയ പരീക്ഷ നടത്തണമെന്നാണ്. ഒരേ കുടുംബത്തില്‍നിന്നുപോലും ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് നിയമനം; രാഷ്ട്രീയ ബന്ധമുള്ളവര്‍ക്കും നിയമനം. പക്ഷെ യഥാര്‍ത്ഥ വിജയികള്‍ക്ക് നിരാശ. പക്ഷെ 2005 മുതലുള്ള നിയമനങ്ങള്‍ റദ്ദാക്കപ്പെടുമ്പോള്‍ മെറിറ്റില്‍ കയറിയവര്‍ക്ക് നഷ്ടം സംഭവിക്കുമെന്ന ആശങ്ക കൂടി ഈ ഉത്തരവ് ഉയര്‍ത്തുന്നു.
അന്നത്തെ പരീക്ഷാപേപ്പറുകള്‍ അപ്രത്യക്ഷമായതാണ് പുനഃപരിശോധന അസാധ്യമാക്കുന്നത്. 40,000 ഉത്തരക്കടലാസുകളാണ് കാണാതാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നത്. ഇത്തരം കടലാസുകള്‍ യൂണിവേഴ്സറ്റി കൈപ്പറ്റിയതായി രേഖ ഉണ്ടയിട്ടും അവ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. എസ്.കെ. രാമചന്ദ്രനായര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. വി. ജയപ്രകാശ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ബി.എസ്. രാജീവ്, എ.എ. റഷീദ്, കെ.എ. ആന്‍ഡ്രൂ, എം.പി. റസ്സന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കാനാണ് ലേകായുക്തയുടെ ഉത്തരവ്. ക്രമക്കേട് നടന്നത് മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയുടെ അറിവോടെയാണെന്നും ആരോപണം ഉയരുന്നുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെയും ഇടതു സംഘടനകളിലെയും നേതാക്കളുടെ ഉറ്റവരെയാണ് തിരുകിക്കയറ്റിയിരിക്കുന്നത്. ഇതിന് മുമ്പും ഹൈക്കോടതി ഇത് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. 700 ലധികം മെറിറ്റ് നേടിയവര്‍ ഇന്റര്‍വ്യൂവില്‍ തള്ളപ്പെട്ടുവെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: