ല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനെതിരായി കേന്ദ്രമന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവനയിലും എംഡിഎംകെ നേതാവ് വൈക്കോ നടത്തിയ ഉപരോധത്തിലും അതിര്‍ത്തിക്കിപ്പുറത്ത് വന്‍ ജനരോഷം ഉയരുകയുണ്ടായി. മലയാള സിനിമകള്‍ക്കും മലയാളികളായ ചില കച്ചവടക്കാര്‍ക്കുമെതിരെ തമിഴ്നാട്ടില്‍ നടന്ന ഒറ്റപ്പെട്ട അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു ചിദംബരത്തിന്റെ പ്രസ്താവനയും വൈക്കോയുടെ ഉപരോധവും. ഇതില്‍ ബഹുഭൂരിപക്ഷം കേരളീയരും ദുഃഖിക്കുകയും അമര്‍ഷം കൊള്ളുകയും നിരാശരാവുകയും ചെയ്തപ്പോള്‍ ദൗര്‍ഭാഗ്യകരമായ ഈ സംഭവവികാസങ്ങളില്‍ സന്തോഷിച്ച ഒരു ‘ന്യൂനപക്ഷം’ കേരളത്തിലുണ്ടായി. ഈ സത്യം ഇനിയും തിരിച്ചറിയപ്പെടാതെ പോകുന്നത് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു.
ചിദംബരത്തിന്റെയും വൈക്കോയുടെയും ദുസ്സാഹസങ്ങള്‍ കേരളത്തില്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ ഈ നേതാക്കളെക്കാള്‍ ദുഷ്ടലാക്കോടെ പ്രശ്നത്തോട് പ്രതികരിക്കുന്ന ചിലര്‍ കേരളത്തിന്റെ ഉത്തമതാല്പര്യങ്ങള് ഉയര്‍ത്തിപ്പിടിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയാണ്. ചര്‍ച്ചകളുടെയും അനുരഞ്ജനത്തിന്റെയും പാതകള്‍ക്ക് പകരം അവിശ്വാസത്തിന്റെയും വെല്ലുവിളികളുടെയും ഏറ്റുമുട്ടലിന്റെയും പാത സ്വീകരിക്കുന്ന ഈ നേതാക്കള്‍ക്ക് സംരക്ഷിക്കേണ്ടത് ദുരന്തത്തിനിരയായേക്കാവുന്ന നാല് ജില്ലകളിലെ മുപ്പത്തിയഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും ജീവിതവുമല്ല. മറിച്ച് മതപരവും രാഷ്ട്രീയപരവുമായ നിഗൂഢ താല്പര്യങ്ങളാണ്. തര്‍ക്ക പരിഹാരത്തിന് ദിവസങ്ങള്‍ വച്ചുള്ള ഇക്കൂട്ടരുടെ അന്ത്യശാസനവും എന്തുവന്നാലും പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന അനവസരത്തിലുള്ള പ്രഖ്യാപനങ്ങളും ലക്ഷ്യമിടുന്നത് പ്രശ്നപരിഹാരമല്ലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഐക്യകേരളം രൂപംകൊണ്ടതിനുശേഷമുള്ള അഞ്ചര പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കാനുള്ള അവസരം കളഞ്ഞുകുളിക്കുകയാണ് കേരളം ഭരിച്ചിട്ടുള്ള രാഷ്ട്രീയകക്ഷികള്‍ ചെയ്തത് എന്ന് കാണാം. 1886 ഒക്ടോബര്‍ 26നാണ് ബ്രിട്ടീഷ് അധീനതയിലുള്ള മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂര്‍ നാട്ടുരാജ്യവുമായുള്ള മുല്ലപ്പെരിയാര്‍ കരാര്‍ നിലവില്‍ വന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുതന്നെ ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്ന് കരാര്‍ ലംഘനങ്ങളുണ്ടായി. ഇതിനെതിരായി നിയമയുദ്ധം നടത്തി ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യര്‍ 1941-ല്‍ തിരുവിതാംകൂറിന് അനുകൂലമായ വിധി സമ്പാദിച്ചതാണ്. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതോടെ അടിസ്ഥാന കരാര്‍ തന്നെ കാലഹരണപ്പെട്ടിരുന്നു. ഇതോടെ ആറ് പതിറ്റാണ്ട് മുമ്പ് ഒപ്പുവയ്ക്കപ്പെട്ട പഴയ കരാര്‍ അനുസരിച്ച് തമിഴ്നാടിന് ജലം നല്‍കാനുള്ള യാതൊരു ബാധ്യതയും കേരളത്തിനില്ലായിരുന്നു. കേരളത്തിന് അനുകൂലമായി പുതിയ കരാര്‍ ഒപ്പുവെക്കാനുള്ള സുവര്‍ണാവസരമായിരുന്നു ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്.
സംഭവിച്ചത് മറിച്ചായിരുന്നു. 1970-ല്‍ അധികാരത്തിലിരുന്ന സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാലഹരണപ്പെട്ട മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ തമിഴ്നാടിന് അനുകൂലമായി പുതുക്കുകയായിരുന്നു. സിപിഐ നേതൃത്വം നല്കിയ അന്നത്തെ സര്‍ക്കാരില്‍ മുസ്ലീം ലീഗും ആര്‍എസ്പിയും പങ്കാളികളായിരുന്നു. കോണ്‍ഗ്രസ് പുറമെനിന്ന് സര്‍ക്കാരിനെ പിന്തുണച്ചു. അതിനാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇപ്പോള്‍ നല്ലപിള്ള ചമയാന്‍ ഈ കക്ഷിക്കാവില്ല. കല്യാണസുന്ദരം എന്ന സിപിഐ നേതാവിന് തമിഴ്നാടിന്റെ ചെലവില്‍ ഒരു രാജ്യസഭാ സീറ്റ് തരപ്പെടുത്താന്വേണ്ടിയായിരുന്നു സി. അച്യുതമേനോന് സര്‍ക്കാര്‍ ദൂരക്കാഴ്ചയില്ലാത്ത നടപടിക്ക് തയ്യാറായതെന്ന് ഓര്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുതലക്കണ്ണീരൊഴുക്കാന്‍ സിപിഐക്ക് ഒട്ടും അവകാശമില്ല. വി.എസ്. അച്യുതാനന്ദന്റെ പോലും വിമര്ശനമേല്ക്കേണ്ടിവരുന്ന വിധത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സിപിഎം ഇപ്പോള്‍ വ്യക്തമായ നിലപാട് എടുക്കാത്തതും തമിഴ്നാട്ടില്‍ നിന്ന് ജയലളിതയുടെ കാരുണ്യത്തില്‍ ഒരു പാര്‍ട്ടി നേതാവിനെ രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. 1970-ല്‍ സിപിഐ ചെയ്തത് നാല്‍പ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ സിപിഎം ആവര്‍ത്തിക്കുന്നു എന്ന് ചുരുക്കം.
മുല്ലപ്പെരിയാര്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള രണ്ടാമത്തെ അവസരം 1979-ല്‍ കേരളത്തിന് കൈവന്നതാണ്. കേരളത്തില്‍ കെ. കരുണാകരനും തമിഴ്നാട്ടില്‍ എംജിആറും ഭരിക്കുമ്പോള്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ഇരുസംസ്ഥാനങ്ങളും ധാരണയിലായതാണ്. ഇതിനുള്ള സര്‍വെ നടപടികള്‍ക്കും തുടക്കമിട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നോട്ടുപോയത് തമിഴ്നാട് സര്‍ക്കാരുകളുടെ വഞ്ചനയെക്കുറിച്ച് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും അവര്‍ നയിച്ച സര്‍ക്കാരുകളുമാണ്. 1970ലും 79ലും കേരളത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ എന്തുകൊണ്ട് അത് ചെയ്തില്ലെന്ന് ജനങ്ങളോട് വിശദീകരിക്കട്ടെ. എന്നിട്ടാവാം തമിഴ്നാടിനെതിരായ പടയൊരുക്കം.
കേന്ദ്രമന്ത്രി ചിദംബരവും എംഡിഎംകെ നേതാവ് വൈക്കോയും വൈകാരികമായി പ്രശ്നത്തിലിടപെട്ടത് അവരുടെ സങ്കുചിത കക്ഷിരാഷ്ട്രീയ താല്പര്യം സംരക്ഷിക്കാനാണെന്ന് പരക്കെ വിമര്‍ശിക്കപ്പെടുകയുണ്ടായി. ടുജി സ്പെക്ട്രം അഴിമതിക്കേസിലും മറ്റും ചിദംബരം പ്രതിക്കൂട്ടില്‍ നില്ക്കുന്ന അവസ്ഥയില്‍ ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ട്. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ‘കേരളത്തിന് വേണ്ടി’ വാദിക്കുന്നവരുടെ രാഷ്ട്രീയതാല്പര്യം കാണാതെയും വിമര്‍ശിക്കപ്പെടാതെയും പോവുകയാണ്. മുല്ലപ്പെരിയാര്‍ പ്രശ്നം മുതലെടുത്ത് വര്‍ഗ്ഗീയ പ്രതിഛായ മറച്ചുപിടിക്കാനും വൈക്കോയെപ്പോലുള്ളവര്‍ തമിഴ്നാട്ടില്‍ ചെയ്യുന്ന പോലെ കേരളത്തിന്റെ യഥാര്‍ത്ഥ താല്പര്യം സംരക്ഷിക്കുന്നവരാണ് തങ്ങളെന്ന് വരുത്താനും ആസൂത്രിതമായ ശ്രമമാണ് അധികാരത്തില്‍ പങ്കാളിത്തമുള്ള ചിലര്‍ നടത്തുന്നത്. ദക്ഷിണേന്ത്യയിലെ ഹിന്ദുക്കളെ ജാതിക്കും പ്രാദേശികവികാരങ്ങള്ക്കും അതീതമായി ഒന്നിപ്പിക്കുന്ന ശബരിമല തീര്‍ത്ഥാടനകാലത്ത് അനൈക്യത്തിന്റെ രാഷ്ട്രീയം പയറ്റുന്നവര്‍ ഹിന്ദുവിരുദ്ധമായ അജണ്ടയെ പിന്‍പറ്റുന്നവരാണെന്ന് കരുതാന്‍ കാരണങ്ങളുണ്ട്.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേരളം മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഭീതിപരത്തുന്നതെന്നും കോടതിയില്‍ നിന്ന് തമിഴ്നാടിന് അനുകൂലമായ വിധിയേ ഉണ്ടാകാന്‍ പോകുന്നുള്ളൂ എന്നും പി. ചിദംബരം പറഞ്ഞപ്പോള്‍ കേന്ദ്രമന്ത്രിയായ ചിദംബരം ഇങ്ങനെ പറയാന്‍ പാടുണ്ടോ എന്നാണ് ചോദ്യമുയര്‍ന്നത്. തീര്‍ച്ചയായും പാടില്ലായിരുന്നു. എന്നാല്‍ നിയമം പാലിക്കാന്‍ കേന്ദ്രമന്ത്രി മാത്രമാണോ ബാധ്യസ്ഥന്‍. കേരളത്തിന്റെ ധനകാര്യമന്ത്രി കെ.എം. മാണിയും ജലവിഭവമന്ത്രി പി.ജെ. ജോസഫും പ്രശ്നത്തോട് പ്രതികരിച്ചത് നിയമപരമമായിത്തന്നെയാണോ? അതിര്‍ത്തി ഉപരോധിക്കാന്‍ കാരണം ഇവര്‍ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളാണെന്നല്ലേ തന്നെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വയലാര്‍ രവിയോട് വൈക്കോ പറഞ്ഞത്? പ്രശ്നം പത്ത് ദിവസത്തിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം എന്നല്ലേ മന്ത്രി മാണി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ജയലളിതയുടെ അനുമതി വേണ്ടെന്നും മന്ത്രി മാണി നടത്തിയ പരസ്യപ്രസ്താവനകള്‍ പ്രശ്നപരിഹാരത്തിന് സഹായകമായിരുന്നോ? കേരളത്തിലെ ചില നേതാക്കള്‍ അനധികൃതമായി വാങ്ങിയ ഭൂമിയില്‍ വെള്ളം കയറും എന്നതിനാലാണ് അണക്കെട്ടിലെ ജലനിരപ്പുയര്ത്തുന്നതിനെ അവര്‍ എതിര്‍ക്കുന്നതെന്ന് ജയലളിത പത്രപരസ്യം നല്കി വിളിച്ചുപറഞ്ഞപ്പോള്‍ ‘ധൈര്യമുണ്ടെങ്കില്‍ അന്വേഷിക്ക്, സത്യം പുറത്തുവരട്ടെ’ എന്ന് വെല്ലുവിളിക്കാതിരിക്കാന്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുന്നിട്ടിറങ്ങിയ കേരളത്തിലെ നേതാക്കളെ ആരാണ് വിലക്കിയത്? ജയലളിത പറഞ്ഞത് മുഴുവന്‍ സത്യമല്ലായിരിക്കാം. എന്നാല്‍ പറഞ്ഞതില്‍ സത്യവുമുണ്ട് എന്നല്ലേ ഇതിനര്‍ത്ഥം?
യഥാര്‍ത്ഥത്തില്‍ എന്താണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്? തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ കൊണ്ടുപോകുന്ന അത്ര വെള്ളം ജലസേചനത്തിനും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും തുടര്‍ന്നും ലഭിക്കണം. കേരളത്തിനാണെങ്കില്‍ കാലഹരണപ്പെട്ട അണക്കെട്ട് പൊട്ടിയാലുണ്ടാവുന്ന മഹാദുരന്തമാണ് പ്രശ്നം. അതിനാല്‍ പുതിയ അണക്കെട്ട് വേണം. തമിഴ്നാടിന് ഒരു തുള്ളി പോലും കുറയാതെ ഇപ്പോഴത്തെപ്പോലെ വെള്ളം പുതിയ അണക്കെട്ട് നിര്‍മ്മിച്ചാലും കൊടുക്കാമെന്ന് കേരളം ഉറപ്പുനല്‍കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കക്ഷിരാഷ്ട്രീയ താല്പര്യം ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് തീര്‍ക്കാവുന്ന പ്രശ്നം മാത്രമാണ് അവശേഷിക്കുന്നത്. ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കാവുന്നതാണ്. ആറ് പതിറ്റാണ്ട് കാലത്തോളം ലഭിച്ചിട്ടും ഇതിന് കഴിഞ്ഞില്ലെങ്കില്‍ അത് കേരളത്തിന്റെയല്ലാതെ മറ്റാരുടെ കുറ്റമാണ്? കക്ഷിരാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും മറ്റ് തരത്തിലുള്ള സ്വാധീനങ്ങള്‍ക്കും കേരളം മാറിമാറി ഭരിച്ചവര്‍ വഴങ്ങിയതല്ലേ ഈ പ്രശ്നം കീറാമുട്ടിയായിമാറാന്‍ കാരണം?
ആണ്ടുതോറും രാഷ്ട്രീയമായി ആഘോഷിക്കാനുള്ള ഒന്നാക്കി മുല്ലപ്പെരിയാര്‍ പ്രശ്നം നിലനിര്‍ത്തുകയാണ് കേരളം ഭരിച്ചവര്‍ ചെയ്തതെന്ന് പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ കാണിച്ചതിന്റെ പത്തിലൊന്ന് താല്പര്യം മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നില്ലേ. പകരം മുല്ലപ്പെരിയാര്‍ പ്രശ്നം ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്റെ തലയില്‍ വെച്ചുകൊടുത്ത വിഎസ് മൂന്നാറിനെ അഭിമാന പ്രശ്നമായെടുത്തു. ഇപ്പോള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ വാവിട്ട് കരയുന്ന അച്യുതാനന്ദന് നാല് ജില്ലകളിലായി 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനക്കുറിച്ച് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തുകൊണ്ട് വേവലാതിപ്പെട്ടില്ല. എന്നിട്ടിപ്പോള്‍ കേരളത്തിന്റെ താല്പര്യം സംരക്ഷിക്കപ്പെടുന്നില്ല എന്ന് പറഞ്ഞ് സ്വന്തം പാര്‍ട്ടിയെ വിമര്ശിക്കുവാന് അദ്ദേഹത്തിന് എന്തവകാശം?
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നീതി കേരളത്തിന്റെ പക്ഷത്താണ്. അത് എക്കാലവും അങ്ങനെയായിരുന്നു. ഒരു പാട്ടക്കരാറിന്റെ ബലത്തില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ നിരന്തരം ഹനിക്കപ്പെടുകയാണ്. എന്നാല്‍ രാഷ്ട്രീയമായും നിയമപരമായും സ്വന്തം നിലപാടുകള്‍ അവതരിപ്പിച്ച് സ്ഥാപിച്ചെടുക്കാനുള്ള കാര്യശേഷി കേരളത്തിന്റെ ഭരണനേതൃത്വത്തിനുണ്ടായില്ല. തങ്ങളുടെ അവിഹിതമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തമിഴ്നാട് നടത്തുന്ന ശ്രമങ്ങള്‍ക്കും പുലര്‍ത്തുന്ന ജാഗ്രതക്കും മുന്നില്‍ കേരളത്തിന് പിടിച്ചുനില്‍ക്കാനാവുന്നില്ല. തമിഴ്നാട് സര്‍ക്കാരുകളുടെ നിഷേധാത്മക നിലപാടുകള്‍ക്ക് അതീതമായി ദേശീയ കാഴ്ചപ്പാടോടെ പ്രശ്നം അവതരിപ്പിച്ച് പരിഹരിക്കാനുള്ള രാഷ്ട്രതന്ത്രജ്ഞത കേരളത്തിന്റെ ഭരണാധികാരികള്‍ക്ക് ഇല്ലാതെപോയി. ഇക്കാര്യത്തില്‍ കേരളഭരണാധികാരികള്ക്ക് ശരിയായ ഗൃഹപാഠം ചെയ്യാന്‍പോലും കഴിഞ്ഞിട്ടില്ല. ഇപ്പോഴും വൈകിയിട്ടില്ല. തമിഴ്നാടിനുള്ള മറുപടിയെന്നോണം ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നവരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ദേശീയ വീക്ഷണത്തോടെ പ്രശ്നപരിഹാരത്തിന് മാര്‍ഗം തേടണം. ഇതേ തമിഴ്നാടും കര്‍ണാടകയും തമ്മില്‍ കത്തിനിന്നിരുന്ന കാവേരി പ്രശ്നം കേന്ദ്രത്തിലെ വാജ്പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് പരിഹരിക്കപ്പെട്ടതില്നിന്ന് കേരളത്തിന്റെ ഭരണാധികാരികള്‍ക്ക് ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: