ജനാധിപത്യ നിയമമനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണയന്ത്രം തിരിക്കുന്നതില്‍, യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിനുള്ള പങ്ക് താഴ്ത്തിക്കാണാന്‍ നിര്‍വാഹമില്ല. പക്ഷെ, തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് ഭരണം കയ്യാളുന്ന രാഷ്ട്രീയക്കാര്‍ സ്വന്തം ആശയങ്ങളും പ്രവര്‍ത്തനങ്ങളും സമന്വയിച്ച് ജനകീയമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവരുടെ ആജ്ഞകള്‍ അനുസരിച്ച് ഭരിക്കുന്ന ഉദ്യോഗസ്ഥരേയും ഭരണീയരായ പൊതുജനങ്ങളെയും ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രമാണ് നമുക്ക് കാണാന്‍ കഴിയുക. നിശ്ചിത യോഗ്യതയും കഴിവും പരീക്ഷിക്കപ്പെട്ട് അവ ബോധ്യമായതിനുശേഷമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഓരോ വകുപ്പിലും നിശ്ചിത ശമ്പള സ്കെയിലില്‍ നിയമിക്കപ്പെടുന്നത്. അങ്ങനെ നിയമിക്കപ്പെട്ടവര്‍ നിശ്ചിത പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിധേയരാണ്. അവര്‍ 24 മണിക്കൂറും നിയമിക്കപ്പെട്ട തസ്തികയില്‍ ജോലിചെയ്യാന്‍ ബാധ്യസ്ഥരാണ്.
അവര്‍ക്ക് മറ്റൊരു ജോലി അതേസമയം സ്വീകരിക്കാനോ സര്ക്കാര്ജോലിക്കുവേണ്ടി അനുവദിക്കുന്ന പ്രതിഫലമല്ലാതെ മേറ്റ്ന്തെങ്കിലും ആവശ്യപ്പെടാനോ സ്വീകരിക്കാനോ ശ്രമിക്കുന്നത് ശിക്ഷാര്‍ഹമാണ്. അതേസമയം ഭയലേശമെന്യേ ഔദ്യോഗിക നിര്‍വഹണത്തിന് വേണ്ടുന്ന സുരക്ഷിതത്വം അയാള്‍ക്ക് നല്കാന് സര്‍ക്കാരും ബാധ്യസ്ഥമാണ്.
1998 ല്‍ ഭാരതത്തില്‍ അധികാരത്തില്‍ വന്ന വാജ്പേയി സര്‍ക്കാര്‍ കേന്ദ്രജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60 വയസാക്കി ഉയര്‍ത്തി. അതിനെത്തുടര്‍ന്ന് കേരളസര്‍ക്കാര്‍ ഒഴികെ ഭാരതത്തിലെ പല സംസ്ഥാനങ്ങളും പെന്‍ഷന്‍പ്രായം 60 ആക്കി ഉയര്‍ത്തി. ഇടതുപക്ഷം ഭരിക്കുന്ന ബംഗാള്‍ സര്‍ക്കാര്‍ പോലും അത് ചെയ്തു. ഇന്ത്യന്‍ പൗരന്റെ ആയുര്‍ദൈര്‍ഘ്യം കൂടിയിട്ടുണ്ടെന്ന ആധികാരിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്തത്. സ്വയം പുരോഗമനക്കാരെന്ന് ഘോഷിക്കുന്ന കേരളത്തിലെ 1967 ലെ കമ്മ്യൂണിസ്റ്റ് ഭരണമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 58 ല്‍നിന്നും താഴ്ത്തി 55 ആക്കിയത്.
യജമാനന്മാരായ ജനങ്ങളെ സേവിക്കുന്നവരല്ല, മറിച്ച് അവരുടെ ഒന്നാം നമ്പര്‍ ശത്രുക്കളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന ശക്തമായ തോന്നല്‍ സാധാരണ ജനങ്ങളില്‍ ഉണ്ടാക്കിത്തീര്‍ക്കാനുള്ള പ്രവര്‍ത്തനശൈലിയാണ് സഖാക്കള്‍ അവലംബിച്ചത്. പൊതുജനസേവനത്തിനായി സംതൃപ്ത ഭരണംതന്നെ ആവശ്യമാണ്. ഭരണത്തില്‍ വന്നുചേര്‍ന്നേക്കാവുന്ന വൈകല്യങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനും പാതകള്‍ സുതാര്യമാക്കുന്നതിനും ആവശ്യമായ ട്രെയിനിംഗും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ജീവനക്കാര്‍ക്ക് നല്‍കണം.
ജനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണമാണ് പ്രധാനമായും ഭരണത്തിനായി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഈയിനത്തില്‍ ജീവനക്കാരുടെ ശമ്പളം, പെന്ഷന് എന്നിവക്കായി മാത്രമല്ല സര്‍ക്കാരിന്റെ മിക്കയിനം ചെലവുകളും ഈ വരുമാനത്തില്‍നിന്നാണ് ഉപയോഗപ്പെടുത്തുന്നത്. ഈ തുകയില്‍നിന്ന് 40 ശതമാനം മാത്രമാണ് മേല്‍കാര്യങ്ങള്‍ക്കായി ചെലവുവന്നുകൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ വക വെബ്സൈറ്റുകള്‍ തന്നെ കാണിക്കുന്നതാണ്. മുഴുവന്‍ നികുതിപ്പണവും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൊടുത്തുതീര്ക്കുകയാണെന്നുള്ള പ്രചരണം കള്ളമല്ലേ?
പെന്ഷന് പ്രായം ഉയര്‍ത്തുന്നതിനെതിരെ തൊഴില്‍രഹിതരെ ഇളക്കിവിടുന്നതിന്പകരം, നിലവിലുള്ള തൊഴില്‍അവസരങ്ങള്‍ യോഗ്യരും പ്രാപ്തരുമായ തൊഴില്‍രഹിതര്‍ക്ക് നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നതല്ലേ കൂടുതല്‍ നല്ലത്? യോഗ്യരും അര്‍ഹരുമായ തൊഴില്‍രഹിതര്‍ അനേകം, പിഎസ്സി തയ്യാറാക്കിയ ലിസ്റ്റുകളില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നുണ്ട്? സര്‍ക്കാര്‍തലത്തില്‍ പല വകുപ്പുകളിലും ഇന്ന് ഒഴിവുകള്‍ നിരവധിയാണ്. വില്ലേജ് ഓഫീസുകള്‍, ആശുപത്രികള്‍, ഗതാഗതവകുപ്പ്, നികുതി, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളില്‍ ആവശ്യമായ ജീവനക്കാരുടെ അഭാവം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് വാര്‍ത്താമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കയാണ്. ഇവയില്‍ നിയമനം കൊടുക്കാനായി പിഎസ്സി റാങ്ക്ലിസ്റ്റുകള് ഉണ്ടാക്കി കാത്തിരിക്കുന്നു. ആവശ്യമായ ജോലിക്കാരെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നിര്‍ദ്ദേശിക്കാന്‍ പിഎസ്സിയോട് ആവശ്യപ്പെടേണ്ട വകുപ്പുതലവന്മാരെ ‘ചെലവുചുരുക്കല്‍’ പദ്ധതി എന്ന മാരകായുധം ഉപയോഗിച്ച് വിലക്കിനിര്‍ത്തിയിട്ടുള്ളത് സര്‍ക്കാര്‍തന്നെയല്ലേ? അതേസമയം ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്തവരെപ്പോലും അവിഹിതമായി നിയമിക്കാന്‍ വകുപ്പുകളെ പ്രേരിപ്പിക്കുന്നത് ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ തന്നെയല്ലേ? അര്‍ഹമായ ഉദ്യോഗാര്‍ത്ഥികളെ നിയമനം നല്കി തൊഴില്‍രാഹിത്യം പരിഹരിക്കാന്‍ ശ്രമിക്കേണ്ടതിന് പകരം, അനാവശ്യവും അനാരോഗ്യപരവുമായ ചേരിതിരിവുകള്‍ സൃഷ്ടിച്ച് ഭിന്നിപ്പിച്ചു ഭരിക്കുന്ന സര്‍ക്കാര്‍ നയം ശരിയാണോ?
സ്വന്തം അനുയായികളായ യുവജനങ്ങളെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഇളക്കിത്തീര്ക്കാനുള്ള വിശ്രമരഹിതമായ പ്രവര്‍ത്തനം ഒരുവശത്ത്.
അനുയായികളായ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയുടെ മീറ്റിംഗില്‍ പങ്കെടുത്തുകൊണ്ടുള്ള ആശിര്‍വാദം മറുവശത്തും. ഇത് രാഷ്ട്രീയത്തിന്റെ നന്മയിലേക്കുള്ള പാതയല്ല.
ടി.എന്‍. ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: