ആലപ്പുഴ: ചക്കുളത്തമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ സായൂജ്യരായി. ഭക്തരുടെ അണമുറിയാ പ്രവാഹത്തില്‍ ചക്കുളത്തുകാവ് ക്ഷേത്രവും പരിസര പ്രദേശങ്ങളും യാഗശാലയായി മാറി.
മുല്ലപ്പെരിയാര്‍ വിഷയം ഇരുസംസ്ഥാനങ്ങളും അടിയന്തരമായി ഇടപെട്ട് പരിഹരിക്കാന്‍ സത്ബുദ്ധിയുണ്ടാകുന്നതിന് പ്രത്യേക പ്രാര്‍ഥന നടത്തിയ ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. പുലര്‍ച്ചെ 3.30ന് നിര്‍മാല്യദര്‍ശനം തൊഴുന്നതിന് നിയന്ത്രണാതീതമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് വിളിച്ചുചൊല്ലി പ്രാര്‍ഥന നടന്നു.
9ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.വി.മദനന് പൊങ്കാലയ്ക്ക് ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ പൊങ്കാല അടുപ്പിലേക്ക് ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്നു. പിന്നീട് ഇവിടെ നിന്നും ദീപം ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് പകര്‍ന്നതോടെ ദേവി സ്തുതികളാല്‍ അന്തരീക്ഷം മുഖരിതമായി.
കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 351 ശാന്തിമാര്‍ നാല്പത് ജീവതകളിലായി പൊങ്കാല കലങ്ങളില്‍ തീര്‍ഥം തളിച്ച് നിവേദിച്ചു. തുടര്‍ന്ന് പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാനെത്തിയിരുന്നു. വൈകിട്ട് കാര്‍ത്തികസ്തംഭത്തില്‍ ഡോ.സി.വി.ആനന്ദബോസ് അഗ്നിപകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: