ന്യൂദല്‍ഹി: തന്റെ പിതാവ് ശാന്തിഭൂഷന്റേതെന്ന് ആരോപിക്കപ്പെടുന്ന വിവാദ സിഡിയുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകള്‍ തടഞ്ഞുവെച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഹസാരെ ടീമംഗം പ്രശാന്ത് ഭൂഷണ് ആരോപിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള ഒരപേക്ഷയിലൂടെയാണ് ചണ്ഡിഗഡിലെ കേന്ദ്ര ഫോറന്‍സിക് ലാബറട്ടറിയില്‍ സിഡി വ്യാജമാണെന്ന് കണ്ടെത്തിയതായി വിവരം ലഭിച്ചത്. ആദ്യം സുഭാഷ് അഗര്‍വാള്‍ എന്ന വ്യക്തി വിവരാവകാശ നിയമപ്രകാരം സിഡിയുടെ പരിശോധനാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ദല്‍ഹി ലാബറട്ടറിയിലെ റിപ്പോര്‍ട്ട് നല്‍കുകയും ചണ്ഡിഗഡിലേത് മറച്ചുവെക്കുകയുമായിരുന്നു. ദല്‍ഹി പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും പ്രധാനമന്ത്രിയുടെ ഓഫീസും താല്പര്യമെടുത്തപ്പോള് ചണ്ഡിഗഡ് റിപ്പോര്‍ട്ട് അവര്‍ പൂഴ്ത്തിവെച്ചു. ഇതിന്റെ പുറകില്‍ സര്‍ക്കാരിന്റെ കരങ്ങളാണെന്നും അഴിമതി വിരുദ്ധ പ്രക്ഷോഭകര്‍ക്കുനേരെ ചെളിവാരിയെറിയുന്നത് സര്‍ക്കാരിന്റെ തുടര്‍ നയമാണെന്നും ഭൂഷണ് ചൂണ്ടിക്കാട്ടി.
സിഡി പരസ്യമായതോടെ ഏപ്രില്‍ 14ന് അത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് കാണിച്ച് ദല്‍ഹി പോലീസില്‍ പരാതിപ്പെട്ടിരുന്നു. മുലായവുമായി താന്‍ സംസാരിച്ചിട്ടേ ഇല്ലെന്നും ശാന്തിഭൂഷണ്‍ ചൂണ്ടിക്കാട്ടി.
സംഭവം നടന്ന് ഏതാണ്ട് എട്ട് മാസത്തിനുശേഷമാണ് ഇതിനെക്കുറിച്ചുള്ള ചണ്ഡിഗര്‍ ലാബറട്ടറിയുടെ പരിശോധനാ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ സുഭാഷ് ചന്ദ്ര അഗര്‍വാളിന് ലഭിക്കുന്നത്. ഇതിനായി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ദല്‍ഹി പോലീസ് ചണ്ഡിഗഡ് റിപ്പോര്‍ട്ട് കൈമാറിയില്ല. എന്നാല്‍ സിഡി വ്യാജമല്ലെന്ന ദല്‍ഹി ലാബറട്ടറിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്കാന് അവര്‍ അതീവജാഗ്രതയാണ് കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: