ന്യൂദല്‍ഹി: ഭന്‍വാരി ദേവിയെന്ന നഴ്സിന്റെ തിരോധാനം ആരുഷി തല്‍വാര്‍ ഇരട്ടക്കൊലപാതക കേസിന് സമാനമാണെന്ന് രാജസ്ഥാന് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് അന്വേഷണം നീണ്ടുപോകുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച കോടതി പത്ത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മേലുള്ള അതൃപ്തിയും കോടതി രേഖപ്പെടുത്തി.
രാജസ്ഥാന് മന്ത്രി മഹിപാല്‍ മദേര്‍ന ഉള്‍പ്പെട്ടിട്ടുള്ള ഈ കേസിന്റെ അന്വേഷണം കാര്യമായ പുരോഗതിയില്ലാതെയാണ് നീങ്ങുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഉന്നതരുടെ ഇടപെടലാണ് കേസന്വേഷണം മന്ദഗതിയിലാവാന്‍ കാരണമെന്ന് കരുതുന്നു. അപവാദക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്ന് മദേര്നയെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
സെപ്തംബര്‍ ഒന്നിനാണ് ഭന്‍വാരി ദേവിയുടെ ഭര്‍ത്താവ് അമര്‍ചന്ദ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഈ കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആഭ്യന്തര സെക്രട്ടറിയ്ക്കും മുതിര്‍ന്ന പോലീസ് അധികാരികള്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഭന്‍വാരി ദേവിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ലൈംഗികാപവാദക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മുന്‍മന്ത്രി മദേര്നയെ ചോദ്യം ചെയ്യാന്‍ സിബിഐയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ മദേര്‍നയുടെ ആരോഗ്യം സാധാരണ നിലയിലാണെന്ന് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ പതിനൊന്നിനാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്. ആരുഷി തല്‍വാര്‍ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണത്തില്‍ സിബിഐക്ക് നേരിട്ട കാലതാമസം ഈ കേസിനും ഉണ്ടാകുമോയെന്ന ചോദ്യമാണ് സിബിഐക്കുമുന്നില്‍ രാജസ്ഥാന് ഹൈക്കോടതി ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: