കൊച്ചി: സമരത്തിന്റെയും മറ്റും ഭാഗമായി പൊതുമുതല്‍ നശിപ്പിച്ചാല്‍ തത്തുല്യമായ തുക പ്രതികള്‍ ജാമ്യം ലഭിക്കുന്നതിന് കെട്ടിവയ്‌ക്കണമെന്ന് ഹൈക്കോടതി. ചേവായൂര്‍ പോലീസ് കേസെടുത്ത ഡിവൈഎഫ്‌ഐക്കാരുടെ ജാമ്യഹര്‍ജിയിലാണ് ജസ്റ്റിസ് കെ.ടി.ശങ്കരന്റെ ഉത്തരവ്. പ്രതികള്‍ കഴിഞ്ഞ സപ്തംബര്‍ 20 ന് പോലീസ് ജീപ്പ്പ് തകര്‍ത്ത് സംസ്ഥാനത്തിന് 18,200 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. പൊതുമുതല്‍ എല്ലവര്‍ക്കും ഭരണഘടനപരമായി അവകാശമുള്ളതാണെന്നും അത് നശിപ്പിച്ചത് കോടതിക്ക് കാഴ്ചക്കാരനായി നോക്കിനില്‍ക്കാനാവില്ലെന്നും നഷ്ടമുണ്ടാകുന്നത് പൊതുജനത്തിനായതിനാല്‍ ഉത്തരവാദികള്‍ അത് നികത്താന്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കുന്നതിന് ഭരണഘടന സാധുതയില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ജാമ്യവ്യവസ്ഥ നിശ്ചയിക്കാനുള്ള അധികാരം ജില്ലാ സെഷന്‍സ് കോടതിക്കും ഹൈക്കോടതിക്കുമാണെന്ന് കോടതി നിരീക്ഷിച്ചു.
143, 147, 307, 506 ഐപിസി പ്രകാരവും പിഡിപിപി സെക്ഷന്‍ 3.2 വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രേമചന്ദ്രന്‍, ഷൈജു തുടങ്ങി ഏഴോളംപേര്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. കക്കോട്ടി ബസാറില്‍ 25 ഓളം വരുന്ന ഡിവൈഎഫ്‌ഐക്കാരാണ് അക്രമം നടത്തിയത്. ഇതില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പ്രതികള്‍ 20000 രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്‌ക്കണമെന്നും ഇത് വിചാരണക്കുശേഷം ജാമ്യത്തുക ഈടാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യണമെന്ന് കോടതി ഉത്തരവായി.
സുപ്രീംകോടതിയുടെ മുന്‍വിധികളും പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയുള്ള നിയമങ്ങളും പ്രതികളുടെ വാദം തള്ളിക്കളയുന്നതാണ്. പൊതുമുതല്‍ നശിപ്പിക്കുന്നത് ഭരണഘടനാപരമായി സാധാരണക്കാരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.ആസിഫ് അലിയുടെ വാദം കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: