Categories: Ernakulam

നാലുമാസത്തിനിടെ 150 കുട്ടികളെ ബാലവേലയില്‍നിന്ന്‌ മോചിപ്പിച്ചു

Published by

ആലുവ: റൂറല്‍ ജില്ലയില്‍ നാല്‌ മാസത്തിനിടെ 15 കുട്ടികളെ ബാലവേലയില്‍നിന്ന്‌ മോചിപ്പിച്ചു. 90ലധികം കേസുകള്‍ രേഖപ്പെടുത്തിയതില്‍നിന്നാണ്‌ ഇത്രയും കുട്ടികളെ രക്ഷപ്പെടുത്തിയത്‌. ജില്ല ജ്യുവനല്‍ പോലീസാണ്‌ കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്തത്‌. കഴിഞ്ഞ ജൂണില്‍ തുടങ്ങിയ അന്വേഷണത്തില്‍ ഇതിനകം ജ്യോൂവനല്‍ പോലീസ്‌ ബാലവേലക്കെതിരെയുള്ള 37 കേസ്‌ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍പ്പെട്ട 72 കുട്ടികളെ ജ്യോൂവനല്‍ പോലീസ്‌ മോചിപ്പിച്ചു. ഇവരെ ജില്ലയിലെ തന്നെ വിവിധ ചില്‍ഡ്രന്‍സ്‌ ഹോമുകളിലാക്കിയിരിക്കുകയാണ്‌. ചിലരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിട്ടുണ്ട്‌. പിടികൂടിയിട്ടും പ്രായനിര്‍ണയത്തില്‍ തിരികെ പോയവരുടെ എണ്ണവും കുറവല്ല. സര്‍ക്കാര്‍ ആശുപത്രികളിലെ ഓര്‍ത്തോപീഡിക്‌ സര്‍ജന്‍ റാങ്കിലുള്ള ഡോക്ടര്‍മാര്‍ക്കാണ്‌ പ്രായം തെളിയിക്കുന്നതിനുള്ള റേഡിയോളജിക്കല്‍ ടെസ്റ്റ്‌ നടത്താന്‍ അധികാരമുള്ളത്‌.

എന്നാല്‍ പല വ്യവസായശാഖകളില്‍നിന്നും മറ്റും പിടികൂടുന്ന കുട്ടികളുടെ പ്രായനിര്‍ണയ പരിശോധനയില്‍ ഉന്നതരുടെ ഇടപെടലിനെത്തുടര്‍ന്ന്‌ പലതും ഡോക്ടര്‍മാര്‍ തിരുത്തി നല്‍കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 18 വയസ്സിന്‌ താഴെയുളളവരെയാണ്‌ ബാലവേലയില്‍നിന്ന്‌ പോലീസും ജ്യുവനല്‍ പോലീസും ചേര്‍ന്ന്‌ മോചിപ്പിക്കുന്നത്‌. ഇവരില്‍ അധികവും അന്യസംസ്ഥാനങ്ങളില്‍നിന്ന്‌ വരുവന്നവരായതിനാല്‍ പ്രായമോ പേരോ തെളിയിക്കുന്ന രേഖയുണ്ടാവില്ല. ഇവരെ എത്തിക്കുന്ന ഏജന്റുമാര്‍ പറഞ്ഞുകൊടുക്കുന്ന പ്രകാരം പോലീസ്‌ പിടിയിലായാല്‍ പ്രായംകൂട്ടി പറഞ്ഞ്‌ രക്ഷപ്പെടാറാണ്‌ പതിവെന്ന്‌ പോലീസ്‌ പറയുന്നു. ചിലര്‍ക്ക്‌ വേണ്ടി കുട്ടികളുടെ പ്രായം കൂട്ടിക്കാണിച്ച്‌ കൃത്രിമ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി സഹായിക്കുന്ന ഡോക്ടര്‍മാരുമുണ്ട്‌.

ബാലവേലയില്‍നിന്ന്‌ മോചിപ്പിക്കപ്പെടുന്നവരുടെ കാര്യത്തില്‍ സാമൂഹികക്ഷേമ വകുപ്പും വേണ്ടത്ര സഹകരിക്കാറില്ലെന്ന്‌ ഉദ്യോഗസ്ഥര്‍ പറയുന്നു. മോചിപ്പിച്ച കുട്ടികളെ തിരികെ മാതാപിതാക്കളുടെ അടുത്തേക്ക്‌ അയക്കുന്നതുവരെ പോലീസുകാര്‍ ഉത്തരവാദിത്തംവഹിക്കുന്ന അവസ്ഥാണുള്ളത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by