Categories: Kerala

പെരിയാറിന്റെ തീരത്ത്‌ അകാലമൃത്യുമോക്ഷ സ്തൂപം ഉയരുന്നു

Published by

കൊച്ചി: ആലുവ ദേശം തലക്കൊള്ളി ചെറിയത്ത്‌ മഹാവിഷ്ണുക്ഷേത്രത്തില്‍ പെരിയാറിന്റെ തീരത്ത്‌ അകാലമൃത്യുമോക്ഷ സ്തൂപം ഉയരുന്നു. പ്രപഞ്ച ഉല്‍പ്പത്തി മുതല്‍ ഇനിയും മനുഷ്യനിലും പ്രകൃതിയിലും സ്വയം ഒടുങ്ങിയും അപമൃത്യുവും മൃത്യുവും വരിച്ച കോടാനുകോടി മനുഷ്യ ജന്തുജീവജാലങ്ങള്‍ക്ക്‌ ഭാരതത്തിന്റെ ശ്രദ്ധാഞ്ജലിയായിട്ടാണ്‌ സ്തൂപം ഉയരുന്നത്‌.

ഒരുലക്ഷം കളിമണ്‍ അതിപുരാതന മനുഷ്യശിരസ്സുകള്‍ പൊതിഞ്ഞ്‌ അനുഷ്ഠാനവിധികളോടെ പ്രതിഷ്ഠിയ്‌ക്കപ്പെടുന്ന ഇത്തരം ഒരു സ്തൂപം ലോകത്ത്‌ ആദ്യമായിട്ടാണ്‌ ഉയരുന്നത്‌.

ഋഗ്‌വേദത്തില്‍ ഭൂമിയിലെ ചരാചരങ്ങള്‍ക്ക്‌ ശ്രദ്ധാഞ്ജലിയായ പിണ്ഡ നന്ദിയുമായി ബന്ധപ്പെട്ട സ്തൂപസങ്കല്‍പ്പം രണ്ടുവര്‍ഷം മുമ്പ്‌ ബോംബെ കോര്‍പ്പറേഷന്റെ ആര്‍ട്ട്‌ പ്ലാസയില്‍ വച്ച്‌ രൂപകല്‍പ്പനയുടെ ഉദ്ഘാടനം ആക്സിസ്‌ ബാങ്ക്‌ പ്രസിഡന്റ്‌ അജയ്കുമാര്‍ നിര്‍വഹിച്ചിരുന്നു. 54 അടി ഉയരവും 27അടി വ്യാസവും വരുന്ന സ്തൂപത്തില്‍ അതീവശാന്തി പ്രസരണശേഷി നിറഞ്ഞ മഹാഘൃതങ്ങള്‍ നിറയ്‌ക്കപ്പെട്ടിരിക്കും. ശ്രാദ്ധ പിണ്ഡങ്ങളില്‍ അതീവ ശ്രേഷ്ഠമെന്നു സീതാ പുരാണത്തില്‍ വിവരിക്കപ്പെടുന്ന കളിമണ്‍ മനുഷ്യശിരോ പിണ്ഡങ്ങള്‍ ഭൂമിയില്‍ ഇന്നേവരെ ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ സര്‍വമനുഷ്യരാശിയെ പ്രതിനിധീകരിക്കുന്നു. ഭൂമിയിലെ മനുഷ്യരാശി മുഴുവനും പത്മാസനത്തിലിരുന്ന്‌ പരമാത്മാവിനോട്‌ മോക്ഷമുക്തിയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നതാണ്‌ സ്തൂപത്തിന്റെ രൂപകല്‍പ്പനയും ഭാവവും. സ്തൂപ ശിരസ്സിലെ ആയിരം ഇതളുകള്‍ ഉള്ള സഹസ്രാര പത്മം ഭാരതീയ ആദ്ധ്യാത്മികതയുടെ പ്രതീകാത്മക ഭാവമാണ്‌. സ്വാതന്ത്ര്യത്തിന്റേയും വംശീയതയുടെയും മഹായുദ്ധങ്ങളിലൂടെയും മനുഷ്യന്റെ ക്രൂരതയും സ്വാര്‍ത്ഥതയും പകയുടെയും ഫലമായി കോടാനുകോടി മനുഷ്യരെയാണ്‌ കൊടുംപീഡനത്തിലൂടെ മനുഷ്യന്‍തന്നെ കൊന്ന്‌ ഒടുക്കിയിരിക്കുന്നത്‌. മനുഷ്യ മനസ്സുകള്‍ക്ക്‌ ദ്രവ്യഗുണം കൂടുതലായതിനാല്‍ ആത്മതാപം പേറുന്ന ഈ മനുഷ്യമനസ്സുകള്‍ ഭൂമിയില്‍ മോക്ഷഗതി കിട്ടാതെ മനുഷ്യരാശിയ്‌ക്ക്‌ താപമായി മാറുന്നു. അപമൃത്യു സംഭവിച്ച ആത്മതാപം പൂണ്ട ഭൂമിയിലെ ഈ മനുഷ്യര്‍ക്ക്‌ വേണ്ടിയും മനുഷ്യ ഉല്‍പ്പത്തി മുതല്‍ മനുഷ്യന്‍ കൊന്നൊടുക്കിയ ജന്തുസസ്യരാശികള്‍ക്ക്‌ വേണ്ടിയുമാണ്‌ ഭാരതം ഈ ശ്രദ്ധാഞ്ജലീ കര്‍മം ചെയ്യുന്നത്‌ എന്ന്‌ സ്തൂപത്തിന്റെ ദാര്‍ശനികനും ശില്‍പ്പിയുമായ മരപ്രഭു രാമചന്ദ്രന്‍ അവകാശപ്പെടുന്നു.

ഒരു ലക്ഷം കളിമണ്‍ മനുഷ്യ ശിരസ്സുകള്‍ പൊതിഞ്ഞ്‌ നിര്‍മിക്കപ്പെടുന്ന സ്തൂപം ഒറ്റനോട്ടത്തില്‍ ഒരാള്‍ കാണുമ്പോള്‍ പെട്ടെന്ന്‌ ശക്തിചോര്‍ച്ച അനുഭവപ്പെടുന്നതും അടുത്തനിമിഷം അതീവശക്തിയും ഉന്മേഷവും അനുഭവപ്പെടുന്നു എന്നതാണ്‌ സ്തൂപത്തിന്റെ പ്രത്യേകത.

ഇന്ത്യയിലെ മഹാഗുരുക്കന്മാരും ആദ്ധ്യാത്മിക ആചാര്യന്മാരും മഠാധിപതികളും അനുഗ്രഹിച്ച്‌ ആശീര്‍വദിച്ച ഈ സ്തൂപത്തിന്‌ നാമകരണം ചെയ്തത്‌ മൈസൂര്‍ ഗണപതി സച്ചിദാനന്ദ സ്വാമിജിയാണ്‌. മൈസൂര്‍ ആശ്രമത്തില്‍ ഇതിന്റെ ചെറുപതിപ്പ്‌ സ്ഥാപിച്ചിട്ടുമുണ്ട്‌.

പെരിയാറിന്റെ തീരത്ത്‌ ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ തകര്‍ക്കപ്പെട്ട അതിപുരാതന ക്ഷേത്രം, ഈ സ്തൂപ നിര്‍മിതിയോടെ ലോകശ്രദ്ധയാകര്‍ഷിക്കപ്പെടുകയാണ്‌. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്‌. സ്തൂപനിര്‍മാണത്തിന്റെ ഒന്നാം ഭാഗമായ ദേവഹിതം അറിയുന്നതിനുവേണ്ടുന്ന ജ്യോതിഷകര്‍മങ്ങള്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വേഴപ്പറമ്പ്‌ കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ നടന്നു. അരയന്‍കാവ്‌ ഹരിദാസ്‌ ജ്യോതിഷ കര്‍മങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ചു. മഹാപിതൃപൂജകള്‍, അഭിഷേകങ്ങള്‍, യാഗങ്ങള്‍ എന്നിവയോടെ അടുത്തവര്‍ഷം ഭക്തജന പങ്കാളിത്തത്തോടെ നിര്‍മിക്കപ്പെടുന്ന സ്തൂപനിര്‍മാണം പൂര്‍ത്തീകരിച്ച്‌ ലോകത്തിന്‌ സമര്‍പ്പിക്കും.

അന്തരീക്ഷ മലിനീകരണത്തില്‍ ഫാക്ടറികളും രാസവസ്തുക്കളും ചുമത്തപ്പെടുന്നതിന്റെ പതിനായിരം ഇരട്ടിയാണ്‌ ആത്മതാപം പൊഴിക്കുന്ന മനുഷ്യമനസ്സുകള്‍ അന്തരീക്ഷത്തില്‍ ആത്മതാപത്താല്‍ മലിനീകരിക്കപ്പെടുന്നത്‌. ഇത്തരം ആത്മതാപങ്ങള്‍ക്ക്‌ ശമനം വരുന്ന ഒരു ആന്റിന കൂടിയാണ്‌ ഒരുലക്ഷം മനുഷ്യശിരസ്സുകള്‍ കളിമണ്ണില്‍ പൊതിഞ്ഞ്‌ നിര്‍മിക്കപ്പെടുന്ന അകാലമൃത്യു മോക്ഷ സ്തൂപം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by