Categories: Ernakulam

ടെലിഫോണ്‍ എക്സേഞ്ചിനു മുന്നില്‍ കക്കൂസ്‌ മാലിന്യം തള്ളി

Published by

മരട്‌: നെട്ടൂര്‍ ടെലിഫോണ്‍ എക്സേഞ്ചിനുമുന്നില്‍ കക്കൂസ്‌ മാലിന്യം തള്ളി. ശനിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷമാണ്‌ മാലിന്യം തള്ളിയത്‌. ഓഫിസിനു സമീപത്ത്‌ തള്ളിയമാലിന്യം സമിപത്തെ സര്‍വീസ്‌ റോഡിലേക്ക്‌ പരന്നൊഴുകിയതിനെ തുടര്‍ന്ന്‌ യാത്രക്കാരും, പ്രദേശവാസികളും വളരെ ബുദ്ധിമുട്ടിലായി.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പനങ്ങാട്‌ പോലീസ്‌, ഹൈവേ പോലീസ്‌, മരട്‌ നഗരസഭാ അധികാരികള്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന്‌ മരട്‌ നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ.അബ്ദുള്‍ മജിദിന്റെ നേതൃത്വത്തില്‍ നെട്ടൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും കൊണ്ടുവന്ന ഒരു ചാക്ക്‌ കുമ്മായം മാലിന്യത്തില്‍ മേല്‍ വിതറി.

കുറച്ച്‌ നാളുകള്‍ക്ക്‌ മുമ്പ്‌വരെ പ്രദേശത്ത്‌ മാലിന്യം തള്ളല്‍ പതിവായിരുന്നു. നഗരസഭാ അധികൃതരുടേയും, നാട്ടുകാരുടേയും പരാതിയെ തുടര്‍ന്ന്‌ പനങ്ങാട്‌ പോലീസ്‌ രാത്രികാല പെട്രോളിംഗ്‌ ശക്തമാക്കിയിരുന്നു. പെട്രോളിംഗിനെ തുടര്‍ന്ന്‌ നാലുലോറികളും, തൊഴിലാളികളേയും കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യത്തില്‍ വിടുകയായിരുന്നു. കസ്റ്റഡിയിലെടുത്താലും ചെറിയ പിഴ ഒടുക്കി പോരാമെന്നതിനാല്‍ ഇത്തരക്കാന്‍ ഇതിന്‌ വലിയ വില കല്‍പ്പിക്കാറുമില്ല. എന്നുമാത്രമല്ല. പകര്‍ച്ച വ്യാധിയും മറ്റും പടര്‍ന്നു പിടിക്കുമ്പോഴും ഇത്‌ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

കുടിവെള്ളം കൊണ്ടുപോകുന്നതിനും, മാലിന്യം കൊണ്ടുപോകുന്നതിനും പ്രത്യേകം നിറങ്ങളിലുള്ള പെയിന്റ്‌ ചെയ്ത ടാങ്കര്‍ ലോറിവേണം ഉപയോഗിക്കുവാന്‍ എന്ന ട്രാന്‍സ്പോര്‍ട്ട്‌ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്‌. കുടിവെള്ളത്തിനായി നീലനിറത്തിലും, മാലിന്യത്തിനായി തവിട്ട്‌ നിറത്തിലുമാണത്രെ ടാങ്കറുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ നീലനിറത്തില്‍ ടാങ്കര്‍ലോറിയില്‍ കുടിവെള്ളമെന്നെഴുതി മാലിന്യവും കയറ്റി വരുമ്പോള്‍ പരിശോധനകളില്‍ നിന്നും രക്ഷപ്പെടാനാവുമത്രെ. ഈ വാഹനം തന്നെ പിന്നീട്‌ കുടിവെള്ളത്തിനായും ഉപയോഗിക്കും.

വിസര്‍ജ്യാവശിഷ്ടങ്ങളില്‍ കാണപ്പെടാറുള്ള ഇ കോളിന്‍ ബാക്ടിരിയ പരിശോധനയില്‍ കണ്ടെത്തിയത്‌ കുടിവെള്ളത്തിനും, മാലിന്യത്തിനും ഒരേപോലെ ഉപയോഗിക്കുന്ന ഇത്തരം ടാങ്കര്‍ ലോറികളിലാണെന്നും അധികൃതര്‍ പറയുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by