Categories: India

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കരുത്‌

Published by

ന്യൂദല്‍ഹി: ക്രിമിനല്‍ കേസ്‌ നേരിടുന്ന ഒരു വ്യക്തിയെ കുറ്റവിമുക്തനാക്കപ്പെട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്ക്‌ പരിഗണിക്കേണ്ടതില്ലെന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കോണ്‍സ്റ്റബിള്‍ എസ്‌.കെ.നസറുള്‍ ഇസ്ലാമിന്റെ നിയമനം റദ്ദാക്കിക്കൊണ്ട്‌ നിയമനം നടത്തുവാന്‍ ഉത്തരവാദിത്തപ്പെട്ട അധികൃതര്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ വിശദവിവരങ്ങള്‍ മനസ്സിലാക്കിയശേഷം അയാള്‍ കോണ്‍സ്റ്റബിള്‍ ഉദ്യോഗത്തിനു യോഗ്യനാണോ എന്നു തീരുമാനിക്കേണ്ടതാണ്‌.

ഉദ്യോഗാര്‍ത്ഥിക്കെതിരെ ക്രിമിനല്‍ കേസ്‌ നിലനില്‍ക്കുന്നതിനാല്‍ ഈ തസ്തികയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനല്ലെന്ന്‌ ജസ്റ്റിസ്‌ ആര്‍.വി.രവീന്ദ്രനും എ.കെ.പട്നായിക്കുമടങ്ങിയ സുപ്രീംകോടതി ബെഞ്ച്‌ വിധിച്ചു. ഈ വിഷയത്തില്‍ പശ്ചിമബംഗാള്‍ ഹൈക്കോടതി ഇസ്ലാമിനെ ക്രിമിനല്‍ കേസ്‌ നിലനില്‍ക്കുമ്പോള്‍ പോലും ജോലിക്കു നിയമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇതിനെതിരെയാണ്‌ പശ്ചിമബംഗാള്‍ സര്‍ക്കാര്‍സുപ്രീംകോടതിയെ സമീപിച്ചത്‌. 2007 ല്‍ ജോലിക്കു ചേര്‍ന്ന ഇസ്ലാമിനെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ അയാള്‍ക്കെതിരെ ക്രിമിനല്‍ കേസ്‌ നിലവിലുണ്ടെന്നും ജാമ്യത്തിലാണെന്നും കണ്ടെത്തിയത്‌. ഇതിനെത്തുടര്‍ന്ന്‌ അയാളെ പിരിച്ചുവിടുകയായിരുന്നു.

സര്‍ക്കാരിന്റെ ഈ പിരിച്ചുവിടലിനെതിരെ ഇസ്ലാം അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണലിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന്‌ ഇസ്ലാം ഹൈക്കോടതിയെ സമീപിക്കുകയും വിചാരണയുടെ ഫലം അറിയുന്നതുവരെ പിരിച്ചുവിടല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതിനെതിരെയാണ്‌ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്‌. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 148, 323, 380, 427 വകുപ്പുകള്‍ പ്രകാരം കുറ്റാരോപിതനെതിരെ കേസുള്ളപ്പോള്‍ അയാളെ കോണ്‍സ്റ്റബിളായി തുടരാനനുവദിക്കുന്ന ഹൈക്കോടതി വിധിക്ക്‌ സാംഗത്യമില്ലെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by