Categories: Kerala

കുറി തൊടുന്നതിനുള്ള വിലക്ക്‌ മുത്തൂറ്റ്‌ പിന്‍വലിച്ചു

Published by

തിരുവനന്തപുരം: ചന്ദനവും പൊട്ടും തൊടുന്നതിന്‌ മുത്തൂറ്റ്‌ ഫിന്‍ കോര്‍പ്പ്‌ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ പിന്‍വലിച്ചു. വിവിധ ഹിന്ദുസംഘടനകളുടെ ഭാഗത്തുനിന്ന്‌ ശക്തമായ എതിര്‍പ്പ്‌ വന്നതിനെത്തുടര്‍ന്നാണിത്‌. മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പാണ്‌ തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പൊട്ടുകുത്തുന്നതും ചന്ദനം അണിയുന്നതുമൊക്കെ ഡ്രസ്കോഡിന്റെ ഭാഗമായി നിരോധിച്ചത്‌. മംഗല്യവതികളായ സ്ത്രീകള്‍ നിറുകയില്‍ സിന്ദൂരം ചൂടുന്നതിനും ഉണ്ടായിരുന്ന വിലക്ക്‌. ഇതുസംബ്നധിച്ച നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന്‌ കാണിച്ച്‌ രാജ്യത്താകെയുള്ള മുത്തൂറ്റ്‌ ഫിന്‍ കോര്‍പ്പ്‌ സ്ഥാപനങ്ങളിലേക്ക്‌ സര്‍ക്കുലര്‍ പോയതോടെയാണ്‌ വിവാദമായത്‌.

ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയുമൊക്കെ ഭാഗമായ ചന്ദനം തൊടുകയും സിന്ദൂരം അണിയുകയും ചെയ്യുന്ന ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്‌ നടപടി എന്നതായിരുന്നു പ്രധാന ആരോപണം. വിവിധ സ്ഥലങ്ങളില്‍ മുത്തൂറ്റ്‌ സ്ഥാപനങ്ങളിലേക്ക്‌ ഹിന്ദു ഐക്യവേദിയുടെയും മറ്റും നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. തുടര്‍ന്ന്‌ ഹിന്ദു ഐക്യവേദി നേതാക്കളുമായി മുത്തൂറ്റ്‌ മാനേജ്മെന്റ്‌ നടത്തിയ ചര്‍ച്ചയിലാണ്‌ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സമ്മതിച്ചത്‌.

ഡ്രസ്‌ കോഡിന്റെ ഭാഗമായി കൊണ്ടുവന്ന നിര്‍ദ്ദേശം ഏതെങ്കിലും മതത്തിന്റെ അവകാശത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നും വിവാദമായ സാഹചര്യത്തില്‍ പിന്‍വലിക്കുന്നതായും മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ തോമസ്‌ ജോണ്‍ മുത്തൂറ്റ്‌ പറഞ്ഞു. ചര്‍ച്ചയില്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച്‌ ജനറല്‍ സെക്രട്ടറി ഇ.എസ്‌. ബിജു, സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, കെ.എന്‍. വെങ്കിടേശ്വരന്‍, ദേവിദാസ്‌, തിരുമല അനില്‍, ബാലഗോപാല്‍, സന്ദീപ്‌ തമ്പാനൂര്‍ എന്നിവരും മുത്തൂറ്റിനെ പ്രതിനിധീകരിച്ച്‌ ചെയര്‍മാന്‍ തോമസ്‌ ജോണ്‍ മുത്തൂറ്റ്‌, ലീഗല്‍ അഡ്വൈസര്‍ ജോര്‍ജ്‌, ബേബിക്കുട്ടി കോഴഞ്ചേരി എന്നിവരും പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by