Categories: World

പാക് പഞ്ചാബ് ഗവര്‍ണറെ വധിച്ച പോലീസുകാരന് ഇരട്ട വധശിക്ഷ

Published by

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ വധിച്ച കേസിലെ പ്രതിയായ പോലീസുകാരന്‌ പാകിസ്ഥാന്‍ ഭീകരവിരുദ്ധ കോടതി ഇരട്ട വധശിക്ഷ വിധിച്ചു.

രാജ്യത്തെ പരമ്പരാഗതമായ ദൈവവിശ്വാസ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നുവെന്ന വിശ്വാസത്തില്‍ നിന്നായിരുന്നു തസീറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂടിയായ ഖദ്‌രി കൊലപാതകം നടത്തിയത്‌. കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ജനുവരി നാലിന്‌ ഇസ്ലാമാബാദിലെ ഒരു ഹോട്ടലിന് പുറത്തു വച്ചായിരുന്നു മാലിക്‌ മുംതാസ്‌ ഹുസൈന്‍ ഖദ്‌രി തസീറിനെ വധിച്ചത്‌. തസീറിനെ വെടിവച്ചതു താനാണെന്നു പ്രതി കോടതിയില്‍ സമ്മതിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വഴിയായിരുന്നു ജഡ്ജി പര്‍വേസ്‌ അലി ഷാ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ഖദ്‌രിക്ക്‌ ശിക്ഷ വിധിച്ചത്‌.

കരവിരുദ്ധ കോടതി നല്‍കിയ ചോദ്യാവലിയിലും രണ്ടു തവണ ഖദ്‌രി കുറ്റസമ്മതം നടത്തിയിരുന്നു. വിധി പ്രഖ്യാപനത്തിന്‌ മുന്നോടിയായി ജയിലില്‍ വന്‍ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. ജയിലിലേക്കുള്ള റോഡുകളിലും ഗതാഗതം നിരോധിച്ചിരുന്നു. ഖദ്‌രിയുടെ കൂട്ടാളികള്‍ ബാനറുകളും പോസ്റ്ററുകളുമായി പ്രകടനം നടത്തിയിരുന്നു.

എന്നാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഖദ്‌രി ഹര്‍ജി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by