Categories: Ernakulam

എഴുതിയതെല്ലാം മലയാളികള്‍ക്കുവേണ്ടി: ഒഎന്‍വി

Published by

കൊച്ചി: ജ്ഞാനപീഠം പോലുള്ള പുരസ്ക്കാരങ്ങള്‍ തനിക്ക്‌ മലയാള ഭാഷയിലൂടെ കൈവന്നതാണെന്ന്‌ കവി ഒഎന്‍വി കുറുപ്പ്‌. എല്ലാ മലയാളികള്‍ക്കും വേണ്ടിയുള്ളതാണ്‌ തന്റെ രചനകളെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ മാക്ട്യൂനല്‍കിയ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒഎന്‍വി ആരാണെന്ന്‌ അദ്ദേഹത്തിന്റെ കൃതികളിലൂടെ മാത്രം അറിഞ്ഞാല്‍ മതി. എഴുതുവാന്‍ കഴിയാവുന്നതിന്റെ പരിമിതികള്‍ അറിയുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്‌. ഞാന്‍ ഞാന്‍ എന്ന വാക്ക്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവന്‍ ബഹുജനങ്ങളുടെ മുന്നില്‍ വിവസ്ത്രനാവകുയാണ്‌ ചെയ്യുന്നതെന്നും ഒഎന്‍വി പറഞ്ഞു. ആദരസന്ധ്യ നടന്‍ മധു ഉദ്ഘാടനം ചെയ്തു. ഗുരുവിനെ ദൈവതുല്യനായി കാണുന്ന വ്യക്തിയാണ്‌ ഒഎന്‍വി കുറുപ്പെന്ന്‌ നടന്‍ മധു പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജില്‍ എംഎയ്‌ക്ക്‌ പഠിക്കുമ്പോള്‍തന്നെ ഒഎന്‍വി എന്ന കവി പ്രശസ്തനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എപ്പോഴും ഓര്‍മിക്കുവാന്‍ മലയാളഗാനശാഖയ്‌ക്ക്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ കുലപതിയാണ്‌ ഒ.എന്‍.വി. കുറുപ്പെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഗാനരചയിതാവും അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുമായ കെ. ജയകുമാര്‍ പറഞ്ഞു. അമ്പതുകളില്‍ പാട്ടുകളില്ലാതിരുന്ന മലയാളിക്ക്‌ പാട്ടുകള്‍ നല്‍കിയ ആളാണ്‌ ഒഎന്‍വി. സന്ദര്‍ഭത്തിന്‍അനുയോജ്യമായ രീതിയില്‍ പാട്ടെഴുതുവാന്‍ അദ്ദേഹത്തിന്‌ കഴിയുമെന്നത്‌ പ്രത്യേകതയാണെന്നും ജയകുമാര്‍ പറഞ്ഞു.

കവി മധുസൂദനന്‍ നായര്‍ ഒഎന്‍വിയെക്കുറിച്ച്‌ എഴുതിയ മംഗളപത്രം ഗായകരായ ബിജു നാരായണനും ശ്വേതാ മോഹനും ആലപിച്ചു. ചടങ്ങില്‍ മാക്ടയുടെ സ്നേഹോപകാരം നടന്‍ മധു ഒഎന്‍വിക്ക്‌ സമ്മാനിച്ചു. ഫെഫ്ക്കക്ക്‌ വേണ്ടി സാബു പ്രവദയും ഫിലിം ചേംബറിനുവേണ്ടി എവര്‍ഷൈന്‍ മണിയും താരസംഘടനയായ അമ്മയ്‌ക്ക്‌ വേണ്ടി ഇടവേള ബാബുവും ഒഎന്‍വിക്ക്‌ പൊന്നാട അണിയിച്ചു. എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, സംവിധായകന്‍ കെ.ജി. ജോര്‍ജ്‌, മാക്ട ചെയര്‍മാന്‍ ഹരികുമാര്‍, ജനറല്‍ സെക്രട്ടറി ജോസ്‌ തോമസ്‌,ജോഷി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന്‌ ഒഎന്‍വിയുടെ തെരഞ്ഞെടുത്ത 25 ഗാനങ്ങള്‍ ഗായകരായ സുജാത, ഉണ്ണിമേനോന്‍, വേണുഗോപാല്‍, ബിജുനാരായണന്‍,ജ്യോത്സന, അഫ്സല്‍, മര്‍ക്കോസ്‌, മഞ്ജരി തുടങ്ങിയവര്‍ വേദിയില്‍ അവതരിപ്പിച്ചു. ഒപ്പം വിനീത്‌, ലക്ഷമി ഗോപാലസ്വാമി,്യ‍ൂനവ്യാ നായര്‍, റിമ കല്ലിങ്കല്‍, അഖില തുടങ്ങിയവര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ നവ്യാനുഭവങ്ങള്‍ നല്‍കി. പിന്നീട്‌ ഒഎന്‍വിയുടെ ഗോതമ്പുമണികള്‍, പെങ്ങള്‍, ബലിക്കുന്ന്‌ തുടങ്ങിയ കവിതകളുടെ രംഗാവിഷ്കാരം ‘ജ്വാല’ വേദിയെ ഒഎന്‍വി കവിതകളിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുപോയി. സംവിധായകന്‍ മെക്കാര്‍ട്ടിനാണ്‌ കാവ്യശില്‍പത്തിന്‌ രൂപം നല്‍കിയത്‌. സംവിധായകന്‍ കെ.മധു, ചലച്ചിത്ര താരങ്ങളായ സുധീഷ്‌, മല്ലിക തുടങ്ങിയവരാണ്‌ കാവ്യശില്‍പത്തില്‍ വേഷമിട്ടത്‌.

ഓര്‍മ്മച്ചെപ്പ്‌ തുറന്ന്‌

ഒഎന്‍വിക്ക്‌ ആദരം

കൊച്ചി: മലയാളസിനിമാ ചലച്ചിത്രശാഖക്ക്‌ പുതുവെളിച്ചം പകര്‍ന്ന പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനെ മലയാള സിനിമാലോകം ആദരിച്ചു. മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തരുടെ കൂട്ടായ്മയായ മാക്ട അണിയിച്ചൊരുക്കിയ ‘ഒഎന്‍വിക്ക്‌ സ്നേഹപൂര്‍വം’ എറണാകുളം ഫൈന്‍ ആട്സ്‌ ഹാളില്‍ അരങ്ങേറി..

ഒഎന്‍വിയുടെ ഏഴുപതിറ്റാണ്ടുകാലത്തെ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചിത്രപ്രദര്‍ശനം രാവിലെ ഡോ. കെ.ജെ. യേശുദാസ്‌ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലും സംഗീതത്തിലും ഒരു പോലെ മികവ്‌ പുലര്‍ത്തുന്ന ആളാണ്‌ ഒഎന്‍വിയെന്ന്‌ യേശുദാസ്‌ പറഞ്ഞു. അദ്ദേഹത്തിന്റെ സംഗീതത്തേയും ജീവിതത്തേയും പിന്തുടരുന്ന ആളാണ്‌ താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്മഗൃഹമായ ചവറയില്‍ നിന്നും എഴുതിത്തുടങ്ങിയ കവി സഞ്ചരിച്ച സാഹിത്യ-സിനിമ-രാഷ്‌ട്രീയ-സാംസ്കാരിക തനിമപ്രതിഫലിപ്പിക്കുന്ന ഇരുന്നൂറോളം നിശ്ചലചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ഈണങ്ങളുടെ തമ്പുരാക്കന്മാരോടൊപ്പം കവി ചെലവിട്ട നിമിഷങ്ങാണ്‌ കൂടുതല്‍ ക്യാമറകള്‍ ഒപ്പിയെടുത്തിരിക്കുന്നത്‌. ജീവിത്തിലെ സ്വകാര്യനിമിഷങ്ങളും വിദേശയാത്രകളുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്‌. പിന്നീട്‌ മാക്ട അംഗങ്ങള്‍ക്കൊപ്പം സഹപ്രവര്‍ത്തകരോടൊപ്പവും കവി സൗഹൃദസദ്യയുണ്ടു.

തുടര്‍ന്ന്‌ നടന്ന ‘ഓര്‍മച്ചെപ്പു തുറക്കുമ്പോള്‍’ പരിപാടിയില്‍ കവിയോടൊപ്പം ചലച്ചിത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സംഗീതസംവിധായകരും സംവിധായകരും തിരക്കഥാകൃത്തുക്കളും ഓര്‍മകള്‍ പങ്കുവെച്ചു. നടന്‍ മധു, കവി മുല്ലനേഴി, എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍, ജോണ്‍പോള്‍, കെ.ജി.ജോര്‍ജ്‌, സംവിധായകരായ കമല്‍, ബി. ഉണ്ണികൃഷ്ണന്‍. ടി.വി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by