Categories: World

യെമനില്‍ സംഘര്‍ഷം രൂക്ഷം; മരണം 40 കവിഞ്ഞു

Published by

സന: പ്രസിഡന്റ് അലി അബ്ദുള്ള സാലെയുടെ തിരിച്ചുവരവ് യെമനില്‍ സംഘര്‍ഷം രൂക്ഷമാക്കുന്നു. പ്രസിഡന്റിന്റെ മടങ്ങിവരവിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നാല്‍പ്പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സാലയുടെ സമാധാന ആഹ്വാനത്തിന് പിന്നാലെയാണ് തലസ്ഥാനമായ സനയില്‍ സംഘര്‍ഷം രൂക്ഷമായത്.

സാലെ അധികാരം വിട്ടൊഴിയണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് അളുകള്‍ സനയില്‍ ഒത്തുകൂടി. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഇതോടെ 130 കവിഞ്ഞു. ആക്രമണങ്ങള്‍ക്കിടെ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ സമരക്കാരുടെ പക്ഷത്തേയ്‌ക്ക് ചുവടു മാറ്റിയ സേന അംഗങ്ങളും സര്‍ക്കാര്‍ സേനയും തമ്മില്‍ ശക്തമായ വെടിവയ്പും നടന്നു.

സാലെയുടെ മകന്‍ അഹമ്മദ് കമാന്‍ഡറായിട്ടുള്ള റിപ്പബ്ലിക്കന്‍ കാവല്‍ സേനയാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍ പോരാട്ടത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. സാലെയുടെ തിരുച്ചുവരവ് യെമനില്‍ ജനാധിപത്യ പ്രക്ഷോഭം രൂക്ഷമാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by