Categories: World

തയ്‌വാന്‌ യുഎസ്‌ ആയുധങ്ങള്‍; ചൈനയ്‌ക്ക്‌ എതിര്‍പ്പ്‌

Published by

വാഷിംഗ്ടണ്‍: അമേരിക്ക യുദ്ധവിമാനങ്ങളുടെ നവീകരണമുള്‍പ്പെടെ 5.58 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ യുദ്ധസാമഗ്രികള്‍ തൈവാനു നല്‍കുമെന്ന്‌ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തില്‍ കുപിതരായ ചൈന ആയുധ ഇടപാട്‌ ചൈന അമേരിക്കന്‍ ബന്ധങ്ങള്‍ ഉലക്കുമെന്ന്‌ മുന്നറിയിപ്പു നല്‍കി. ഈ ഇടപാടുമൂലം തൈവാന്റെ വ്യോമപ്രതിരോധ ശേഷി വര്‍ദ്ധിക്കുമെന്ന്‌ കിഴക്കന്‍ എഷ്യ പസഫിക്‌ രാജ്യങ്ങളുടെ ചുമതലയുള്ള അമേരിക്കന്‍ അസിസ്റ്റന്‍ഡ്‌ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ കുര്‍ട്ട്‌ കാമ്പ്ബെല്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു. തൈവാന്റെ എഫ്‌ 16 വിമാനങ്ങളുടെ നവീകരണവും അയുധങ്ങളുടേയും റഡാറുകളുടേയും പുതുക്കലിനുമായി 5.3 ബില്യണ്‍ ഡോളറുകളാണ്‌ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌. എഫ്‌-16 വൈമാനികര്‍ക്ക്‌ അമേരിക്കയിലെ ലൂക്ക്‌ വ്യോമസേനതാവളത്തില്‍ അഞ്ച്‌ വര്‍ഷത്തേക്കു പരിശീലനം നല്‍കുന്നതും കരാറിലുണ്ട്‌. ഇതിന്റെ ആകെ ചെലവ്‌ 500 മില്ല്യന്‍ ഡോളറാണ്‌. എഫ്‌ 16 വിമാനങ്ങള്‍ക്കും ഇപ്പോഴത്തെ എഫ്‌-5, സി-130 എന്നീ വിമാനങ്ങള്‍ക്കും ആവശ്യമായ ഭാഗങ്ങളുടെ വിലയുള്‍പ്പെടെ 52 മില്ല്യണ്‍ ഡോളറാകും. ഈ നവീകരണത്തിലൂടെ എഫ്‌-16 വിമാനങ്ങളുടെ പ്രകടനവും വിശ്വസ്തതയും യുദ്ധ സന്നദ്ധതയും വര്‍ദ്ധിക്കുമെന്ന്‌ കാമ്പ്ബെല്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ആകാശ അതിര്‍ത്തി സംരക്ഷിക്കാന്‍ ഇതുമൂലം തൈവാനു കഴിയുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൈവാനെ സ്വന്തം രാജ്യത്തിന്റെ ഘടകമായി കാണുന്ന ചൈന പ്രതിരോധ കാര്യങ്ങളില്‍ അമേരിക്കയുമായുള്ള ബന്ധത്തിന്‌ ഈകരാര്‍ മൂലം ഉലച്ചിലുണ്ടാവുമെന്നറിയിച്ചു. അരോഗ്യകരമായ ചൈനീസ്‌ ബന്ധങ്ങള്‍ക്കപ്പുറം അമേരിക്കയും തൈവാന്‌ ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനം സാധാരണ സൈനിക ഇടാപാടുകള്‍ക്ക്‌ വിലങ്ങുതടിയാവുമെന്ന്‌ ചൈന പ്രതിരോധകാര്യാലയ വക്താവ്‌ ഗെങ്ങ്‌യാന്‍ഷെങ്ങ്‌ മുന്നറിയിപ്പുനല്‍കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by