Categories: Kerala

കൊച്ചി ടസ്കേഴ്സിന്റെ ഹര്‍ജി തള്ളി

Published by

മുംബൈ: ഐ.പി.എല്ലില്‍ നിന്നും പുറത്താക്കിയ ബി.സി.സി.ഐ നടപടിക്കെതിരെ കൊച്ചി ടസ്കേഴ്സ് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. വിശദമായ പരിശോധനയ്‌ക്ക് തയാറാകാതിരുന്ന ഹൈക്കോടതി സാങ്കേതിക കാരണം പറഞ്ഞ് ഹര്‍ജി തള്ളുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്ക് ഗ്യാരന്റി കുടിശിക വരുത്തിയതിലൂടെ കരാര്‍ ലംഘിച്ചുവെന്ന് കാണിച്ച് കൊച്ചിന്‍ ടസ്കേഴ്സിനെ ബി.സി.സി.ഐ ഇന്ത്യന്‍ പ്രീമിയം ലീഗില്‍ നിന്നും പുറത്താക്കിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് കൊച്ചി ടീം ഉടമകള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

ബാങ്ക് ഗ്യാരന്റി പുതുക്കാന്‍ ഈ മാസം 27 വരെ സമയമുണ്ട്. ഇത് മറച്ചുവച്ചാണ് ബി.സി.സി.ഐ നടപടി എറ്റുത്തതെന്നും ഹര്‍ജിയില്‍ ഉടമകള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാലിത് ബി.സി.സി.ഐയുടെ നയപരമായ തീരുമാനമണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ബി.സി.സി.ഐയെ തന്നെ സമീപിച്ച് അനുകൂല നിലപാട് നേടിയെടുക്കാന്‍ സമയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കുടിശിക ഉടനെ നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ബി.സി.സി.ഐയില്‍ നിന്നും നേരത്തേ അറിയിപ്പൊന്നും കിട്ടിയിരുന്നില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കളിക്കാര്‍ നല്‍കാനുള്ള തുകയില്‍ കുടിശിക വന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ പുറത്താക്കാന്‍ ബി.സി.സി.ഐക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by