Categories: Samskriti

ആധുനിക മനശ്ശാസ്ത്രവും സദാചാരവും

Published by

ഇക്കാലത്ത്‌ സദാചാരനിയമങ്ങള്‍, ആധുനികമനഃശാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ആഗ്രഹങ്ങളെ ബലം പ്രയോഗിച്ച്‌ അമര്‍ത്തലായിട്ടുണ്ട്‌. ഇന്ദ്രിയപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരുയര്‍ന്ന മാര്‍ഗ്ഗം കാണിച്ചുകൊടുക്കണമെന്ന്‌ ഋഷിമാര്‍ വിചാരിച്ചു. ‘ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ’ എന്ന ശാന്തിമന്ത്രത്തില്‍ ഋഷി പ്രാര്‍ത്ഥിക്കുന്നു : ‘നാം കാതുകള്‍കൊണ്ട്‌ ശുദ്ധമായത്‌ കേള്‍ക്കട്ടെ, കണ്ണുകള്‍ കൊണ്ട്‌ ശുദ്ധമായത്‌ കാണട്ടെ. നമുക്ക്‌ പരമേശ്വരനെ സ്തുതിച്ചാരാധിക്കാം. നമുക്കനുവദിച്ച ജീവിതം ബലവും ദാര്‍ഢ്യവുമുള്ള ഇന്ദ്രിയങ്ങള്‍കൊണ്ടും ശരീരം കൊണ്ടും അനുഭവിക്കാം.

നാം നമ്മുടെ ഇന്ദ്രിയമനസ്സുകളുടെ നാഥന്മാരാവുമ്പോള്‍, സംഘര്‍ഷമില്ലാതെ സഹജമായി ആദ്ധ്യാത്മികജീവിതം നയിക്കുമ്പോള്‍ ശരിക്കും സാമരസ്യവും ശാന്തിയും അനുഭവപ്പെടുന്നു. മനശുദ്ധി നേടുന്ന പ്രക്രിയയ്‌ക്ക്‌ ആദ്ധ്യാത്മഭാഷയില്‍ ശുദ്ധീകരണം എന്നും മനഃശാസ്ത്രത്തിന്റെ ഭാഷയില്‍ ഉന്നതതലത്തിലേക്ക്‌ ഉയര്‍ത്തലെന്നും പറയുന്നു. ആഗ്രഹങ്ങള്‍ക്ക്‌, അല്ലെങ്കില്‍ ജന്തുസഹജമായ വാസനകള്‍ക്ക്‌ ഒരുയര്‍ന്ന പ്രവര്‍ത്തനമാര്‍ഗം തുറന്നുകൊടുക്കുന്ന പ്രക്രിയയാണത്‌.

ആധുനിക മനശാസ്ത്രം ഇതിന്‌ കണ്ടുപിടിച്ച മാര്‍ഗ്ഗം അതിനെക്കാള്‍ എത്രയോ പൂര്‍ണമായ രീതിയില്‍ പുരാതന ഭാരതീയ ഋഷിമാര്‍ക്കറിയാമായിരുന്നു. ഇന്നത്തെ മനോവിശകലനവിദ്യയില്‍ പ്രധാനകാര്യം രോഗിയുടെ മാനസികവിഷമതകളുടെ ഇടയില്‍ രൂഢമൂലമായിരിക്കുന്ന കാരണങ്ങള്‍ ബോധതലത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരലാണ്‌. തത്വദീക്ഷയില്ലാത്ത ചില മനഃശാസ്ത്രജ്ഞര്‍ രോഗിയുടെ അനഭിലഷണീയപ്രവണതകളെ ഇഷ്ടം പോലെ അഴിച്ചുവിടാന്‍ പറഞ്ഞെന്നുവരും. എന്നാല്‍ ഒരു പ്രധാന ശാസ്ത്രജ്ഞനായ ഡോ. ഹാഡ്ഫീല്‍ഡ്‌ പറയുന്നു: “രോഗശാന്തിവച്ച്‌ നോക്കുമ്പോള്‍, ഇഷ്ട പോലെ ആഗ്രഹങ്ങളെ പ്രകടിപ്പിക്കുക എന്ന ഉപദേശം വിഡ്ഡിത്തമാണ്‌. എന്റെ അനുഭവത്തില്‍, ശരിയായ ഞരമ്പുരോഗം ലൈംഗികസ്വാതന്ത്ര്യംകൊണ്ട്‌ സുഖപ്പെട്ടതായി ഞാന്‍ അറിഞ്ഞിട്ടില്ല.”

ഇന്ന്‌ പരക്കെ പ്രയോഗിച്ചുവരുന്ന മാനസിക വിശകലനവിദ്യയില്‍ ഡോക്ടര്‍ രോഗിയോട്‌ ഈ വിധം പറയുന്നു. (1) മനസ്സില്‍ അശാന്തിയുണ്ടാക്കുമെന്ന ആഗ്രഹത്തെ ഒരു പുതിയ വെളിച്ചത്തില്‍ കാണുക, ഭയമോ ജുഗുപ്സയോ കൂടാതെ അതിനെ മുഴുവനായോ ഭാഗികമായോ സ്വീകരിക്കുക. അല്ലെങ്കില്‍ (2) അതിനെ ബോധപൂര്‍വം നേരിടുകയോ വലിയ കുറ്റബോധമില്ലാതെ ഉപേക്ഷിക്കുകയോ ചെയ്യുക. അല്ലെങ്കില്‍, (3) ഉയര്‍ന്ന വഴിയിലൂടെ ഒരുയര്‍ന്ന ലക്ഷ്യത്തിലേക്ക്‌ ഇതിനെ തിരിച്ചുവിടുക.

നമ്മുടെ എല്ലാ വികാരങ്ങള്‍ക്കും ഒരു ഉയര്‍ന്ന ലക്ഷ്യം കൊടുക്കണമെന്നാണ്‌ ഹൈന്ദവാചാര്യന്മാര്‍ അവകാശപ്പെടുന്നത്‌. ശ്രീരാമകൃഷ്ണന്‍ പറയുന്നു: ‘ആറു വികാരങ്ങളെയും ഈശ്വരനിലേക്ക്‌ തിരിച്ചുവിടുക. കാമത്തെ ദിവ്യചൈതന്യവുമായി ഏകീഭവിക്കാനുള്ള ആഗ്രഹമാക്കണം. ഈശ്വരമാര്‍ഗ്ഗത്തില്‍ തടസമായി നില്‍ക്കുന്നവരോട്‌ ക്രോധം പുലര്‍ത്തുക. ഭഗവാനെ കിട്ടണം എന്ന ലാഭം പുലര്‍ത്തുക. ഞാന്‍, എന്റെ എന്ന വിചാരങ്ങള്‍ കളയാന്‍ വയ്യെങ്കില്‍ അവയെ ഈശ്വരനുമായി ബന്ധപ്പെടുത്തുക. മദം വേണമേങ്കില്‍ ഞാന്‍ ഈശ്വരന്റെ ദാസന്‍, അവിടുത്തെ കുഞ്ഞ്‌ എന്ന്‌ അഭിമാനിക്കുക.”

വ്യക്തിഗതമനഃശാത്രം എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ഡോ. അഡ്ലര്‍ സമൂഹത്തിന്‌ ഉപകാരപ്രദമായ, കൂടുതല്‍ ആരോഗ്യകരമായ, ഒരു ജീവിതരീതി അംഗീകരിക്കാനാണ്‌ എപ്പോഴും ഉപദേശിക്കുന്നത്‌. അദ്ദേഹം പറയുന്നു: “നമ്മെപ്പറ്റി നമുക്കുള്ള അഭിപ്രായം മാറ്റിയാല്‍ നമുക്ക്‌ നമ്മെത്തന്നെ മാറ്റാം.” വിവേകാനന്ദസ്വാമികള്‍ പറയുന്നു: “സ്വരൂപമെന്തെന്ന്‌ നിങ്ങളെയും മേറ്റ്ല്ലാവരെയും പഠിപ്പിക്കുക. ശക്തിയും നന്മയും ശുദ്ധിയും എല്ലാം, അതില്‍നിന്ന്‌ വരും.” മനഃശാസ്ത്രജ്ഞന്‌ ആജ്ഞേയമായ ആദര്‍ശത്തിന്റെ പരമസീമവരെ പോകുന്നു ഹൈന്ദവാചാര്യന്മാര്‍.

– ശ്രീ യതീശ്വരാനന്ദസ്വാമികള്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by