Categories: India

മുപ്പത്‌ മില്യണ്‍ ഇന്ത്യക്കാര്‍ സൈബര്‍ തട്ടിപ്പുകള്‍ക്കിരയായെന്ന്‌ നോര്‍ട്ടണ്‍

Published by

ന്യൂദല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൈബര്‍ ലോകത്തെ തട്ടിപ്പുകള്‍ക്ക്‌ ഇരയായ ഇന്ത്യക്കാരുടെ എണ്ണം മുപ്പത്‌ മില്യണ്‍. ഇത്തരം തട്ടിപ്പുകളില്‍പ്പെട്ട്‌ ഇവര്‍ക്ക്‌ 4 ബില്യണ്‍ യുഎസ്ഡോളറോളം നഷ്ടമായിട്ടുമുണ്ട്‌. പ്രമുഖ ആന്റിവൈറസ്‌ ബ്രാന്‍ഡായ നോര്‍ട്ടണ്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ പഠനത്തിനൊടുവിലാണ്‌ മേല്‍പ്പറഞ്ഞ കണക്കുകള്‍ വെളിപ്പെട്ടത്‌ സൈബര്‍ ലോകത്തെ ചതിക്കുഴികളിലേക്ക്‌ എളുപ്പം നടന്നുകയറുന്നവരാണ്‌ ഇന്ത്യക്കാരെന്ന്‌ കമ്പനി വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റ്‌ കൂടുതല്‍ ജനകീയമായതോടുകൂടി ഈ മാധ്യമത്തിലൂടെയുള്ള തട്ടിപ്പുകളും പെരുകുകയാണ്‌. സാങ്കേതിക ജ്ഞാനമുള്ളവരെപ്പോലും പ്രലോഭിപ്പിക്കുന്ന തട്ടിപ്പുകളാണ്‌ നെറ്റില്‍ പ്രചരിക്കുന്നത്‌. നോര്‍ട്ടണ്‍ ഇന്ത്യാ സെയില്‍സ്‌ മാനേജര്‍ ഗൗരവ്‌ കാന്‍വാര്‍ ചൂണ്ടിക്കാട്ടുന്നു. 2010 ല്‍ 29.9 മില്യണ്‍ ഇന്ത്യക്കാര്‍ സൈബര്‍ തട്ടിപ്പുകളില്‍ കുരുങ്ങിയതായും ഇവര്‍ക്ക്‌ 34,000 കോടി രൂപയോളം നഷ്ടമുണ്ടായതായും കമ്പനി പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. പലപ്പോഴും ക്രെഡിറ്റ്‌ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ സൈറ്റുകളില്‍ നല്‍കുന്നതാണ്‌ പ്രശ്നമാകാറുള്ളതെന്നും വ്യാജ സൈറ്റുകള്‍ക്ക്‌ അക്കൗണ്ടിലുള്ള പണം മുഴുവനായി പിടുങ്ങുവാന്‍ ഇത്‌ സഹായകമാകാറുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലൈംഗികചുവയുള്ള സൈറ്റുകളില്‍ പ്രവേശിക്കുന്നതോടുകൂടി സ്വകാര്യ കമ്പ്യുട്ടറിന്റെ സുരക്ഷ പോലും പലപ്പോഴും അപകടത്തിലാകാറുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. മുതിര്‍ന്നവരില്‍നിന്നുണ്ടാകുന്ന ധനനഷ്ടം രാജ്യത്തിന്റെ സാമ്പത്തിസ്ഥിതിയെത്തന്നെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. കമ്പ്യൂട്ടര്‍ വൈറസുകളും മാല്‍വേറുകളും കടന്നുകയറുന്നതോടുകൂടി കമ്പ്യൂട്ടറില്‍നിന്നും വിലപ്പെട്ട രേഖകള്‍ നഷ്ടമാകാനിടയുണ്ടെന്നും ഹാക്കര്‍മാരുടെ ഉപദ്രവമാണ്‌ സൈബര്‍ലോകത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നും നോര്‍ട്ടണ്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by