Categories: Kerala

തടവറകളില്‍ ഇനി ഗീതാധ്വനികള്‍

Published by

തൃശൂര്‍ : സംസ്ഥാനത്തെ തടവറകളില്‍ ഇനി ഗീതാപാരായണത്തിന്റെ ധ്വനികള്‍ ഉയരും. ക്രൗര്യമനസിന്റെ ചിന്തകളില്‍ ചെയ്ത പാപങ്ങളുടെയും ക്രൂരതകളെയും മറക്കാനും പശ്ചാത്തപിക്കാനും പുതിയ ജീവിതത്തിലേക്ക്‌ നയിക്കാനുമുള്ള പ്രേരണയാകുന്നതിന്‌ വേണ്ടി ഭഗവത്‌ ഗീതാ പഠനം ആരംഭിച്ചത്‌. ഇതിന്‌ തുടക്കമിട്ട്‌ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പദ്ധതി ആരംഭിച്ചു.

സെന്‍ട്രല്‍ ജയിലുകളിലായിരിക്കും ആദ്യഘട്ടം ഭഗവത്ഗീതാ പഠന പദ്ധതി ആരംഭിക്കുക. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഗീതാപഠനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്കോണ്‍ ഇന്ത്യയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഗീതാ പഠനത്തിന്‌ താത്പര്യമുള്ളവര്‍ക്ക്‌ മാത്രമേ അറിവ്‌ പകര്‍ന്നു നല്‍കുകയുള്ളൂ. വ്യാഖ്യാനം കൂടി ഹൃദിസ്ഥമാക്കുന്നതിനാല്‍ പദ്ധതി ഗുണം ചെയ്യുമെന്നാണ്‌ ജയില്‍ അധികൃതരുടെ പ്രതീക്ഷ.

ഗീതാ പഠനത്തിന്‌ ഭാഷ തടസ്സമാവില്ല. ഏതു ഭാഷക്കാരനും ഗീത പഠിക്കാന്‍ സാധിക്കും . മലയാളം , തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ്‌, തെലുങ്ക്‌, കന്നട, ബംഗാളി, ഫ്രഞ്ച്‌ എന്നീ എട്ടു ഭാഷകളില്‍ തയ്യാറാക്കിയ ഭഗവത്ഗീത ജയില്‍ ലൈബ്രറിയില്‍ എത്തിച്ചിട്ടുള്ളതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഇസ്കോണ്‍ ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ഭീമാ ദാസ്‌, ജയിലര്‍ നിര്‍മ്മലാനന്ദന്‍ നായര്‍, ജയില്‍ നോഡല്‍ ഓഫീസര്‍ കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by