Categories: India

രാജീവ്‌ ഗാന്ധി വധക്കേസ്‌: പ്രതികളുടെ കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനാകില്ലെന്ന്‌ ജയലളിത

Published by

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവുചെയ്യാന്‍ തനിക്ക്‌ അധികാരമില്ലെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത നിയമസഭയില്‍ പ്രസ്താവിച്ചു. ദയാഹര്‍ജി രാഷ്‌ട്രപതി നിരാകരിച്ച സാഹചര്യത്തില്‍ തനിക്ക്‌ ഒന്നും ചെയ്യാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ കുറ്റക്കാരായ മുരുഗന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവരെ സെപ്തംബര്‍ ഒന്‍പതിന്‌ തൂക്കിലേറ്റാനിരിക്കുന്ന സാഹചര്യത്തിലാണ്‌ ജയലളിത ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്‌. എന്നാല്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വധശിക്ഷ ഇളവുചെയ്യണമെന്ന്‌ ആവശ്യം ഉന്നയിച്ചിരുന്നു.

1991 ല്‍ രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട്‌ എല്‍ടിടിഇക്കാരായ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാ ഹര്‍ജി രാഷ്‌ട്രപതി പ്രതിഭാപാട്ടീല്‍ നിരാകരിച്ചിരുന്നു. 1991 മെയ്‌ 21 ന്‌ ചെന്നൈയിലെ ശ്രീപെരുംപുത്തൂരില്‍ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പങ്കെടുക്കാനെത്തിയ രാജീവ്‌ ഗാന്ധി വനിതാ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ഇതിനിടയില്‍ രാജീവ്ഗാന്ധി കൊലക്കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട മൂന്ന്‌ മുന്‍ എല്‍ടിടിഇ പ്രവര്‍ത്തകരുടെയും ശിക്ഷ റദ്ദ്‌ ചെയ്യണമെന്ന്‌ തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധി. മൂവരും ഇരുപത്‌ വര്‍ഷത്തിലേറെ കാരാഗൃഹത്തില്‍ കഴിഞ്ഞതായും ഇക്കാരണത്താല്‍ മാനുഷിക പരിഗണന നല്‍കി ഇവരെ വിട്ടയക്കണമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം തമിഴ്‌ ജനതയ്‌ക്ക്‌ ഒന്നടങ്കം ഇതേ അഭിപ്രായമാണുള്ളതെന്നും അവകാശപ്പെട്ടു.

മാനുഷിക പരിഗണന നല്‍കി ആ മൂന്ന്‌ യുവാക്കളെയും വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന്‌ ഞാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്‌ അഭ്യര്‍ത്ഥിക്കുകയാണ്‌. ഇതൊരു ദയാഹര്‍ജിയായി കണക്കാക്കുക. അത്യന്തം വികാരനിര്‍ഭരമായ ഭാഷയിലാണ്‌ കരുണാനിധി പ്രസ്താവനയിറക്കിയത്‌.
രാജീവ്ഗാന്ധി ജീവനോടെയുണ്ടായിരുന്നെങ്കില്‍ രാജ്യത്ത്‌ വധശിക്ഷകള്‍ നടപ്പാവുകയില്ലായിരുന്നുവെന്നും കരുണാനിധിയുടെ പ്രസ്താവന പറയുന്നു. ഇതിനിടെ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യവുമായി തമിഴ്‌നാട്ടിലുടനീളം പ്രക്ഷോഭപരിപാടികളും അരങ്ങേറുന്നുണ്ട്‌. എന്നാല്‍ പ്രതികളെ വധശിക്ഷക്ക്‌ വിധിച്ച രാഷ്‌ട്രപതിയുടെ നടപടിയില്‍ ഇടപെടാന്‍ തനിക്കാവില്ലെന്നാണ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയിട്ടുള്ളത്‌. എന്നാല്‍ ശ്രീലങ്കയില്‍ തമിഴ്‌ ഈഴം പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന ശ്രീലങ്കന്‍ നടപടിയെ എന്നും തമിഴ്‌നാട്‌ എതിര്‍ത്തിട്ടേയുള്ളൂവെന്നും തമിഴ്‌ വംശജരെ മരണത്തില്‍നിന്നും രക്ഷിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്നും മുഖ്യമന്ത്രിക്കൊഴിഞ്ഞ്‌ മാറാനാകില്ലെന്നുമാണ്‌ ഡിഎംകെ അധ്യക്ഷന്റെ നിലപാട്‌. ഡിഎംകെ എക്കാലവും തമിഴരുടെ സംരക്ഷകരാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by