Categories: World

ഐറിന്‍ കൊടുങ്കാറ്റ്‌ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്ന്‌ ഒബാമ

Published by

വാഷിംഗ്ടണ്‍: ഐറിന്‍ കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷച്ചതിലും കുറവായിരുന്നെങ്കിലും അമേരിക്കക്കാര്‍ പലരും ദുരിതം നേരിടുകയാണന്നും കിഴക്കന്‍ തീരത്ത്‌ അതുണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ആഴ്ചകളോളം എടുക്കുമെന്നും പ്രസിഡന്റ്‌ ബരാക്‌ ഒബാമ വെളിപ്പെടുത്തി. കാറ്റ്‌ അവസാനിച്ചുവെന്ന ധാരണ ഉണ്ടാകരുത്‌. അതിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. ചില സ്ഥലങ്ങളില്‍ വൈദ്യുതി ദിവസങ്ങളോളം ലഭ്യമല്ലാതായേക്കാം. ഇത്‌ പുനഃസ്ഥാപിക്കാന്‍ കഴിയാവുന്ന ശ്രമങ്ങള്‍ നടത്തുകയാണ്‌ റോസ്‌ ഗാര്‍ഡനില്‍ ആഭ്യന്തര സുരക്ഷയുടെ സെക്രട്ടറി ജാനറ്റ്‌ നെപ്പോളിറ്റാനോയോടൊത്ത്‌ വാര്‍ത്താലേഖകരെ അഭിമുഖീകരിച്ച ഒബാമ അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ പൗരന്മാരോടഭ്യര്‍ത്ഥിച്ചു. കൊടുങ്കാറ്റ്‌ വരുന്നതിനുമുമ്പുതന്നെ ആഭ്യന്തര സുരക്ഷാമന്ത്രാലയവും സംസ്ഥാന പ്രാദേശിക ഭരണകൂടവും സന്നദ്ധ സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിച്ചു. കാറ്റിന്റെ ദിശയിലുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യസാധനങ്ങളെത്തിക്കാനും അത്തരം പ്രദേശങ്ങളില്‍ റെഡ്ക്രോസിന്റെ സഹായത്തോടെ താല്‍ക്കാലിക കേന്ദ്രങ്ങള്‍ തുടങ്ങാനും കഴിഞ്ഞുവെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ചൂണ്ടിക്കാട്ടി. ഐറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പഠിക്കുകയും പരിഹാരം തേടുകയും ചെയ്യുമെന്ന്‌ അറിയിച്ച ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ്‌ നെപ്പോളിറ്റനോ സുരക്ഷിതരായിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന്‌ അമേരിക്കന്‍ പൗരന്മാരോട്‌ ആഹ്വാനം ചെയ്തു. ഇത്തരമൊരു കൊടുങ്കാറ്റിനെ നേരിടാന്‍ തയ്യാറെടുപ്പ്‌, പ്രതികരണം, ദുരന്തത്തിന്റെ ഫലങ്ങളില്‍നിന്നുള്ള മോചനം എന്നീ മൂന്നു ഘട്ടങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള ശ്രമങ്ങള്‍ ആവശ്യമാണ്‌. ഇപ്പോള്‍ ചില സമൂഹങ്ങളും സ്റ്റേറ്റുകളും പ്രതികരിക്കുന്നത്‌. ചിലത്‌ തങ്ങളുടെ നഷ്ടങ്ങളുടെ കണക്കെടുക്കുകയും ദുരന്തഫലങ്ങളില്‍നിന്ന്‌ മോചനത്തിനായി ശ്രമിക്കുകയുമാണെന്ന്‌ അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊടുങ്കാറ്റിന്റെ ഭാഗമായി ന്യൂയോര്‍ക്ക്‌ നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളില്‍നിന്ന്‌ മൂന്ന്‌ ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റി പാര്‍പ്പിച്ചിരിക്കുന്ന കൊടുങ്കാറ്റിനുശേഷം ഇവരോട്‌ സ്വന്തം വീടുകളിലേക്ക്‌ മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കാറ്റില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാവുകയും 21 പേരോളം കൊല്ലപ്പെടുകയും ചെയ്തു. ന്യൂജേഴ്സി കണക്റ്റികട്ട്‌ ന്യൂയോര്‍ക്ക്‌ നഗരങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. കഴിഞ്ഞ ദിവസം ഐറിന്‍കൊടുങ്കാറ്റിന്റെ വേഗത കുറഞ്ഞ്‌ മണിക്കൂറില്‍ 80 കിലോമീറ്ററായി കാനഡയെ ലക്ഷ്യമാക്കിയിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by