Categories: World

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിക്കാന്‍ ഇറാനും സൗദിയും സഹായിച്ചെന്ന്‌

Published by

ലണ്ടന്‍: സെപ്തംബര്‍ 11 ന്‌ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിലുണ്ടായ ആക്രമണത്തിന്‌ ഇറാനും സൗദി അറേബ്യയും അല്‍ഖ്വയ്ദയെ സഹായിച്ചുവെന്ന്‌ ഒരു പുതിയ പുസ്തകം വെളിപ്പെടുത്തുന്നു. ആന്റണി സമ്മേര്‍സ്‌, റോബിസ്വാന്‍ എന്ന രണ്ടു ഗ്രന്ഥകാരന്മാരാണ്‌ ആക്രമണവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന്‌ രേഖകള്‍ പരിശോധിച്ചശേഷം രണ്ടു രാജ്യങ്ങളുടേയും പങ്ക്‌ സ്ഥിരീകരിക്കുന്നത്‌.

ഇലന്‍വന്ത്ത്‌ ഡേ (11-ാ‍ം ദിവസം) എന്നു പേരുള്ള പുസ്തകത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ഈ ആക്രമണവുമായി വിദേശരാജ്യങ്ങള്‍ക്കുള്ള ബന്ധം മനഃപൂര്‍വം മറച്ചുവെച്ചതായി പരാമര്‍ശമുണ്ട്‌. ഹവ്ലിഷ്‌ മെമ്മോറാണ്ടത്തെക്കുറിച്ച്‌ പുസ്തകം പറയുന്നു. ലോകവ്യാപാര കേന്ദ്രം തകര്‍ക്കപ്പെട്ടപ്പോള്‍ അതിലുണ്ടായിരുന്ന ഒരു ഇന്‍ഷുറന്‍സ്‌ ഏജന്റിന്റെ വിധവയാണ്‌ ഫോണ ഹവ്ലിഷ്‌. ഇറാനെതിരായി ഹവ്ലിഷ്‌ നടത്തിയ പോരാട്ടങ്ങളുടെ വിവരണങ്ങളാണ്‌ ഹവ്ലിഷ്‌ രേഖയിലുള്ളത്‌. രാജ്യത്തുനിന്ന്‌ നഷ്ടപരിഹാരം ലഭിക്കുന്നതിനായി പല വിദഗ്‌ദ്ധന്മാരുടേയും മൊഴികള്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു ഫ്രഞ്ച്‌ മജിസ്ട്രേട്ടിന്റെ അഭിപ്രായവും മുന്‍ സിഐഎ ചാരന്മാര്‍, ഇസ്രയേലി രഹസ്യ അപഗ്രഥന വിദഗ്‌ദ്ധന്‍, ലോക വ്യാപാര കേന്ദ്രത്തിലെ സംഭവങ്ങളെക്കുറിച്ചന്വേഷിച്ച കമ്മീഷന്‍ അംഗങ്ങള്‍ ഇവരുടെയെല്ലാം അഭിപ്രായങ്ങളടങ്ങിയതാണ്‌ രേഖ. ഇറാനില്‍നിന്ന്‌ ലോക വ്യാപാര കേന്ദ്രം തകര്‍ക്കാന്‍ ശ്രമിച്ച ഭീകരരുമായി ഇമാന്‍മുഗ്നിയ 2000 ല്‍ ഇറാനിലേക്കും പുറത്തും പറന്നതായി പുസ്തകം പരാമര്‍ശിക്കുന്നു. മുഗ്നിയ വിമാനം ഹൈജാക്ക്‌ ചെയ്ത അഹമ്മദ്‌ അല്‍ ചാമ്‌റിയുമായി സൗദി അറേബ്യക്ക്‌ പറന്നുവെന്നും ഇത്‌ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേ ഖാലിദ്‌ അല്‍മിധാറും നവാഫ്‌ അല്‍ഹസ്മിയേയും ഇറാന്‍ നയതന്ത്ര കാര്യാലയത്തിലെത്തിച്ചു. ഇറാനില്‍വെച്ച്‌ അല്‍ഖ്വയ്ദക്ക്‌ വിമാനം തട്ടിക്കൊണ്ടുപോകാനുള്ള പരിശീലനം ലഭിച്ചതായി രേഖയില്‍ പരാമര്‍ശമുണ്ട്‌. ആകെയുള്ള 19 വിമാന റാഞ്ചികളില്‍ 13 പേരും സൗദി അറേബ്യയില്‍നിന്നുമുള്ളവരായിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ സൗദി അറേബ്യ മനഃപൂര്‍വം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി ലോകവ്യാപാരകേന്ദ്രത്തിലെ ആക്രമണങ്ങളെക്കുറിച്ചന്വേഷിക്കുന്ന കമ്മീഷന്‍ അഭിപ്രായപ്പെട്ടതായി ഗ്രന്ഥകാരന്മാര്‍ സൂചിപ്പിക്കുന്നു. ആക്രമണത്തെക്കുറിച്ചുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത അന്വേഷണ റിപ്പോര്‍ട്ടിലെ 28 പേജുകള്‍ പൊതുജനങ്ങളില്‍നിന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ നിര്‍ദ്ദേശപ്രകാരം മറച്ചുവെച്ചിരിക്കുന്നതായി പുസ്തകത്തില്‍ പരാമര്‍ശമുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by