Categories: World

ബ്രസീലിയന്‍ ജഡ്ജിയെ വെടിവെച്ചുകൊന്നു

Published by

ബ്രസീലിയ: സംഘടിത കുറ്റകൃതങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ബ്രസീലിയന്‍ ജഡ്ജിയെ റിയോഡി ജെയിനെറോ സംസ്ഥാനത്ത്‌ വെടിവെച്ചുകൊന്നു. രണ്ട്‌ മോട്ടോര്‍ സൈക്കിളുകളിലായി എത്തിയ മുഖംമൂടി ധരിച്ച അക്രമികള്‍ നിറ്ററോയ്‌ പട്ടണത്തില്‍ പട്രീഷ്യ ഐക്കോളിയെ അവരുടെ വസതിക്കുപുറത്ത്‌ വെച്ച്‌ വെടിവെക്കുകയായിരുന്നുവെന്ന്‌ ഒൗ‍ദ്യോഗികവക്താവ്‌ അറിയിച്ചു. അഴിമതിക്കാരായ പോലീസ്‌ ഉദ്യോഗസ്ഥരെയും അതിക്രമം കാട്ടുന്ന സംഘങ്ങളേയും ശിക്ഷിക്കുന്നതില്‍ അവര്‍ പേരെടുത്തിരുന്നു.

മരിച്ച ജഡ്ജിക്ക്‌ ധാരാളം ഭീഷണികളുണ്ടായിരുന്നുവെന്നും അവര്‍ക്ക്‌ പോലീസ്‌ സംരക്ഷണം ഉണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. നിറ്ററോയി എത്തുന്നതിന്‌ മുമ്പ്‌ അവരുടെ കാര്‍ അക്രമികള്‍ തടയുകയായിരുന്നു. അക്രമികള്‍ 16 വെടിവെച്ചുവെന്നും 47 കാരിയായ അവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം അവരുടെ ചരമശുശ്രൂഷകള്‍ നിറ്ററോയില്‍ നടന്നു.

നിയമവാഴ്ചക്കും ജനാധിപത്യത്തിനും എതിരെയുള്ള ഒരാക്രമണമാണിതെന്ന്‌ ബ്രസീലിലെ സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

മജിസ്ട്രേറ്റുമാര്‍ക്കെതിരെ നടത്തുന്ന അക്രമം നീതിന്യായ വ്യവസ്ഥയോടും രാജ്യത്തോടും ബ്രസീലിയന്‍ ജനാധിപത്യത്തോടുമുള്ള അക്രമം തന്നെയാണ്‌. ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്തവരെ എത്രയും പെട്ടെന്ന്‌ പിടികൂടുകയും തക്കതായ ശിക്ഷ നല്‍കുകയും വേണം, പ്രസ്താവന തുടരുന്നു.

ലോകഫുട്ബോള്‍ മത്സരങ്ങള്‍ 2014ലും ഒളിമ്പിക്സ്‌ മത്സരങ്ങള്‍ 2016ലും ബ്രസീലില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നതിനാലാണ്‌ ശിക്ഷകള്‍ കര്‍ശനമാക്കിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by