Categories: India

അധോലോക നായകന്‍ സന്തോഷ് ഷെട്ടിയെ പിടികൂടി

Published by

ന്യൂദല്‍ഹി: മയക്കു മരുന്ന് മാഫിയ തലവനും ഛോട്ടാ രാജന്റെ മുന്‍ സഹായിയുമായ സന്തോഷ് ഷെട്ടിയെ തായ്‌ലന്റ് ഇന്ത്യയ്‌ക്ക് കൈമാറി. ഇയാള്‍ക്കായി മുംബൈ പോലീസ് ഏറെ നാളായി അന്വേഷിച്ച് വരികയായിരുന്നു.

മയക്കു മരുന്നു കള്ളക്കടത്തിന് അഞ്ചു വര്‍ഷം തടവിന് നാസിക് ജയിലില്‍ കഴിയുകയായിരുന്ന സന്തോഷ് ഷെട്ടി പരോളില്‍ പുറത്തിറങ്ങിയ ശേഷം ബാങ്കോക്കിലേക്കു കടക്കുകയായിരുന്നു. വ്യാജ പാസ്പോര്‍ട്ടില്‍ ബാങ്കോക്കില്‍ കഴിയുകയായിരുന്ന സന്തോഷ് ഒരാഴ്ച മുന്‍പാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ യഥാര്‍ഥ പാസ് പോര്‍ട്ട് കണ്ടെടുത്തു. മുംബൈയില്‍ നടത്തിയ നിരവധി കുറ്റകൃത്യങ്ങളില്‍ ഇന്‍റര്‍ പോള്‍ തെരയുന്ന കുറ്റവാളിയാണെന്നറിഞ്ഞ തായ് പോലീസ് വിവരം മുംബൈ പോലീസിനെ അറിയിച്ചു. തുടര്‍ന്നു വ്യാഴാഴ്ച രാത്രി മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു.

ബീയര്‍ ബാറിലെ വഴക്കിനെത്തുടര്‍ന്നായിരുന്നു സതോഷിനെ തായ് പോലീസ് അറസ്റ്റ് ചെയ്തത്. 1990 വരെ മുംബൈയിലെ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന സന്തോഷ് ഷെട്ടി 2004ല്‍ ഛോട്ടാ രാജനുമായി തെറ്റിപ്പിരിഞ്ഞു സ്വന്തം സംഘം രൂപീകരിച്ചു.

2009 മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ് പ്രതികള്‍ക്കു വേണ്ടി ഹാജരായ ഷാഹിദ് അസ്മി, അധോലോക രാജാവ് ഭരത് നേപ്പാളി, ഛോട്ടാരാജന്‍ സംഘാംഗം ഫരിദ് തനാഷ എന്നിവരുടെ വധക്കേസുകളില്‍ പ്രതിയെന്നു സംശയിക്കുന്നയാളാണ് സന്തോഷ് ഷെട്ടി..

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by